മുത്തലാഖിൽ 'കത്തി' രാജ്യസഭയും; അംഗങ്ങൾ തമ്മിൽ വാക്പോര്! സഭ പിരിഞ്ഞു...
മുൻകൂർ നോട്ടീസ് നൽകാതെ പ്രമേയം അവതരിപ്പിച്ചത് ചട്ടലംഘനമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആരോപിച്ചു.
ദില്ലി: മുത്തലാഖ് ബിൽ പരിഗണിക്കുന്നതിനിടെ രാജ്യസഭയിൽ തർക്കം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയോടെയാണ് തർക്കം ഉടലെടുത്തത്. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും തൃണമൂൽ കോൺഗ്രസും പ്രമേയം അവതരിപ്പിച്ചു.
എന്നാൽ മുൻകൂർ നോട്ടീസ് നൽകാതെ പ്രമേയം അവതരിപ്പിച്ചത് ചട്ടലംഘനമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആരോപിച്ചു. തുടർന്ന് ബിജെപി അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ ബുധനാഴ്ചയിലെ സഭ പിരിയുന്നതായി രാജ്യസഭാദ്ധ്യക്ഷൻ വ്യക്തമാക്കി. മുത്തലാഖ് ബിൽ രാജ്യസഭയിൽ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ബിൽ അവതരിപ്പിക്കാനുള്ള സർക്കാർ നീക്കം കഴിഞ്ഞദിവസവും പ്രതിപക്ഷം തടഞ്ഞിരുന്നു. ചൊവ്വാഴ്ച ബിൽ പരിഗണിക്കാൻ ശ്രമിച്ചപ്പോൾ കാര്യോപദേശക സമിതി ചർച്ചയ്ക്ക് സമയം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷവാദം. തുടർന്നാണ് മുത്തലാഖ് ബിൽ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയത്.
മുത്തലാഖ് നിരോധനത്തെ എതിർക്കുന്നില്ലെങ്കിലും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കോൺഗ്രസിനൊപ്പം തൃണമൂൽ കോണ്‍ഗ്രസും ഇതേ ആവശ്യമുന്നയിച്ചു. എൻഡിഎയിലുള്ള തെലുങ്കുദേശം പാർട്ടിയും സെലക്ട് കമ്മിറ്റിക്ക് വേണ്ടി വാദമുയർത്തിയതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. ലോക്സഭയിൽ പാസാക്കിയ ബിൽ, രാജ്യസഭയിലും പാസാക്കിയെടുക്കുമെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. ബിൽ രാജ്യസഭയിൽ പരിഗണിച്ച് പാസാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഭരണപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications