ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കും, സച്ചിൻ പൈലറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗെഹ്ലോട്ട്!
ദില്ലി: ആഗസ്റ്റ് 14ന് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ചേരാനിരിക്കുകയാണ്. വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കുമോ എന്നുളള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് സച്ചിന്‍ പൈലറ്റ് ക്യാംപ് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. അതിനിടെ വിമതരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

എംഎല്‍എമാർ റിസോർട്ടിൽ
നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുവദിച്ചതിന് പിന്നാലെ തനിക്കൊപ്പമുളള എംഎല്‍എമാരെ ജയ്‌സാല്‍മീറിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് അശോക് ഗെഹ്ലോട്ട്. തനിക്കൊപ്പമുളള എംഎല്‍എമാര്‍ക്ക് ബിജെപി കൂടുതല്‍ പണം ഓഫര്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്.

നിയമസഭയില്‍ പങ്കെടുക്കും
മറുവശത്ത് സച്ചിന്‍ പൈലറ്റും വിമതരും ആഴ്ചകളായി ഹരിയാനയിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. വിപ്പ് നല്‍കിയാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തും എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റ് ക്യാംപിലെ എംഎല്‍എ ആയ ഗജേന്ദ്ര സിംഗ് ശക്തിവത് പറഞ്ഞത് നിയമസഭയില്‍ പങ്കെടുക്കുമെന്നാണ്.

സ്വീകരിക്കാന്‍ തയ്യാർ
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഉറപ്പൊന്നുമില്ല. അതിനിടെയാണ് വിമതരെ തിരികെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഗെഹ്ലോട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡ് വിമതര്‍ക്ക് മാപ്പ് നല്‍കുകയാണ് എങ്കില്‍ അവരെ സ്വീകരിക്കുമെന്ന് ഗെഹ്ലോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.

ഒന്നിനും കൊളളാത്തവന്‍
ഒരു ഘട്ടത്തില്‍ സച്ചിന്‍ പൈലറ്റിനേയും വിമതരേയും ഗെഹ്ലോട്ട് കടന്നാക്രമിച്ചിരുന്നു. സച്ചിന്‍ പൈലറ്റിനെ ഒന്നിനും കൊളളാത്തവന്‍ എന്നടക്കം ഗെഹ്ലോട്ട് വിളിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വിമതര്‍ക്ക് നേരെയുളള നിലപാട് ഗെഹ്ലോട്ട് മയപ്പെടുത്തിയിരിക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്.

എന്ത് പറഞ്ഞാലും അത് അനുസരിക്കാം
വിമതരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എന്ത് പറഞ്ഞാലും അത് അനുസരിക്കാന്‍ തയ്യാറാണ് എന്ന് ഗെഹ്ലോട്ട് പറഞ്ഞു. മൂന്ന് തവണ താന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായതിന്റെ ക്രഡിറ്റ് പാര്‍ട്ടിക്കാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. തങ്ങള്‍ക്ക് ആരോടും വഴക്കില്ലെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ഇതൊരു ജനാധിപത്യ രാജ്യമാണ്.

സര്‍ക്കാരിനെ അട്ടിമറിക്കാനല്ല പോരാട്ടം
പോരാട്ടം നടക്കേണ്ടത് ആശയങ്ങളുടേയും നയങ്ങളുടേയും പദ്ധതികളുടേയും പേരിലായിരിക്കണം. അല്ലാതെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി ആയിരിക്കരുത് എന്നും ഗെഹ്ലോട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും ഗെഹ്ലോട്ട് ആഞ്ഞടിച്ചു. ഈ തമാശ അവസാനിപ്പിക്കണമെന്ന് ഗെഹ്ലോട്ട് മോദിയോട് ആവശ്യപ്പെട്ടു.

ജനാധിപത്യം തന്നെ അപകടത്തിൽ
രാജസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ മോദി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം തന്നെ അപകടത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ തന്റെ സര്‍ക്കാരിന് പിറകെ ആണെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്റെ എംഎല്‍എമാരുടെ വില കൂടിയിരിക്കുകയാണ്.

എംഎൽഎമാർക്ക് വില കൂടി
ആദ്യം 10 മുതല്‍ 15 കോടി വരെയാണ് ഒരു എംഎല്‍എയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ എത്ര വേണമെങ്കിലും നല്‍കാം എന്നതാണ് അവസ്ഥയെന്നും ഗെഹ്ലോട്ട് പരിഹസിച്ചു. ഗെഹ്ലോട്ടും നേതാക്കളും സംസ്ഥാന തലസ്ഥാനത്ത് തന്നെ തുടരുകയാണ്. തനിക്കൊപ്പമുളള എംഎല്‍എമാരെ നിയമസഭാ സമ്മേളനം വരെ ഒരുമിച്ച് തന്നെ നിര്‍ത്തുക എന്ന വലിയ വെല്ലുവിളിയാണ് ഗെഹ്ലോട്ടിന് മുന്നിലുളളത്.












Click it and Unblock the Notifications