എൻഡിഎ വിടാനുറച്ച് ശിവസേന; മഹാസഖ്യം വിട്ടാൽ ബിജെപി പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്!
മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശസനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാസഖ്യത്തിൽ നിന്ന് പുറത്തു വരികയാണെങ്കിൽ ബിജെപി പ്രതിസന്ധിയിലാകുമെന്ന് ശിവസേനയുടെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ ശിവസേനയും ബിജെപിയും നേർക്കുനേർ പോരടിക്കുകയായിരുന്നു. ബിജെപി എംപിയായിരുന്ന ചിന്താമൻ വൻഗയുടെ നിര്യാണത്തെതുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പാൽഘറിൽ ശിവസേനയുടെ കണക്കു കൂട്ടൽ പിഴച്ചെങ്കിലും ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ ശിവസേനയ്ക്ക് സാധിച്ചിട്ടുണ്ട്.
ചിന്താമൻ വൻഗെയുടെ മകൻ ശ്രീനിവാസ് വൻഗ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമുണ്ടാക്കിയെന്നാണ് ബിജെപി ക്യാംപിന്റെയും വിലയിരുത്തൽ. സഖ്യമില്ലെന്ന് പ്രഖ്യാപിച്ചശേഷം ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ശിവസേനയ്ക്ക് പ്രതീക്ഷിച്ചതിലും മുന്നേറ്റമുണ്ടാക്കാനായത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. ശിവസേന മഹാസഖ്യത്തിൽ നിന്ന് പിന്മാറിയാൽ ബിജെപി പ്രതിസന്ധിയിലാകും.
അതേസമയം ശിവസേനയും ബിജെപിയും നേർക്കുനേർ പോരടിച്ചപ്പോൾ നഷ്ടം സംഭവിച്ചത് കോൺഗ്രസിനാണ്. സിപിഎമ്മിനും പിന്നിൽ അഞ്ചാമതായിട്ടാണ് പാല്ഘറിൽ കോൺഗ്രസിന്റെ സ്ഥാനം. മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. കേതന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്. 20 മുതല്‍ 24 വരെയുള്ള ഘട്ടങ്ങളില്‍ വോട്ടെണ്ണുന്നതില്‍ ക്രമക്കേടുണ്ടായെന്നാണ് ശിവസേനയുടെ ആരോപണം.
എന്നാല്‍ ഇവിടെ വീണ്ടും വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുമോ എന്ന് ഉറപ്പില്ല. ബിജെപിക്കെതിരെ തുറന്ന പോരിന് ശിവസേന തയ്യാറെടുക്കുകയാണെന്ന സൂചന തന്നെയാണ് പുറത്ത് വരുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും. ഫട്‌നാവിസിനുള്ള പിന്തുണ പിന്‍വലിക്കാനും സാധ്യതയുണ്ട്.