സ്ത്രീ സുരക്ഷക്കായി തമിഴ്‌നാട്ടിൽ 'സിംഗപ്പെൺ' റാപ്പിഡ് റെസ്പോൺസ് ഫോഴ്‌സ്; ജൂൺ 9ന് വിജയ് ഉദ്‌ഘാടനം ചെയ്യും
ചെന്നൈ: സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച "സിംഗപ്പെൺ" റാപ്പിഡ് റെസ്പോൺസ് ഫോഴ്‌സ് ജൂൺ 9 ചൊവ്വാഴ്‌ച ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പ്രത്യേക യൂണിറ്റ്, സ്ത്രീകൾക്കെതിരായ അതിവേഗ പ്രതികരണവും പ്രതിരോധ നടപടികളും ഏകീകരിക്കുന്നതിനുള്ള കേന്ദ്ര സംവിധാനമായിരിക്കും.
ജൂൺ 9-ന് ചെന്നൈയിലെ രാജരത്നം സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഫോഴ്‌സിന്റെ ഔദ്യോഗിക പ്രവർത്തനം പ്രഖ്യാപിക്കുമെന്നാണ് വിവരം. എഗ്‌മോർ പ്രദേശത്ത് നടക്കുന്ന ഈ ചടങ്ങിന് പോലീസ് സുരക്ഷയും ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അടിയന്തര സഹായത്തിനുള്ള വൈകിയ പ്രതികരണം, വിവിധ ജില്ലകളിലെ കേസുകളുടെ വർധന എന്നിവ പരിഗണിച്ചാണ് പ്രത്യേക റാപ്പിഡ് റെസ്പോൺസ് ഫോഴ്‌സ് രൂപീകരിച്ചത്. സാധാരണ പൊലീസ് സംവിധാനത്തിൽ നിന്ന് വേറിട്ട ഒരു അടിയന്തര വിംഗ് എന്ന നിലയിലാണ് യൂണിറ്റ് പ്രവർത്തിക്കുക.
സംഘടനാതലത്തിൽ, ഐജി റാങ്കിലുള്ള കെ ഭവനേശ്വരിയുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഒരു എസ്‌പി, രണ്ട് ഡിഎസ്‌പിമാർ, നാല് ഇൻസ്‌പെക്‌ടർമാർ, എട്ട് സബ് ഇൻസ്‌പെക്‌ടർമാർ, കൂടാതെ ഏകദേശം 20 മറ്റ് റാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക ടീമാണ് രൂപീകരിച്ചിരിക്കുന്നത്. അടിയന്തര വിളികൾക്ക് മിനിറ്റുകൾക്കുള്ളിൽ പ്രതികരിക്കാനുള്ള റാപിഡ് ഡിപ്ലോയ്മെന്റ് പ്രോട്ടോകോൾ ആണ് പ്രധാന സവിശേഷതയായി പറയുന്നത്.
പോലീസ് വകുപ്പിനുള്ളിൽ പുതിയ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക്, ജിപിഎസ്-ബേസ്‌ഡ് വാഹന ട്രാക്കിംഗ്, 24x7 കൺട്രോൾ റൂം ബന്ധം എന്നിവയും യൂണിറ്റിനായി ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ, മൊബൈൽ ആപ്ലിക്കേഷൻ ഇന്റഗ്രേഷൻ, പട്രോളിംഗ് വാഹനങ്ങളുടെ വർധന എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് സൂചനയുണ്ട്.
സ്ത്രീ പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേകം ഡിസൈൻ ചെയ്‌ത യൂണിഫോം അവതരിപ്പിച്ചതും ഈ യൂണിറ്റിന്റെ പ്രത്യേകതയാണ്. ഫീൽഡ് ഓപ്പറേഷനുകൾക്ക് അനുയോജ്യമായ ലഘുഭാരവും തിരിച്ചറിയൽ സവിശേഷതകളും ഉൾപ്പെടുത്തിയ യൂണിഫോം, "സിംഗപ്പെൺ" ഫോഴ്‌സിന്റെ ഐഡന്റിറ്റിയായി പ്രവർത്തിക്കും.
അതിനിടെ പദ്ധതി വൈകിയതിനെ കുറിച്ച് പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉയർത്തിയത്. തമിഴഗ വെട്രി കഴകം സർക്കാർ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽ വൈകിപ്പോവുകയാണെന്നും സ്ത്രീസുരക്ഷ വിഷയത്തിൽ വ്യക്തമായ ഫലപ്രാപ്‌തി കാണിക്കണമെന്നും ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെട്ടു.
സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഉദ്ഘാടന ചടങ്ങിൽ യൂണിറ്റിന്റെ പ്രവർത്തന മാനുവൽ, ജില്ലാതല ഡിപ്ലോയ്‌മെന്റ് പ്ലാൻ, സ്‌കൂൾ-കോളേജ് പരിസരങ്ങളിൽ പ്രത്യേക സുരക്ഷാ നടപടികൾ, പബ്ലിക് സ്പേസ് മോണിറ്ററിംഗ് സംവിധാനം എന്നിവ വിശദമായി അവതരിപ്പിക്കും എന്നാണ്. ഇതിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി.
ഇതിനൊപ്പം, ആദ്യഘട്ടത്തിൽ ചെന്നൈ, കോയമ്പത്തൂർ, മധുര തുടങ്ങിയ പ്രധാന നഗരങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ യൂണിറ്റ് വിന്യസിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്ന് സൂചനകളുണ്ട്. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള പൊതുജന വിശ്വാസം വർധിപ്പിക്കാനും അടിയന്തര പ്രതികരണ സമയം ഗണ്യമായി കുറയ്ക്കാനും ഈ ഫോഴ്‌സ് നിർണായകമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.














Click it and Unblock the Notifications