ശിവസേന എന്ന പാർട്ടിയുടെ ആയുസ്സ് ആറ് മാസം മാത്രം, നിശ്ശേഷം തുടച്ച് നീക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി!
ബെംഗളൂരു: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെ ശിവസേനയെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ. ബിജെപി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചായിരുന്നു മത്സരിച്ചിരുന്നത് എങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയിക്കുമായിരുന്നുവെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ''ആറ് മാസങ്ങള്‍ക്ക് ശേഷം ശിവസേന എന്ന പേരില്‍ ഒരു പാര്‍ട്ടി ഉണ്ടാകില്ല. ശിവസേന പൂര്‍ണാമായും തുടച്ച് നീക്കപ്പെടും'' എന്നും കേന്ദ്രമന്ത്രി ബെംഗളൂരുവില്‍ പറഞ്ഞു.
''മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് ലഭിച്ചത്. ശിവസേനയ്ക്ക് 56 സീറ്റുകളും ലഭിച്ചു. ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കഴിഞ്ഞ 30 വര്‍ഷക്കാലമായി ശിവസേന തങ്ങള്‍ക്കൊപ്പമുണ്ട്. എന്നിരുന്നാലും ശിവസേനയ്ക്ക് ഇപ്പോള്‍ അധികാരക്കൊതി മൂത്തിരിക്കുകയാണ്. അവര്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം യോഗങ്ങള്‍ ചേര്‍ന്നു. ഇത്തരത്തിലുളള സഖ്യങ്ങള്‍ ആകുമ്പോള്‍ ഒരു പൊതുമിനിമം പരിപാടി വേണ''മെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
മോദി മഹാരാഷ്ട്രയിൽ പയറ്റിയത് ഇന്ദിരാ ഗാന്ധി പ്രയോഗിച്ച അതേ ആയുധം! പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം!
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവിലാണ് ശിവസേന മൂന്ന് പതിറ്റാണ്ട് നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ചത്. രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി പദവി പങ്കിടാമെന്ന് ബിജെപി തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് ശിവസേനയുടെ വാദം. എന്നാല്‍ ബിജെപി ഇത് നിഷേധിക്കുന്നു. തുടര്‍ന്നാണ് എന്‍ഡിഎയില്‍ നിന്ന് പുറത്തേക്ക് വന്ന് ശിവസേന സമാന്തര ചര്‍ച്ചകള്‍ കോണ്‍ഗ്രസും എന്‍സിപിയുമായി നടത്തിയത്.
ത്രികക്ഷി സർക്കാർ രൂപീകരണത്തിനുളള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കവേയാണ് അപ്രതീക്ഷിതമായി ബിജെപി സർക്കാർ രൂപീകരിച്ചത്. എൻസിപി നേതാവ് അജിത് പവാറിനെ ബിജെപി ക്യാമ്പിലെത്തിച്ചാണ് നീക്കം. ഇതോടെ ശിവസേന അടക്കമുളളവർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സുപ്രീം കോടതി മഹാരാഷ്ട്ര വിഷയത്തിൽ വിധി പറയും.