56 ഇഞ്ച് നെഞ്ചളവുളള ആൾക്ക് മാത്രമേ പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ സാധിക്കൂ! മോദിക്കെതിരെ ശരദ് പവാർ
പൂനെ: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണ് ശരദ് പവാര്‍ ഇപ്പോള്‍ മോദിയെ ആക്രമിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണം രാജ്യത്തിന് നേര്‍ക്ക് നടന്ന ആക്രമണമാണ്. അതിനെ ആരും രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ശരദ് പവാര്‍ ആവശ്യപ്പെട്ടു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പേരില്‍ അന്ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുന്നതില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് മോദി കുറ്റപ്പെടുത്തിയത്. 56 ഇഞ്ച് നെഞ്ചളവുളള ഒരാള്‍ക്ക് മാത്രമേ പാകിസ്താനെ ഒരു പാഠം പഠിപ്പിക്കാന്‍ സാധിക്കൂ എന്നും തെരഞ്ഞെടുപ്പ് റാലികളില്‍ മോദി പ്രസംഗിക്കാറുണ്ടായിരുന്നുളളൂ.

പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് കനത്ത മറുപടി കൊടുക്കാന്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലേറ്റണം എന്നും മോദി നിരന്തരം റാലികളില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. പക്ഷേ മോദി അന്ന് ആവശ്യപ്പെട്ടത് പോലെ ആവശ്യപ്പെടാന്‍ താന്‍ തയ്യാറല്ലെന്നും പവാര്‍ പറഞ്ഞു.
നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങള്‍ നടന്നത് എന്നും പവാര്‍ കുറ്റപ്പെടുത്തി. സൈന്യം ഉപയോഗിക്കുന്ന തരത്തിലുളള ബോംബുകളും ആയുധങ്ങളുമാണ് തീവ്രവാദികള്‍ ഉപയോഗിച്ചത്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും അവര്‍ക്കത് ലഭിക്കില്ല. അതുകൊണ്ട് തന്നെ അയല്‍രാജ്യത്ത് നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത് എന്ന് വ്യക്തമാണ് എന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications