ഭാരത് ജോഡോ യാത്രയിൽ യെച്ചൂരി പങ്കെടുക്കില്ല; യൂസഫ് തരിഗാമി പങ്കെടുത്തേക്കും
ദില്ലി: ഭാരത് ജോഡോ യാത്രയുടെ സമാനപന സമ്മേളനത്തിൽ സി പി എം കേന്ദ്രനേതൃത്വം പങ്കെടുക്കില്ല. ക്ഷണം സ്വീകരിക്കണം എന്ന നിലപാടായിരുന്നു യെച്ചൂരിക്കെങ്കിലും കേരള ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. അതേസമയം ജമ്മുകശ്മീരിലെ പ്രതിപക്ഷ സഖ്യത്തിൻറെ പേരിൽ സംസ്ഥാനത്തെ നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ മൊഹമ്മദ് യൂസഫ് തരിഗാമി റാലിയിൽ പങ്കെടുത്തേക്കും.

ജനവരി 30 ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രതിക്ഷ പാർട്ടികളെ ക്ഷണിച്ച് കൊണ്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കത്തയച്ചിരുന്നു. 27 ഓളം പാർട്ടികൾക്കാണ് കത്തയച്ചത്. ഇതിൽ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുമെന്ന് സി പി ഐ നിലപാട് വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണിയിലുള്ള എൻ സി പി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ത്രിപുരയിൽ കോൺഗ്രസ് സി പി എം അടവുനയത്തിന് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ യെച്ചൂരിയും പങ്കെടുത്തേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ കേരള ഘടകം കടുത്ത എതിർപ്പാണ് ഇക്കാര്യത്തിൽ ഉയർത്തിയതെന്നാണ് സൂചന. നേരത്തേ ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയപ്പോൾ സി പി എം നേതൃത്വത്തെ രാഹുൽ വിമർശിച്ചിരുന്നുവെന്നാണ് കേരള ഘടകം ചൂണ്ടിക്കാട്ടിയത്.
ഭാരത് ജോഡോ യാത്രയ്ക്കെതിരെ നേരത്തേ കടുത്ത വിമർശനമായിരുന്നു കേരള നേതാക്കൾ ഉന്നയിച്ചത്. സി പി എം ഭരിക്കുന്ന കേരളത്തില്‍ 18 ദിവസവും ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ യാത്ര വെറും രണ്ട് ദിവസവും എന്നായിരുന്നു അന്ന് സി പി എം ഉയർത്തിയ പരിഹാസം. എന്നാൽ കേരള ഘടകത്തിന്റെ വിമർശനങ്ങളിൽ നിന്ന് കേന്ദ്ര നേതൃത്വം അന്ന് അകലം പാലിക്കുകയായിരുന്നു.
അതേസമയം ജനവരി 30 നാണ് കാശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ സമാപനം. സമാപന സമ്മേളനം വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഇന്ന് കാശ്മീരിലേക്ക് കടന്ന യാത്ര 27-ന് അനന്തനാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കും. പരിപാടിയിൽ സി പി എം, ഡി എം കെ , ജെ ഡി യു തുടങ്ങിയ പാർട്ടികൾ പങ്കെടുത്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സി പി ഐ ഒഴികെയുള്ള പാർട്ടികൾ ഒന്നും തന്നെ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications