മകന് നിയമസഭ സീറ്റ് നല്‍കുകയാണെങ്കില്‍ ലോക്സഭാ എംപി സ്ഥാനം രാജിവെക്കാമെന്ന് റീത്ത ബഹുഗുണ ജോഷി
ലഖ്നൌ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ മായങ്കിനെ മത്സരിപ്പിക്കാനുള്ള തന്റെ നിർദ്ദേശം പാർട്ടി അംഗീകരിച്ചാൽ എംപി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് ഉത്തർപ്രദേശില്‍ നിന്നുള്ള ബി ജെ പി നേതാവ് റീത്ത ബഹുഗുണ ജോഷി. അലഹബാദ് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാ അംഗമാണ് നിലവില്‍ റീത്ത ബഹുഗുണ ജോഷി.
"മായങ്ക് ജോഷി 2009 മുതൽ ജോലി നിന്നും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ലഖ്‌നൗ കാന്റിൽ നിന്ന് ടിക്കറ്റിനായി പാർട്ടി നേതൃത്വത്തോട് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം ടിക്കറ്റ് നൽകാനാണ് പാർട്ടി തീരുമാനിച്ചതെങ്കിൽ, മായങ്കിന് ടിക്കറ്റ് ലഭിച്ചാൽ ഞാൻ നിലവിലെ ലോക്‌സഭാ സീറ്റിൽ നിന്ന് രാജിവെക്കും," ജോഷിയെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.

പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് മുന്നില്‍ ഈ നിർദ്ദേശം ഇ-മെയില്‍ വഴി അയച്ചതായും റീത്ത ബഹുഗുണ ജോഷി അറിയിച്ചു. നേതൃത്വത്തിന്റെ തീരുമാനം എന്തായാലും ഞാൻ ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. പാർട്ടിക്ക് എന്റെ നിർദ്ദേശം സ്വീകരിക്കുകയോ നിരസിക്കുക്കയോ ചെയ്യാം . തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ പ്രഖ്യാപിച്ചിരുന്നതായും അവർ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയായ റീത്ത ബഹുഗുണ ജോഷി 2017 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ബി ജെ പിയില്‍ ചേർന്നത്. പിന്നാലെ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ റീത്തയെ ബി ജെ പി മത്സരിപ്പിക്കുകയും ചെയ്തു.
ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ലഖ്‌നൗ കാന്റ് സീറ്റാണ് മകനായി റീത്ത ബഹുഗുണ ജോഷി ലക്ഷ്യമിടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ലഖ്‌നൗവിലെ ഹൃദയഭാഗത്താണ് മണ്ഡലം സ്ഥിതി ചെയ്യുന്നത്. 2019 ൽ ജോഷി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ തന്നെ സുരേഷ് ചന്ദ്ര തിവാരിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും ഇദ്ദേഹത്തിന് തന്നെ ബി ജെ പി സീറ്റ് നല്‍കിയേക്കുമെന്നാണ് സൂചന.

2012ൽ കോൺഗ്രസ് സ്ഥാനാർഥിയായും 2017ൽ ബി ജെ പി സ്ഥാനാർഥിയായും റീത്ത ബഹുഗുണ ജോഷി ഇവിടെ നിന്ന് വിജയിച്ചു. അതേസമയം, ബി ജെ പി ഇതുവരെ യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 107 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. ഇതില്‍ 105 പേർ ഫെബ്രുവരി 10, 14 തീയതികളിൽ ആദ്യ രണ്ട് ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന 113 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ്. നോയിഡയിലെ സിറ്റിംഗ് എം എൽ എ പങ്കജ് സിംഗ് (പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകൻ), സന്ദീപ് സിംഗ് (മുൻ മുഖ്യമന്ത്രി കല്യാണ് സിങ്ങിന്റെ ചെറുമകൻ), മൃഗങ്ക സിംഗ് (അന്തരിച്ച പാർട്ടി എം.എൽ.എ ഹുകും സിങ്ങിന്റെ മകൾ) തുടങ്ങിയവർക്ക് പാർട്ടി ഇത്തവണയും സീറ്റ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തവണയും ഖൊരക്പൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെയുടെ ആദ്യഘട്ട സ്ഥാനാർത്ഥികളില്‍ 68 ശതമാനം മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന ആക്ഷേപം ഉയർത്തി മന്ത്രിമാരുള്‍പ്പടെ പാർട്ടി വിട്ട സാഹചര്യത്തില്‍ ഇത് ഏറെ പ്രധാനമാണ്. ഒബിസി വിഭാഗത്തിൽപ്പെട്ട 44 പേർക്കാണ് ടിക്കറ്റ് ലഭിച്ചത്. ഇതിൽ ജാട്ട് സമുദായത്തിന് 16 ടിക്കറ്റുകളും ഗുർജാർ സമുദായത്തിന് ഏഴ് ടിക്കറ്റുകളും ലോധി സമുദായത്തിന് ആറ് ടിക്കറ്റുകളും ലഭിച്ചു.












Click it and Unblock the Notifications