രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിർമ്മല സീതാരാമൻ; 'അത് പരാജിതന്റെ രോദനം'...
ദില്ലി: രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്ത്. എഐസിസി പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ചതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. പ്ലീനറി സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അധികാര മോഹികളായ കൗരവരെപ്പോലെയാണ് ബിജെപിയെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. പാണ്ഡവരെപ്പോലെ സത്യത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും രാഹുല്‍ അവകാശപ്പെട്ടിരുന്നു.
ഇതിനെതിരെയാണ് ബിജെപി നേതാവ് നിർമ്മല സീതാരാമൻ രംഗത്തെത്തിയിരിക്കുന്നത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ശ്രീരാമന്റെ അസ്ഥിത്വത്തെപ്പോലും ചോദ്യംചെയ്തവരാണ് തങ്ങള്‍ പാണ്ഡവരെപ്പോലെയാണെന്ന് അവകാശപ്പെടുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിനു പുറമെ മുന്‍ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കുറ്റസമ്മതവും പ്ലീനറി സമ്മേളന പ്രസംഗത്തതിൽ രാഹുല്‍ നടത്തിയിരുന്നു. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കര്‍ഷകര്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്ന അവസ്ഥയാണ് രാജ്യത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
ബിജെപിയുടെ പ്രസിഡന്റായി കൊലപാതകം നടത്തിയാതായി ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ അവര്‍ സ്വീകരിച്ചുവെന്ന് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി അത് ഒരിക്കലും അംഗീകരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അമിത് ഷായുടെ പേര് പരമാര്‍ശിക്കാതെയാണ് രാഹുല്‍ ഗാന്ധി ഇതു പറഞ്ഞത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഷാ മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ അമിത് ഷായെ കോടതി വെറുതെ വിട്ടിരുന്നു.