ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം; വർധിപ്പിക്കുന്നത് ഇരട്ടി തുക, കേട്ടാൽ ഞെട്ടും!
ദില്ലി: രാജ്യത്ത് ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം. രാജ്യത്തെ 24 ഹൈക്കോടതികളിലെയും സുപ്രീ കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കാനാണ് അംഘീകാരം നൽകിയത്. വർധനവ് നിലവിൽ വന്നാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അലവന്‍സ് ഇല്ലാതെ മാസത്തില്‍ 2.8 ലക്ഷം രൂപയാണ് ലഭിക്കുക. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 2.5 ലക്ഷം രൂപയും ലഭിക്കും. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം രൂപയുമുള്ള പാക്കേജാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.
എല്ലാ കിഴിവുകളും കഴിച്ച് ശമ്പളവും അലവന്‍സുമായി ഒന്നരലക്ഷം രൂപയാണ് നിലവില്‍ ഒരു സുപ്രീം കോടതി ജഡ്ജിക്ക് മാസം ലഭിക്കുന്നത്. വർധിപ്പിച്ചാൽ ജഡ്ജിമാർക്ക് നിലവിലുള്ളതിനേക്കാൾ ഇരട്ടിയാണ് ശമ്പളമായി ലഭിക്കുന്നത്. സുപ്രീംകോടതിയിലെ 31 ജഡ്ജിമാര്‍ക്കും ഹൈക്കോടതികളിലെ 1079 ജഡ്ജിമാര്‍ക്കും വിരമിച്ച 2500 ജഡ്ജിമാര്‍ക്കും പുതുക്കിയ ശമ്പളത്തിന്റെ ആനുകൂല്യം ലഭിക്കും.
2016-ല്‍ ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ടിഎസ് ഠാക്കൂര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ പരിഗണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.