ബിജെപിക്ക് കനത്ത തിരിച്ചടി; രാജസ്ഥാനിൽ കോൺഗ്രസ് വിജയം.. ഭൂരിപക്ഷം നിലനിര്‍ത്തി ഗെലോട്ട് സര്‍ക്കാര്‍
ദില്ലി; സച്ചിൻ പൈലറ്റിന്റെ വിമത നീക്കം രാജസ്ഥാനിൽ തീർത്ത രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. വിമതരെ പുറത്താക്കി സർക്കാരിനെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ നടക്കുന്നത്. എന്നാൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷമായ ബിജെപിയും ശക്തമാക്കിയിട്ടുണ്ട്.
ഗെഹ്ലോട്ട് സർക്കാരിന്റെ അംഗബലം കുറയ്ക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസിൽ ചേർന്ന ആറ് ബിഎസ്പി എംഎൽഎമാരെ അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
അവസാന നിമിഷം
രാജസ്ഥാനിൽ സർക്കാർ സുരക്ഷിതമാണെന്ന് ഗെഹ്ലോട്ട് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും മധ്യപ്രദേശിലും കർണാകയിലും സംഭവിച്ചത് പോലെ പല അട്ടിമറികളും അവസാന നിമിഷം ഉണ്ടായേക്കുമെന്നുള്ള കണക്ക് കൂട്ടലുകൾ നിലവിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട്. അതുകൊണ്ട് തന്നെ അംഗബലം ഉറപ്പിക്കാൻ ഗെഹ്ലോട്ടും ഇതിൽ വിള്ളൽ വീഴ്ത്താൻ ബിജെപിയും ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്.
101 പേരുടെ പിന്തുണ
200 അംഗ നിയമസഭയിൽ സച്ചിൻ പൈലറ്റിന്റെ വിമത നീക്കത്തിന് പിന്നാലെ 101 പേരുടെ തങ്ങൾക്കുണ്ടെന്ന് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെടുന്നുണ്ട്. എന്നാൽ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കിയതോടെ കോൺഗ്രസിന് മതിയായ പിന്തുണയില്ലെന്ന കണക്ക് കൂട്ടലിലാണ് ബിജെപി.
പരുങ്ങലിലാക്കാൻ
ഇതോടെ കോൺഗ്രസിലേക്ക് ചേർന്ന ബിഎസ്പി എംഎൽഎമാരെ പുറത്താക്കി സർക്കാരിന്റെ നില കൂടുതൽ പരുങ്ങലിലാക്കാനായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചതിനെതിരെ ബിജെപി രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ലയിച്ചതായി പ്രഖ്യാപിച്ചു
ബിജെപി എംഎൽഎയായ മദൻ ദിൽവാർ ആണ് സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. 2019 സപ്തംബറിലായിരുന്നു കോൺഗ്രസ് സർക്കാരിന് വൻ ബൂസ്റ്റ് നൽകി എംഎൽഎമാർ ബിഎസ്പി വിട്ട് കോൺഗ്രസിൽ ചേക്കേറിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചതായി സ്പീക്കർ പ്രഖ്യാപിക്കുകയും ചെയ്തു.
പൂർണ പിന്തുണ
അതിനിടെ ബിഎസ്പി നൽകിയ വിപ്പ് തള്ളി 6 എംഎൽഎമാർ രംഗത്തെത്തി. തങ്ങൾക്ക് പാർട്ടി നേതൃത്വത്തിൽ നിന്ന് നോട്ടീസൊന്നും ലഭിച്ചില്ലെന്നും മുഴുവൻ എംഎൽഎമാരും ഗെഹ്ലോട്ട് സർക്കാരിനെ തന്നെ പിന്തുണയ്ക്കുമെന്നും എംഎൽഎമാർ വ്യക്തമാക്കി. കൂറുമാറി 10 മാസങ്ങള്‍ക്കിപ്പുറമുണ്ടായ പാർട്ടിയുടെ നീക്കത്തിന് പിന്നിൽ ബിജെപിയാണെന്നും എംഎൽഎമാർ ആരോപിച്ചു.
ഇടപെടില്ലെന്ന്
എന്നാൽ ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ പറയുന്ന കൂറുമാറ്റ നിരോധന നിയമ പ്രകാരം എന്തുകൊണ്ടാണ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കാത്തതെന്ന് ഹർജിയിൽ ബിജെപി ചോദിച്ചു. എന്നാൽ ബിജെപിയുടെ ഹർജി ഹൈക്കോടതി തള്ളി. ഇതിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയല്‍ അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
3 പേർ മടങ്ങും
അതേസമയം ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ സച്ചിൻ പൈലറ്റ് പക്ഷത്തുള്ള മൂന്ന് എംഎൽഎമാർ കോൺഗ്രസിലേക്ക് മടങ്ങിയേക്കും എന്നാണ് റിപ്പോർട്ട്. 48 മണിക്കൂറിനുള്ളിൽ എംഎൽഎമാർ മടങ്ങി വരുമെന്ന് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. കോൺഗ്രസ് യോഗത്തിലാണ് സുർജേവാല ഇക്കാര്യം അിയിച്ചത്.
ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ബിജെപി നീക്കം പൊളിഞ്ഞു!! മായാവതിയെ തള്ളി എംഎല്‍എമാര്‍
മടങ്ങിയെത്തും
എന്നാൽ ഇക്കാര്യം സച്ചിൻ പൈലോട്ട് ക്യാമ്പ് നിഷേധിച്ചു. തങ്ങളുടെ പക്ഷത്തുള്ള ആരും മടങ്ങി പോകില്ലെന്നും എന്നാൽ ഗെലോട്ട് ക്യാമ്പിലെ 10-15 എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും എംഎൽഎ ഹേമാറാം ചൗധരി പറഞ്ഞു. നിയന്ത്രണങ്ങൾ ഗെഹ്ലോട്ട് നീക്കിയാൽ യഥാർത്ഥ കണക്കുകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.