യാഹൂ ന്യൂസ് മേക്കർ ഓഫ് ദി ഇയർ: പത്തിൽ 8 പേരും ബിജെപി ക്വാട്ടയിൽനിന്നും, ഇതെന്തൊരു തള്ളാണ് ബാബ്വേട്ടാ
2017ലെ പത്ത് ന്യൂസ് മേക്കറുകളെ യാഹൂ ന്യൂസ് തീരുമാനിച്ചു. പേരുകൾ കേട്ടാലാണ് എല്ലാവരും അതിശയപ്പെടുക. പത്ത് പേരിൽ എട്ടും ബിജെപി നേതാക്കൾ. 2017 ൽ വാർത്തകളിൽ ഇടം പിടിച്ച ജനങ്ങൾ ചർച്ച ചെയ്ത വ്യക്തികളെയാണ് ന്യൂസ് മേക്കറുകളായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദി മുതൽ സ്മൃതി ഇറാനിവരെ യാഹൂ ന്യൂസ് മേക്കർ ഓഫ് ദി ഇയറിൽ ഇടം പിടിച്ചിട്ടുണ്ട്.
യാഹൂ ന്യൂസ് തിരഞ്ഞെടുത്ത പത്തു പേരിൽ എട്ടുപേരും ബിജെപി നേതാക്കളാണെന്നെതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. കോൺഗ്രസിൽ നിന്ന് ആകെ ഇടം പിടിച്ചിരിക്കുന്നത് രാഹുൽ ഗാന്ധി മാത്രമാണ്. പട്ടേൽ സമൂദായ പ്രക്ഷോപത്തിന് നേതത്വം കൊടുത്ത, ബിജെപിയുടെ നിരന്തര ഭീഷണികൾ നേരിടുന്ന ഹാർദിക് പട്ടേലും ജിഘ്നേഷ് മേവാനിയും യാഹൂ ന്യൂസിന്റെ കണ്ണിൽ ന്യൂസ് മേക്കർ അല്ല. ഇതാ യാഹൂ ന്യൂസ് തിരഞ്ഞെടുത്ത പത്ത് ന്യൂസ് മേക്കേർസ്.
നരേന്ദ്രമോദി
ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ മൂന്ന് വർഷത്തെ ഭരണത്തിലാണ് സുപ്രധാന കാര്യങ്ങൾ നടന്നത്. നോട്ട് നിരോധനം, സർജിക്കൽ സ്ട്രൈക്ക്, ഉത്തർപ്രദേശിലെ ബിജെപിയിലെ വിജയം എന്നിവയെല്ലാം മോദി അദികാരത്തിലെത്തിയതിനു ശേഷമാണ്. ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബിജെപി ഒരു പ്രമുഖ ശക്തിയാവുന്നതിൽ പങ്കുവഹിച്ചിരുന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഗുജറാത്ത് കലാപത്തിന് എല്ലാവിധ ഒത്താശയും ചെയ്തു എന്ന ശക്തമായ ആരോപണം നിലനിൽകുന്നതിനാൽ അമേരിക്ക നിരവധി തവണ അദ്ദേഹത്തിന് വിസ നിഷേധിക്കുകയുണ്ടായി. എന്നാൽ 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയ മോദിയെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും, അമേരിക്കയിലേക്ക് സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്യുകായയിരുന്നു. അതേസമയം നരേന്ദ്രമോദി വൻ വിമർശനങ്ങളും നേരിടുന്നുണ്ട്. കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന് 500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി. അത് രാജ്യത്ത് വൻ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കി. ചെറുകിട വ്യവസായങ്ങൾ തകർന്നു. രാജ്യത്ത് ജനങ്ങൾ നോട്ടിന് വേണ്ടി ക്യൂ നിന്ന് മരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി. ഇന്ധന വില കുറക്കും എന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ അദ്ദേഹം ഡീസലിനും വില വർദ്ധിപ്പിക്കാനുള്ള അവകാശം എണ്ണ കമ്പനികൾക്ക് നൽകി ജനങ്ങളെ കൊള്ളയടിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കി. ഇപ്പോൾ ദിവസവും ഇന്ധന വില കൂട്ടുന്ന സാഹചര്യം ആണ് ഉള്ളത്.
അമിത് ഷാ
നിലവിൽ ബിജെപിയുടെ ദേശീയ അധ്യക്ഷനാണ് അമിത് ഷാ. 2017 ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ വിജയങ്ങൾ ബിജെപിക്ക് അനുകൂലമാക്കിയതിന് പിന്നിലെ പ്രധാന വ്യക്തി ബിജെപിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ആയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് അമിത് ഷാ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, പല നിർണ്ണായ തീരുമാനങ്ങളും എടുത്തിരുന്നത് ഷാ ആയിരുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുകയായിരുന്നു. ഈ വിജയത്തോടെ, അമിത് ഷാ, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിലെ മുക്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ബിജെപിയുടെ ഹിന്ദുത്വ മുഖമുള്ള മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മുഖ്യമന്ത്രി ആയതിന് ശേഷമുള്ള സുരക്ഷ ഭീഷണികൾ പരിഗണിച്ച് ആദിത്യനാഥിന് നേരത്തെ ഇസഡ് പ്ലെസ് സുരക്ഷ പരിരക്ഷ നൽകിയിരുന്നു അതിന്റെ ഭാഗമായിട്ടാണ് ബോംബ് ആക്രമണം വരെ ശക്തമായി ചെറുക്കുന്ന ബെൻസിന്റെ സുരക്ഷയും അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. തന്റെ ഇരുപത്താറാമത്തെ വയ്സസിലായിരുന്നു ഇദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടി 1998 ൽ യോഗി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ച് തവണ അദ്ദേഹം വിജയിച്ചു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം യോഗി ആദിത്യ നാഥിനെ ഏല്‍പ്പിക്കുക വഴി തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് ബിജെപി പരസ്യമായി അംഗീകാരം നല്‍കുക കൂടിയായിരുന്നു ചെയ്തത്. 44 വയസുകരാനായ യോഗി ആദിത്യനാഥ് 1988 മുതല്‍ തുടര്‍ച്ചായായി എം.പിയാണെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ എക്കാലവും അറിയപ്പെട്ടത് തീവ്രസ്വഭാവത്തിലുള്ള പ്രസംഗങ്ങളുടെ പേരിലായിരുന്നു. വികസന മുദ്രാവാക്യങ്ങളില്‍ പൊതിഞ്ഞ ഹിന്ദുത്വ അജണ്ടയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രചാരകനായിരുന്നു യോഗി ആദിത്യനാഥ്. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും സ്റ്റാര്‍ മൂല്യമുള്ള പ്രചാരകനായിരുന്നു യോഗി ആദിത്യനാഥ്. 2002ല്‍ യോഗി ആദിത്യനാഥ് രൂപം കൊടുത്ത സംഘടനയാണ് ഹിന്ദുത്വ യുവ വാഹിനി. നിരവധി കലാപങ്ങളിലും പശു സംരക്ഷണം മറയാക്കി നടത്തിയ ആക്രമണങ്ങളിലും ലൗവ് ജിഹാദിന്റെ പേരില്‍ നടത്തിയ ആക്രമണങ്ങളിലും മുന്‍നിരയിലുണ്ടായിരുന്ന സംഘമാണ് ഹിന്ദുത്വ യുവവാഹിനി.
രാഹുൽ ഗാന്ധി
കോൺഗ്രസ് അധ്യക്ഷനാണ് രാഹുൽ ഗാന്ധി. ആരോഗ്യ പ്രശ്നങ്ങൾ കാരണം സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഐക്യകണ്ഠേന രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. റോളിൻസ്, കേംബ്രിഡ്ജ് എന്നീ സർവകലാശാലകളിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങൾ, വികസനം, എന്നീ വിഷയങ്ങളിൽ ബിരുദം നേടിയ രാഹുൽ ഗാന്ധി ആദ്യം ലണ്ടനിലെ ഒരു മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.2004 മുതൽലോക്‌സഭാ അംഗമായ ഇദ്ദേഹം അമേഥി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. .ലോകത്തിലെ വിശ്വസിക്കാൻ സാധിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഒന്നാമനാണ് രാഹുൽ എന്നാണ് പറയപ്പെടുന്നത്.
അരുൺ ജെയ്റ്റ്ലി
മോദി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയാണ് അരുൺ ജെയ്റ്റ്ലി. മോദിയുടെ നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക മാന്ദ്യം ഉണ്ടായെങ്കിലും അതിനെ നിയന്ത്രിക്കാനുള്ള ചുമതല അരുൺ ജെയ്റ്റ്ലിക്കായിരുന്നു. ജിഎസ്ടി പാർലമെന്റിൽ പാസാക്കുന്നതിന് മുൻകൈയെടുത്ത വ്യക്തികൂടിയാണ് അദ്ദേഹം. ദില്ലി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. 73-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിൽ നേതാവായിരുന്ന അരുൺ ജെയ്റ്റ്ലി അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചിരുന്നു.
നിർമ്മല സീതാരാമൻ
ഇന്ത്യയുടെ പ്രതിരോധമന്ത്രിയാണ് നിർമ്മല സീതാരാമൻ. രണ്ടാമത്തെ വനിത പ്രതിരോധ മന്ത്രിയാണ് അവർ. 2006ലാണ് നിർമ്മല സീതാറാം ബിജെപിയിൽ അംഗമാകുന്നത്. 2014 മേയ് 26ന് മോദി മന്ത്രിസഭയിൽ അംഗമായി. വാണിജ്യവും വ്യവസായവും വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് ചുമതലയേറ്റത്. ഒപ്പം ധനകാര്യം, കോർപ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്നു. തുടർന്ന് നടന്ന മന്ത്രിസഭ പുനസംഘടനയിലാണ് പ്രതിരോധ വകുപ്പ് മന്ത്രിയായത്. ബിജെപി ഔദ്യോഗിക വക്താവാണ് നിർമ്മല സീതാരാമൻ.
രാംനാഥ് കോവിന്ദ്
എൻഡിഎ ഭരണകാലത്ത് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. 2017 ലെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലെ രണ്ടാമത്തെ ദളിത് രാഷ്ട്രപതിയാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്ന ആദ്യ ബിജെപി കാൻഡിഡേറ്റ കൂടിയാണ് അദ്ദേഹം. മുൻ ലോകസഭ സ്പീക്കർ മീരകുമാറിനെതിരെ 65.65 ശതമാനം വോട്ടുകൾ നേടികൊണ്ടാണ് രാഷ്ട്രപതിയായത്. 34.35 ശതമാനം വോട്ടുകളായിരുന്നു മീരകുമാറിന് ലഭിച്ചത്.
സുഷമ സ്വരാജ്
ഇന്ത്യുയുടെ വിദേശകാര്യമന്ത്രിയാണ് സുഷമ സ്വരാജ്. പ്രതിപക്ഷ പാർട്ടികൽ പോലും ഒരു പോലെ ഇഷ്ടപ്പെടുന്ന മോദി മന്ത്രസഭയിലെ മന്ത്രികൂടിയാണ് സുഷമ സ്വരാജ്. വിദേശത്തുള്ളവരുടെ എല്ലാ വിഷമങ്ങൾക്കും അഭ്യർത്ഥനകൾക്കും മറുപടി നൽകാൻ സുഷമ സ്വരാജ് ട്വിറ്ററിൽ സജീവമാണ്. . 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തിയ വനിത നേതാവാണ് സുഷമ സ്വരാജ്. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബിജെപി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ദില്ലിയിലെ ആദ്യ വനിത മുഖ്യമന്ത്രി എന്ന ക്രെഡിറ്റും സുഷമ സ്വരാജിന് അവകാശപ്പെട്ടതാണ്.
ബിപിൻ റാവത്ത്
ഇന്ത്യയിലെ ഇരുപത്തേഴാമത്തെ സൈനീയ മേധാവിയാണ് ബിപിൻ റാവത്ത്. 2016 ഡിസംബർ 31ന് ദൽബീർ സിങ് വിരമിച്ചതിനു ശേഷമാണ് ബിപിൻ റാവത്ത് സൈനീയ മേധാവി പദം ഏറ്റെടുത്തത്. കോൾഡ് സ്റ്റാർട്ട് സിദ്ധാന്തം കൊണ്ടുവന്നതും ബിപിൻ റാവത്തായിരുന്നു. ‘ചൂടാറും മുൻപെ തിരിച്ചടിക്കുക' എന്ന രീതിയാണിത്. ശത്രു രാജ്യത്തിന്റെ ആക്രമണം നടന്ന് 48 മണിക്കൂറിനുള്ളിൽ കൃത്യമായ സ്ഥലത്ത് തക്ക തിരിച്ചടി നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാക്കിസ്ഥാനിൽനിന്ന് സൈനികമായ പ്രകോപനമോ ഭീകരാക്രമണമോ ഉണ്ടാകുമ്പോൾ മറുനീക്കം രൂപപ്പെടുത്താൻ ദിവസങ്ങളെടുക്കാറുണ്ട്. എന്നാൽ ഇത് വിഷയത്തിന്റെ ചൂടാറിപ്പോകുന്നു എന്നായിരുന്നു പ്രധാന പ്രതിസന്ധി.
സ്മൃതി ഇറാനി
പതിനാറാം ലോക്സഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമാണ് സ്മൃതി ഇറാനി. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷകൂടിയാണ് സ്മൃതി ഇറാനി. യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. 2003ലാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റതിനെത്തുടർന്ന് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. വിദ്യാഭ്യാസവകുപ്പ് കൈകാര്യംചെയ്യേണ്ട കാബിനറ്റ് മന്ത്രിക്ക് ബിരുദംപോലുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചതോടെയാണ് വിവാദം പൊട്ടി പുറപ്പെട്ടത്. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകിയെന്നും ആരോപണമുണ്ടായി. മിനി സ്‌ക്രീൻരംഗം വിട്ടശേഷം ബിജെപിയിൽ ചേർന്ന സ്മൃതി ഇറാനി 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ ചാന്ദ്‌നി ചൗക്കിൽനിന്ന് മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ൽ ബിഎ പൂർത്തിയാക്കിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലാകട്ടെ, ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ൽ കോമേഴ്‌സ് ബിരുദത്തിന്റെ ഒന്നാം പാർട്ട്, അഥവാ ഒന്നാംവർഷം പൂർത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്മൃതി ഇറാനിയുടെ മാനവവിഭവ ശേഷി മന്ത്രാലയം ഇടപെട്ടാണ് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്നുംല സനൽ കുമാർ ശശിധരന്റെ എസ് ദുർഗയും ന്യൂഡും ഒഴിവാക്കപ്പെട്ടത്. ഇത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു.