അവഗണന തുടർന്നാൽ ആന്ധ്രയെ വീണ്ടും വിഭജിക്കേണ്ടി വരും, മുന്നറിയിപ്പുമായി റായലസീമ
റായലസീമ: ആന്ധ്രാ പ്രദേശിനെ വിഭജിച്ച് ഇന്ത്യയുടെ ഇരുപ്പത്തിയൊമ്പതാമത്തെ സംസ്ഥാനമായി തെലങ്കാന രൂപീകരിക്കുന്നത് 2014 ജൂൺ 2 നാണ്. വലിയ പ്രതിഷേധങ്ങൾക്കും പോരാട്ടങ്ങൾക്കുമൊടുവിലായിരുന്നു തെലങ്കാന സംസ്ഥാനം രൂപം കൊണ്ടത്. തെലുങ്ക് ദേശത്ത് വീണ്ടും ഒരു വിഭജനത്തിന്റെ ഭീഷണി ഉയരുകയാണ്.
വികസന കാര്യങ്ങളിൽ വേണ്ടവിധം ശ്രദ്ധ നൽകിയില്ലെങ്കിൽ ആന്ധ്രാപ്രദേശിനെ വിഭജിച്ച് റായലസീമയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ മുൻ ആഭ്യന്തര മന്ത്രി കൂടിയായ ഡോ എംവി മൈസുര റെഡ്ഡി.
റായലസീമ
കുർനൂൽ, ചിറ്റൂർ, കടപ്പ, അനന്തപ്പൂർ എന്നീ നാലു ജില്ലകൾ ഉൾപ്പെടുന്ന പ്രദേശമാണ് റായലസീമ. തെലങ്കാന സംസ്ഥാന രൂപികരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളോടൊപ്പം തന്നെ റായലസീമയേയും പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യം നിലനിന്നിരുന്നു. പുതിയ സംസ്ഥാനത്തിൽ റായലസീമയ്ക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്നായിരുന്നു വാഗ്ദാഗം. എന്നാൽ റായലസീമയിലെ പിന്നോക്കാവസ്ഥയ്ക്ക് വിഭജനത്തിന് ശേഷവും മാറ്റമുണ്ടായിട്ടില്ല. ആന്ധ്രാപ്രദേശിനെ മൂന്നായി വിഭജിക്കണമെന്നായിരുന്നു ആദ്യം ആവശ്യം ഉയർന്നത്. ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മൈസുര റെഡ്ഡി പറയുന്നു.
യുവാക്കൾ അസംത്യപ്തർ
റായലസീമയിലേക്ക് വികസനം എത്തിനോക്കുന്നില്ല. യുവാക്കൾ അസംതൃപ്തരാണ്. തൊഴിലില്ലായ്മയും ജലക്ഷാമവും രൂക്ഷമാണ്. റായലസീമയോട് അവഗണന തുടർന്നാൽ വീണ്ടും ആന്ധ്രാപ്രപദേശിൽ ഒരു വിഭജനം ഉണ്ടാകും. അങ്ങനെയൊന്നു നടന്നാൽ സർക്കാർ മാത്രമാകും അതിന് ഉത്തരവാദിയെന്നും മൈസുര റെഡ്ഡി മുന്നറിയിപ്പ് നൽകുന്നു.
വികസനം ഇല്ലാതെ
റായലസീമ നേരിടുന്ന വികസന പ്രശ്നങ്ങളും വെല്ലുവിളികളും വിശദീകരിച്ചുകൊണ്ട് മൈസൂര റെഡ്ഡി തയാറാക്കിയ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തുകൊണ്ട നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. കുർനൂൽ, ചിറ്റൂർ, കടപ്പ, അനന്തപ്പൂർ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധികളാണ്. വരൾച്ചയും കർഷക ആത്മഹത്യയുമാണ് പ്രദേശം നേരിടുന്ന പ്രധാന വെല്ലുവിളി. പക്ഷേ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ഇതിന്റെ ഫലം അവർ തന്നെ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധവുമായി മുന്നോട്ട്
റായലസീമയിലെ ജനങ്ങൾ അവരുടെ ആവശ്യങ്ങളുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്, ഇനിയും വൈകിയാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരിക പുതിയ തലമുറയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസിനൊപ്പം രാഷ്ട്രീയ ജീവിതം ആരംഭിച്ച ആളാണ് മൈസുര റെഡ്ഡി. വിജയ ഭാസ്കർ റെഡ്ഡി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു. മുൻ എംപി കൂടിയണ് അദ്ദേഹം. വൈഎസ്ആർ കോൺഗ്രസിൽ നിന്ന് ടിഡിപിയിലേക്കും മറിച്ചും പലതവണ അദ്ദേഹം കൂറുമാറിയിട്ടുണ്ട്.
മൂവായിരം കോടിയുടെ പ്രതിമയും 20 കോടിയുടെ കിടപ്പാടവും.. കയ്യടി നേടി പിണറായി സർക്കാർ