കണ്ണിറുക്കൽ വിവാദം കത്തുന്നു... മുസ്ലീങ്ങൾ പ്രിയയുടെ പാട്ട് കേൾക്കരുത്! മതപണ്ഡിതർ രംഗത്ത്
Recommended Video

മുംബൈ: പ്രിയ എസ് വാര്യരുടേയും മാണിക്യ മലരിന്റെയും പ്രശസ്തിയും ജനപ്രീതിയും ഒരൊറ്റ ദിവസം കൊണ്ടാണ് വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നത്. കേരളത്തില്‍ വളരെ മുന്‍പേ പാടിവരുന്നൊരു പാട്ട് സിനിമയിലെത്തിയപ്പോഴാണ് മതവികാരം വ്രണപ്പെട്ടുവെന്ന പരാതിയുമായി ചിലരുടെ രംഗപ്രവേശം. മുസ്ലീം മതസ്ഥരായ ചിലരാണ് പാട്ടിനെ എതിര്‍ക്കുന്നത് എന്നത് കൊണ്ട് തന്നെ സംഘപരിവാര്‍ അവസരത്തെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതിനിടെ പാട്ട് പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടാവുകയും പിന്നീട് ആ തീരുമാനം മാറ്റുകയുമുണ്ടായി. ഗാനത്തിന് എതിരായ പ്രതിഷേധം പുതിയ തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്.

വിവാദം നിലയ്ക്കുന്നില്ല
ഹൈദരാബാദില്‍ ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനും നടി പ്രിയ പ്രകാശ് വാര്യര്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പാട്ടിലെ വരികളും പ്രിയയുടെ കണ്ണിറുക്കലും മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. സംവിധായകന്‍ ഒമര്‍ ലുലുവിനും പ്രിയ പ്രകാശ് വാര്യര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ പ്രചാരണം
എന്നാല്‍ കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നിന്നോ സംഘടനകളില്‍ നിന്നോ പാട്ടിനെതിരെ അത്തരമൊരു വികാരം ഇതുവരെ ഉയര്‍ന്ന് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കേരളത്തിലെ സംഘപരിവാര്‍ മുസ്സിംങ്ങളുടെ അസഹിഷ്ണുത എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.

ഗാനം നിരോധിക്കണം
അതിനിടെ വിവാദ ഗാനം നിരോധിക്കണം എന്നാവശ്യപ്പെട്ടും ഒരു വശത്ത് നീക്കം നടക്കുന്നുണ്ട്. മുംബൈയിലെ റാസ അക്കാദമിയില്‍ ചേര്‍ന്ന മുസ്ലീം മതപണ്ഡിതന്മാരുടെ യോഗം ആവശ്യപ്പെടുന്നത് ഗാനം നിരോധിക്കണം എന്നാണ്. മാത്രമല്ല മുസ്ലീം മതവിശ്വാസികള്‍ ഈ ഗാനം കേൾക്കരുത് എന്നും മതപണ്ഡിതര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സെൻസർ ബോർഡിന് കത്ത്
മാണിക്യ മലരായ പൂവി എന്ന ഗാനം നിരോധിക്കണം എന്നാവശ്യപ്പെട്ട് റാസ അക്കാദമി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കി. ഗാനത്തില്‍ പ്രവാചകനേയും ഭാര്യയേയും കുറിച്ചാണ് പറയുന്നതെന്നും അത് മുസ്ലീം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നുമാണ് ഇവര്‍ കാരണമായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഏതാനും വാക്കുകളാണ് പ്രശ്നം
ഗാനത്തിനെതിരെ ഹൈദരാബാദില്‍ ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരും നടപടിയും സ്വീകരിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് പാട്ട് നിരോധിക്കണം എന്നാണ് ആവശ്യം. ഗാനത്തിലെ ഏതാനും വാക്കുകള്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.

നിയമനടപടിയിലേക്ക് നീങ്ങും
ഗാനത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍ തങ്ങള്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും റാസ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന്‍ ജിയായി സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഒമര്‍ ലുലുവിനും പ്രിയയ്ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും തുടര്‍നടപടികളിലേക്ക് കടന്നിട്ടില്ല.

പാട്ട് പരിശോധിക്കുന്നു
വിവാദ ഗാനം പരിഭാഷപ്പെടുത്തിയ ശേഷം മുസ്ലീം മതപണ്ഡിതരുടെ സഹായത്തോടെ പരിശോധിക്കാനാണ് ഫലക്‌നുമ പോലീസിന്റെ തീരുമാനം. അതിന് ശേഷം മാത്രമാകും കേസിന്റെ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുക. പരാതി നല്‍കിയ മുസ്ലീം യുവാക്കളോട് പാട്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിനെ നേരിടും
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗാനം പിന്‍വലിക്കുകയാണ് എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ജനപിന്തുണ കണക്കിലെടുത്താണ് തീരുമാനം മാറ്റുന്നതെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ തീരുമാനം.












Click it and Unblock the Notifications