കോൺഗ്രസിന് ഒന്നിന് പിറകെ ഒന്നായി തിരിച്ചടി, കർണാടകത്തിലെ മുതിർന്ന നേതാവ് ബിജെപിയിൽ!
ബെംഗളൂരു: നിര്‍ണായക ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍ണാടക കോണ്‍ഗ്രസിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മൈസൂരുവില്‍ നിന്നുളള മുന്‍ എംഎല്‍എയുമായ സിഎച്ച് വിജയശങ്കര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് തിരിച്ചെത്തി. ബിജെപി നേതാവായിരുന്ന വിജയശങ്കര്‍ 2017ലാണ് പാര്‍ട്ടി വിട്ടത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയശങ്കര്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൈസുരു മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ പ്രതാപ് സിന്‍ഹയോട് വിജയശങ്കര്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ, സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ അടക്കമുളളവര്‍ വിജയശങ്കറിന്റെ മടങ്ങി വരവിനെ സ്വാഗതം ചെയ്തു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഒരാഴ്ച മുന്‍പ് രാജിക്കത്ത് സമര്‍പ്പിച്ചതായി വിജയശങ്കര്‍ പ്രതികരിച്ചു. പാര്‍ട്ടിയേയും സര്‍ക്കാരിനേയും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിജെപിയിലേക്ക് തിരികെ വരാനുളള തീരുമാനമെന്നും വിജയശങ്കര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ തനിക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങളൊന്നും ലഭിച്ചില്ലെന്നും വിജയശങ്കര്‍ കുറ്റപ്പെടുത്തി.
ബിജെപി കര്‍ണാടക സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന വിജയശങ്കര്‍ രണ്ട് തവണ ഹുസൂര്‍ എംഎല്‍എയും രണ് തവണ മൈസൂര്‍ എംപിയും ആയിരുന്നു. ഡിസംബര്‍ 5ന് 15 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിജയശങ്കറിന്റെ ചുവട് മാറ്റം. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ് വരുന്ന ഉപതിരഞ്ഞെടുപ്പ്. അടുത്തിടെ കോണ്‍ഗ്രസിന്റെ കര്‍ണാടകത്തില്‍ നിന്നുളള രാജ്യസഭാ എംപിയായ കെസി രാമമൂര്‍ത്തി രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.












Click it and Unblock the Notifications