അമേഠിയിൽ അതീവ നാടകീയത, രാഹുൽ ഗാന്ധിക്ക് സ്വന്തം കോട്ടയിൽ അപ്രതീക്ഷിത എതിരാളി!
അമേഠി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നാണ് അമേഠി. 2014ല്‍ രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോഴും അമേഠി കോണ്‍ഗ്രസിനൊപ്പം നിന്നു. സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി പരാജയപ്പെടുത്തിയത്.
ഇത്തവണ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പിന് മുന്‍പേ അടിപതറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയില്‍ ഗുരുതര പിഴവുകള്‍ ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ആശങ്കയിലാണ്. അതിനിടെ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു അപ്രതീക്ഷിത എതിരാളി കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു.
രാഹുൽ കുഴപ്പത്തിൽ
അമേഠിയില്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും തമ്മിലാണ് പ്രധാനമത്സരം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമാണ് എന്നതടക്കമുളള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന നടത്തുന്നത് മാറ്റി വെച്ചിരിക്കുകയാണ്.
സരിത അമേഠിയിൽ
അതിനിടെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കും എന്നതുറപ്പായിരിക്കുകയാണ്. സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചിട്ടുണ്ട്. സോളാര്‍ കേസിലൂടെ കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ വ്യക്തിയാണ് സരിത.
മത്സരം പ്രതിഷേധം
തിരഞ്ഞെടുപ്പില്‍ ജയിച്ച് ലോക്‌സഭയിലേക്ക് പോകാനല്ല താന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് എന്ന് സരിത പറയുന്നു. കോണ്‍ഗ്രസിന്റെ ഇത്രയും വലിയ പാര്‍ട്ടി സംവിധാനത്തോട് മത്സരിച്ച് ജയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും സരിത പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധി്ച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്.
കേരളത്തിൽ പാളി
നേരത്തെ എറണാകുളത്ത് ഹൈബി ഈഡന് എതിരെയും വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെയും മത്സരിക്കാന്‍ സരിത പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടിടത്തും സരിതയുടെ പത്രിക തളളിപ്പോയി. സോളാറുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ശിക്ഷ റദ്ദാക്കിയിട്ടില്ല എന്നതിനാലാണ് പത്രികകള്‍ തളളിയത്.
രണ്ട് പത്രികകളും തളളി
സരിത രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു എന്നതാണ് അയോഗ്യതയ്ക്കുളള കാരണമായി വരണാധികാരി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതിന്മേല്‍ അപ്പീല്‍ പോയിരിക്കുകയാണ് എന്ന് സരിതയുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ഇത് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ വരണാധികാരി സരിതയോട് ആവശ്യപ്പെട്ടിരുന്നു.
അമേഠിയിൽ സ്ഥാനാർത്ഥി
എന്നാല്‍ അനുവദിച്ച സമയത്തിനകം സരിതയ്ക്ക് രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പത്രിക തളളപ്പെട്ടത്. അതിന് പിന്നാലെ സരിത രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയില്‍ പത്രിക നല്‍കുകയായിരുന്നു. നേരത്തെ ഹൈബിക്കെതിരെ മത്സരിക്കാൻ രംഗത്ത് ഇറങ്ങിയപ്പോൾ കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും സരിത വിമർശിച്ചിരുന്നു.
ജയിക്കാനല്ല മത്സരിക്കുന്നത്
താന്‍ മത്സരിക്കുന്നത് ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയിരിക്കാനല്ല. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തന്നെ തട്ടിപ്പുകാരിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്ഷേപിക്കുകയാണ്. തന്റെ പരാതിയുടെ പേരില്‍ പോലീസ് അന്വേഷണം നടത്തി പ്രതിയാക്കിയ ആളുകള്‍ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്ന് സരിത ചൂണ്ടിക്കാട്ടി.
തനിക്കും മത്സരിക്കാം
ഈ നടപടിയെ ചോദ്യം ചെയ്യുക എന്നതാണ് മത്സരിക്കാന്‍ ഇറങ്ങുന്നതിന്റെ ലക്ഷ്യമെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരായ ആളുകൾക്ക് രാഷ്ട്രീയ പിന്തുണയുളളത് കൊണ്ട് അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും സരിത പറയുകയുണ്ടായി.
മുഖ്യ എതിരാളി കോണ്‍ഗ്രസ്
തന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആയിരിക്കുമെന്നും സരിത പറഞ്ഞിരുന്നു. പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നു. എന്നാല്‍ ഒരു മറുപടി പോലും തനിക്ക് ലഭിച്ചിട്ടില്ല.
ഒറ്റയാള്‍ പോരാട്ടം
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും സരിത എസ് നായര്‍ ചോദിച്ചിരുന്നു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ വര്‍ഷങ്ങളായി താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സരിത എസ് നായര്‍ പറയുകയുണ്ടായി.
ചാവേറുകൾ വരുമെന്ന് 20 ദിവസം മുൻപ് അറിഞ്ഞു! ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസിനും ഭീഷണി
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ