ഹരിയാനയിൽ 'റിവേഴ്സ് ഓപ്പറേഷൻ ലോട്ടസ്'; മുൻ എംഎൽഎമാർ ഉൾപ്പെടെ 29 ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു
ചണ്ഡീഗഡ്: ഹരിയാന ബി ജെ പിയിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ കൂട്ട ഒഴുക്ക്. മുൻ എംഎൽഎാർ അടക്കമുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ബി ജെ പി വിട്ട് 29 ഓളം നേതാക്കളാണ് കോൺഗ്രസിലെത്തിയതെന്ന് മുതിർന്ന നേതാവ് ദീപേന്ദർ ഹൂഡ പറഞ്ഞു.
'കഴിഞ്ഞ ദിവസം മൂന്ന് ബി ജെ പി മുൻ എംഎൽഎമാർ ചേർന്നു. മുൻ മുനിസിപ്പാലിറ്റി ചെയർമാനും 12 മുനിസിപാലിറ്റി കൗൺസിലർമാരും ബി ജെ പി വിട്ടെത്തി. സംസ്ഥാനം വികസനത്തിലേക്ക് കുതിക്കുകയാണെന്നതിന്റെ സൂചനയാണിത്', ദീപേന്ദർ ഹൂഡ പറഞ്ഞു. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ കൂട്ടവരവെന്നും സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസ് അനുകൂല തരംഗമാണ് അലയടിക്കുന്നതെന്നും ദീപേന്ദർ ഹൂഡ പറഞ്ഞു.

ജനങ്ങൾ ബി ജെ പി സർക്കാരിൽ മനം മടുത്ത് കഴിയുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ അവരെ പുറത്താക്കാൻ ജനം തയ്യാറെടുത്തു കഴിഞ്ഞുവെന്നും ഭിവാനിയിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ വെച്ച് ദീപേന്ദർ വ്യക്തമാക്കി. മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ സിംഗീന്റെ ജനകീയതയിൽ ബി ജെ പി നേതൃത്വം ആശങ്കപ്പെടുകയാണെന്നും അടുത്തുടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭൂപീന്ദർ ഹൂഡയ്ക്കെതിരെ രംഗത്തെത്തിയത് ഇതിന്റെ സൂചനയാണെന്നും ദീപേന്ദർ ഹൂഡ പറഞ്ഞു.
'സിർസയിലെ റാലിയിലെ പ്രസംഗത്തിനിടെ ഭൂപീന്ദർ ഹൂഡയെ ആഭ്യന്തരമന്ത്രി അമിത് ഷാ ആവർത്തിച്ച് പരിഹസിച്ചുകൊണ്ടിരുന്നു, ഇത് ഭൂപീന്ദർ ഹൂഡയുടെ ജനപ്രീതിയിൽ ബിജെപി എത്രത്തോളം വിറളിപിടിച്ചിരിക്കുകയാണെന്ന് തെളിയിക്കുന്നുണ്ട്. ജനാധിപത്യത്തിൽ പ്രതിപക്ഷം ചോദ്യങ്ങൾ ചോദിക്കുകയും ഭരണ പക്ഷം ഉത്തരം നൽരുകയും വേണം.എന്നാൽ ഒമ്പത് വർഷത്തെ ഭരണത്തിന് ശേഷവും ആഭ്യന്തരമന്ത്രിയുടെ പ്രസംഗം ഭരണപക്ഷത്തിന് പകരം പ്രതിപക്ഷത്തിന്റെ റാലിയെ അഭിസംബോധന ചെയ്യുന്ന പ്രതീതിയാണ് ജനിപ്പിച്ചത്', അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് ബി ജെ പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. സഖ്യകക്ഷിയായ ജെ ജ പിയുടെ നേതൃത്വത്തിൽ ബി ജെ പിക്കെതിരെ പടയൊരുക്കം നടക്കുന്നതിനിടെയാണ് പാർട്ടി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുന്നത്. ഇതിനോടകം തന്നെ ജെ ജെ പി അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജെ ജെ പിയും കോൺഗ്രസും കൈകോർക്കുന്ന സാഹചര്യം ഉണ്ടായാൽ അത് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുക.












Click it and Unblock the Notifications