'ബാബറി തകർത്തത് കർസേവകരുടെ കൂട്ടത്തിലെ അക്രമി സംഘം', ഗൂഢാലോചന ഇല്ലെന്ന് മുൻ ഐപിഎസ് ഓഫീസർ
ദില്ലി: ബാബറി മസ്ജിദ് തകര്‍പ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമായാണ് എന്ന വാദം തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എല്‍കെ അദ്വാനി അടക്കമുളള പ്രതികളെ ബാബറി കേസില്‍ നിന്ന് സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. 1990ല്‍ അയോധ്യ ഭൂമി തര്‍ക്കത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഇടയിലെ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന മുന്‍ ഐപിഎസ് ഓഫീസറുടെ പ്രതികരണം ശ്രദ്ധ നേടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

അയോധ്യ സെല്ലിലെ ഓഫീസര്‍
റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ ആയ കിഷോര്‍ കുനാല്‍ അയോധ്യ സെല്ലിലെ പ്രത്യേക ചുമതലയുളള ഓഫീസര്‍ ആയിരുന്നു. വിപി സിംഗ്, ചന്ദ്രശേഖര്‍, പിവി നരസിംഹ റാവു എന്നീ മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ കിഷോര്‍ കുമാര്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ അയോധ്യയിലെ ഒരു ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി ജോലി ചെയ്യുകയാണ്.

കോടതി വിധിയെ പിന്തുണയ്ക്കുന്നു
32 പ്രതികളേയും വെറുതെ വിട്ട സിബിഐ പ്രത്യേക കോടതി വിധിയെ കിഷോര്‍ പിന്തുണയ്ക്കുന്നു. സിബിഐ കേസ് കെട്ടിച്ചമച്ചതാണ് എന്നാണ് കിഷോറിന്റെ വാദം. ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും ഇല്ലെന്നും കിഷോര്‍ പറയുന്നു. കാര്യങ്ങള്‍ അടുത്ത് നിന്ന് വീക്ഷിച്ച ഒരാളെന്ന നിലയ്ക്ക് ബാബറി പളളി തകര്‍ത്തതിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവും എന്നും കിഷോര്‍ പറയുന്നു.

1992ല്‍ മാത്രം നാല് തവണ
ആയിരക്കണക്കിന് ആയുധധാരികളായ കര്‍സേവകര്‍ അയോധ്യയില്‍ അന്നത്തെ ദിവസം എത്തിയതിന് കാരണമായി കിഷോര്‍ കുനാല്‍ പറയുന്നത്, നേരത്തെ പല തവണ അയോധ്യയിലേക്ക് കര്‍സേവയ്ക്കായി വിളിച്ചതില്‍ പലര്‍ക്കും മനം മടുത്തിട്ടുളളതിനാലാണ് എന്നാണ്. 1992ല്‍ മാത്രം നാല് തവണ കര്‍സേവകര്‍ വിളിക്കപ്പെട്ടു. എന്നാല്‍ നാല് തവണയും ഒന്നും നടക്കാത്തതിലുളള നിരാശ കാരണമാകും ആക്രമണം എന്നാണ് ഒരു വാദം.

അക്രമികളുടെ ഒരു കൂട്ടം
മറ്റൊന്ന് കര്‍സേവകര്‍ക്കിടയില്‍ ഉളള അക്രമികളുടെ ഒരു കൂട്ടം നേരത്തെ തന്നെ പളളി തകര്‍ക്കാന്‍ ഉറപ്പിച്ചിട്ടാവും സ്ഥലത്ത് എത്തിയത് എന്നും കിഷോര്‍ കുനാല്‍ പറയുന്നു നല്ല രീതിയില്‍ ആയിരുന്നു ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മിലുളള ചര്‍ച്ച അന്ന് പുരോഗമിച്ച് കൊണ്ടിരുന്നത്. ചര്‍ച്ച തുടര്‍ന്നിരുന്നുവെങ്കില്‍ പളളി തകര്‍ക്കലിലേക്ക് എത്താതെ സമാധാനപരമായ ഒരു തീരുമാനം ഉണ്ടായേനെ എന്നും കിഷോര്‍ പറയുന്നു.

പളളി തകര്‍ക്കപ്പെട്ടത് അപ്രതീക്ഷിതം
പള്ളി തകര്‍ക്കപ്പെടും എന്ന കാര്യത്തില്‍ ആര്‍ക്കും അന്ന് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ ആ വര്‍ഷം നവംബര്‍ 2ന് നിരവധി കര്‍സേവകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതോടെ ആണ് വഴിത്തിരിവായത്. ഡിസംബര്‍ ആറിന് അയോധ്യയില്‍ എത്തിയ കര്‍സേവകര്‍ അക്രമാസക്തരാവും എന്നാരും പ്രതീക്ഷിച്ചിരുന്നില്ല. പ്രതീകാത്മക കര്‍സേവ മാത്രമേ ഉണ്ടാകൂ എന്നാണ് നേതാക്കളെല്ലാം പറഞ്ഞിരുന്നത്. പളളി തകര്‍ക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നുവെന്നും കിഷോര്‍ കുനാല്‍ പറഞ്ഞു.












Click it and Unblock the Notifications