#boycottchina:ചൈനയുടെ പടക്കങ്ങള്‍ വേണ്ട, സുപ്രീം കോടതിയും പറഞ്ഞു..ദീപാവലിക്ക് ഇന്ത്യന്‍ പടക്കങ്ങള്‍
ദില്ലി: കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഈ ദീപാവലിക്ക് ചൈനീസ് നിര്‍മ്മിത പടക്കങ്ങള്‍ ഇന്ത്യയില്‍ പൊട്ടില്ല. സ്വദേശത്ത് നിര്‍മ്മിച്ച പടക്കങ്ങളായിരിക്കും ദീപാവലിക്ക് ശബ്ദമുണ്ടാക്കുക. ചൈനാ വിരുദ്ധ വികാരം മാത്രമല്ല കാരണം. ഡോക്‌ലാമില്‍ നിന്ന് ഇരുവിഭാഗത്തിലെയും സൈന്യങ്ങള്‍ പിന്തിരിയുകയും ചെയ്തു. ചൈനീസ് നിര്‍മ്മിത പടക്കങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ചൈനീസ് നിര്‍മ്മിത പടക്കങ്ങള്‍ ഇന്ത്യയില്‍ വേണ്ടെന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം പഴക്കമുള്ള മദ്രാസ് ഹൈക്കോടതി വിധിയില്‍ ഇതുവരെ തീരുമാനമാകാത്തതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. പടക്കനിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വാദം കേട്ടത്.
ഗുണനിലവാരമില്ല
ജസ്റ്റിസ് എംബി ലൊക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ചൈനീസ് നിര്‍മ്മിത പടക്കങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും അവ ഇന്ത്യയില്‍ നിരോധിക്കണമെന്നും വിധിച്ചത്. രണ്ടു വര്‍ഷം മുന്‍പ് മദ്രാസ് ഹൈക്കോടതി ചൈനീസ് പടക്കങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിലക്കുറവാണ്, പക്ഷേ...
ചൈനീസ് പടക്കങ്ങള്‍ക്ക് വിലക്കുറവാണെങ്കിലും നിരോധിക്കപ്പെട്ട പല ഉത്പന്നങ്ങളും ഉപയോഗിച്ചാണ് അവ നിര്‍മ്മിക്കുന്നതെന്നാണ് കേസ് ഹര്‍ജി പരിശോധിച്ച സുപ്രീം കോടതി ബഞ്ച് കണ്ടെത്തിയത്. ഇവ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗംല നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ചൈനീസ് പടക്കങ്ങള്‍ നിരോധിക്കാന്‍ ഇതുവരെ എന്തു മാര്‍ഗ്ഗമാണ് സ്വീകരിച്ചതെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു.
ദീപാവലിക്ക്...
ദേശീയ തലസ്ഥാനത്ത് ഏകദേശം 50 ലക്ഷം കിലോഗ്രാമിന് അടുത്ത് ചൈനീസ് പടക്കങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്നും സുപ്രീം കോടതി കണ്ടെത്തി. ദീപാവലി അടുക്കാറായി. അന്നേദിവസം ഏകദേശം 10 ലക്ഷം കിലോഗ്രാം പടക്കങ്ങള്‍ ഉപയോഗിച്ചേക്കാനുള്ള സാധ്യതയുണ്ടെന്നും ഹര്‍ജി പരിഗണിച്ച ബെഞ്ച് നിരീക്ഷിച്ചു. പടക്കങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പെട്ടിയുടെ ഭാരം കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്.
സോഷ്യല്‍ മീഡിയയിലും ചൈനാ വിരുദ്ധ വികാരം
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയയിലും ശക്തമായ ക്യാംപെയ്നിങ്ങ് നടക്കുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്ത് വന്നിട്ടുണ്ട്. വാട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ആര്‍എസ്എസും ...
രംഗത്ത് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ തെറ്റാണെന്നും പാകിസ്താനെ പിന്തുണക്കുന്ന ചൈനയുടെ നടുവൊടിക്കണമെന്നും ഇവര്‍ നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ്ങില്‍ ആവശ്യപ്പെടുന്നു.
വാട്‌സ്ആപ്പിൽ വൈറലായ സന്ദേശം..
ഒരേ രാഷ്ട്രീയ ദർശനം ആണ് എന്നത് കൊണ്ട് ചൈനക്കാരെ വിശ്വസിക്കരുത്, ഇന്ത്യയുടെ നാശമാണ് ചൈനയുടെയും പാക്കിസ്ഥാന്റെയും ലക്ഷ്യം. ഇന്നു മുതൽ ചൈനയെ ബഹിഷ്‌കരിക്കു,! ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുക, അങ്ങനെ ഇന്ത്യയെ രക്ഷിക്കുക, ഇന്ത്യയുടെ നാശം നാമോരോരുത്തരുടെയും നാശമാണ്. ജയ് ഹിന്ദ് - ഇതാണ് വാട്സ് ആപ്പിൽ പരക്കുന്ന സന്ദേശം.