പത്ത് മിനുറ്റ് തോക്കേന്തി അതിർത്തിയിൽ ചെന്ന് നിൽക്കാമോ.. ഒരു വർഷത്തെ ശമ്പളം തരാം, അർണബിനോട് ഝാ
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായി യുദ്ധം വേണം എന്ന മുറവിളികള്‍ പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. യുദ്ധത്തിനെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി ചാപ്പ കുത്തുന്ന അവസ്ഥയും ഉണ്ട്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടക്കമുളള ദേശീയ മാധ്യമങ്ങള്‍ യുദ്ധത്തിന് വേണ്ടി നിലവിളിക്കുകയാണ് എന്ന് പൊതുവേ വിമര്‍ശനം ഉണ്ട്.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം യുദ്ധവെറി ആളിക്കത്തിക്കുന്ന തരത്തിലും മറ്റും വാര്‍ത്താ ചാനലുകള്‍ അവതരിപ്പിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ രംഗത്ത് വന്നിരിക്കുകയാണ്. അര്‍ണബ് ഗോസ്വാമി അടക്കമുളളവരെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം.
സഞ്ജയ് ഝായുടെ ട്വീറ്റ് ഇങ്ങനെ: അര്‍ണബ് ഗോസ്വാമിയും രാഹുല്‍ ശിവ ശങ്കറും അതുപോലുളള കാട്ടിക്കൂട്ട് രാജ്യസ്‌നേഹികളും പത്ത് മിനുറ്റ് ഒരു തോക്കുമേന്തി അതിര്‍ത്തിയില്‍ പോയി നില്‍ക്കാമെങ്കില്‍ ഞാനെന്റെ ഒരു വര്‍ഷത്തെ ശമ്പളം തരാം. നമ്മുടെ ന്യൂറ് റൂം യുദ്ധക്കളങ്ങള്‍ അപമാനമാണ് എന്നാണ് സജ്ഞയ് ഝാ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പാകിസ്താനുമായുളള ക്രിക്കറ്റ് മത്സരത്തില്‍ നിന്നും പിന്മാറരുതെന്നും കളിച്ച് തോല്‍പ്പിക്കണം എന്നും പറഞ്ഞതിന് സച്ചിന്‍ തെണ്ടുല്‍ക്കറെ വരെ രാജ്യദ്രോഹിയാക്കിയിരുന്നു അര്‍ണബ് ഗോസ്വാമി. ഇതിന്റെ പേരില്‍ അര്‍ണബിന് വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വന്നു. കഴിഞ്ഞ ദിവസം തെലുങ്ക് ചാനലില്‍ അവതാരകന്‍ പ്രത്യക്ഷപ്പെട്ടത് പട്ടാള വേളത്തില്‍ തോക്കിന്റെ മോഡലുമായിട്ടായിരുന്നു. ഇന്ത്യ ടുഡെ, ആജ് തക് പോലുളള ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരും ബുളളറ്റ് പ്രൂഫ് ജാക്കറ്റടക്കം ധരിച്ച് എത്തിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.
I am willing to donate my annual salary to Arnab Goswami, Rahul Shiv Shankar and other such illustrious nationalists if they just go to LOC and stand there holding a gun for a mere 10 minutes. Our TV war-rooms are a disgrace. Shameless repugnant characters.
— Sanjay Jha (@JhaSanjay) February 27, 2019