ശബരിമല വിധി: മതം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം,സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിൽ പറയുന്നത്!
ദില്ലി: ശബരിമലയില്‍ മണ്ഡലകാലം തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് സുപ്രീം കോടതിയില്‍ നിന്ന് നിര്‍ണായക വിധി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച 2018ലെ വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികളിൽ തീർപ്പ് കൽപ്പിക്കാതെ വിശാല ബെഞ്ചിന്റെ തീരുമാനത്തിന് കാത്തിരിക്കാനാണ് സുപ്രീം കോടതി നിശ്ചയിച്ചിരിക്കുന്നത്.
സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരും ചേരുന്ന ബെഞ്ചാണ് ശബരിമല അടക്കമുളള ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസുകള്‍ ഇനി കൈകാര്യം ചെയ്യുക. അതുകൊണ്ട് തന്നെ ഈ ബെഞ്ചിന്റെ വിധി അതീവ നിർണായകമായിരിക്കും. ശബരിമല കേസിലെ 3:2ന്റെ ഭൂരിപക്ഷ വിധിയില്‍ ജ. ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജ. ഖന്‍വില്‍ക്കര്‍ എന്നിവര്‍ ചേര്‍ന്നു. എന്തുകൊണ്ടാണ് കേസ് വിശാല ഭരണഘടനാ വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചത്?

രാവിലെ 10. 30തോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ശബരിമല കേസിലെ വിധി ന്യായം വായിച്ച് തുടങ്ങി. ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് പേരുടെ വിധി ന്യായമാണ് വായിച്ചത്. മതം വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ മതവിശ്വാസങ്ങളുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ കോടതി വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അക്കാര്യത്തില്‍ വിശാലമായ ചര്‍ച്ചയും പരിശോധനയും വേണം എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടത്.
വിശ്വാസവും പ്രത്യേക മതവിഭാഗങ്ങളുടെ ആചാരങ്ങളും സംബന്ധിച്ച് വളരെ ഗൗരവകരമായ ചോദ്യങ്ങളാണ് ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടുന്നത് എന്നും ഭൂരിപക്ഷ വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയുടെ മാത്രമായ വിഷയം അല്ലെന്നും വിവിധ മതങ്ങളില്‍ ശബരിമലയിലേതിന് സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മുസ്ലീം പളളികളിലെ സ്ത്രീ പ്രവേശനം, ടവര്‍ ഓഫ് സൈലന്‍സിലേക്കുളള പാഴ്‌സി സ്ത്രീകളുടെ പ്രവേശനം, ദാവൂദി ബോറ സമൂഹത്തില്‍ നിലനില്‍ക്കുന്ന പെണ്‍ഭ്രൂണഹത്യ അടക്കമുളള വിഷയങ്ങളാണ് വിശാല ഭരണ ഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നത്.












Click it and Unblock the Notifications