രാഷ്ട്രീയത്തിൽ വിജയിക്കാൻ പ്രശസ്തിയോ പണമോ മതിയാവില്ല; വേറെന്ത് വേണം? രജനികാന്ത് പറയുന്നു...
ചെന്നൈ: രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് രജനീകാന്ത്. നടനായതുകൊണ്ട് മാത്രം രാഷ്ട്രീയ ത്തിൽ വിജയിക്കാനാകില്ല. പേരോ പണമോ പ്രശസ്തിയോ മാത്രം പോരാ. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവർത്തനപ്പെടുത്തുന്ന ഘടകങ്ങൾ അതിലുമൊക്കെ ഉപരിയാണെന്ന് സ്റ്റൈൽ മന്നൻ രജനീകാന്ത് വ്യക്തമാക്കി. ഒരു പക്ഷേ കമൽഹാസന് അത് അറിയാമായിരിക്കും.
രണ്ടു മാസം മുൻപ് ചോദിച്ചിരുന്നെങ്കിൽ അദ്ദേഹമത് ഞാനുമായി പങ്കുവെച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നടൻ കമലഹാസനും വേദിയിൽ ഉണ്ടായിരുന്നു. രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെയാണ് ഇരുവരുമൊത്ത് ഒരേ വേദിയിലെത്തിയത്.
ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിൽ കാലതാമസം വരുത്തിയ അണ്ണാ ഡിഎംകെ സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു കമലഹാസൻ സംസാരിച്ചത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീർസെൽവമാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതെങ്കിലും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കില്ലെന്ന വിവരത്തെ തുടർന്ന് ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം വൻ വിവാദമായിരുന്നു.
ആരുടെയും കാലുപിടിക്കേണ്ട ആവശ്യമില്ല
രാഷ്ട്രീയത്തിനുമപ്പുറത്തേക്ക് വ്യക്തിപ്രഭാവവും പ്രശസ്തിയും വ്യാപിപ്പിച്ച വ്യക്തിയായിരുന്നു ശിവാജി ഗണേശനെന്നും ഈ സ്മാരകം ഉദ്ഘാടനം ചെയ്യാൻ ആരുടെയും കാലുപിടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിളിച്ചില്ലെങ്കിലും പങ്കെടുക്കും
ഈ സ്മാരകം ഉദ്ഘാടനം ചെയ്യാൻ ആരുടെയും കാലുപിടിക്കേണ്ട ആവശ്യമില്ല. ക്ഷണിച്ചില്ലെങ്കിലും തീർച്ചയായും ഞാനിവിടെ വരുമായിരുന്നു. വേദിക്കു പുറത്തുനിന്നിട്ടായാലും ഈ ചടങ്ങിൽ ഞാൻ സംബന്ധിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളുടെ പ്രതിഷേധം
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കില്ലെന്ന അറിയിപ്പിനെ തുടർന്ന് പ്രതിഷേധവുമായി ശിവാജി ഗണശന്റെ മകനും നടനുമായ പ്രഭുവും മറ്റ് കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.
മന്ത്രിക്ക് പ്രഭുവിന്റെ കത്ത്
പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന ഇരുവരുടെയും തീരുമാനം തന്നെ സംബന്ധിച്ച് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രഭു സംസ്ഥാന വാർത്താ വിനമയ മന്ത്രിക്ക് കത്തയച്ചിരുന്നു.
ഉപമുഖ്യമന്ത്രി
സംഭവം കൈവിട്ടുപോയതോടെ പ്രഭുവുമായി ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പരിപാടിയിൽ സർക്കാരിനെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം പങ്കെടുക്കുമെന്ന് ഉറപ്പു നൽകുകയായിരുന്നു.