രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ സമാപന പരിപാടിയിൽ സിപിഐ പങ്കെടുക്കും; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ എത്തും?
ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ അണിചേരുമെന്ന് വ്യക്തമാക്കി സി പി ഐ. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വം എം പിയുമാണ് പരിപാടിയിൽ പങ്കെടുക്കുക. പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ച് സി പി ഐ നേതൃത്വം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ക്ഷണക്കത്തിന് മറുപടി നൽകി. ഒരുമിച്ച് നിന്ന് മെച്ചപ്പെട്ട ഇന്ത്യയെ സാധ്യമാക്കാമെന്നാണ് തങ്ങളുടെ നിലപാടെന്ന് നേതൃത്വം വ്യക്തമാക്കി.

ശിവസേന നേതാവ് സഞ്ജയ് റൗത്തും പരിപാടിയുടെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു. 'രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇതുവരെ 4,000 കിലോമീറ്റർ പിന്നിട്ട 'ഭാരത് ജോഡോ യാത്ര'യിൽ ഈ രാജ്യത്തെ ജനങ്ങൾ പങ്കുചേർന്ന് കഴിഞ്ഞു. ജമ്മു കശ്മീർ ഒരു സെൻസിറ്റീവ് പ്രദേശമാണ്, ബാലാസാഹേബ് താക്കറെക്ക് കശ്മീരുമായി പ്രത്യേക ബന്ധമുണ്ട്.അതിനാൽ ശിവസേനയെ പ്രതിനിധീകരിച്ച് താൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും', എന്നായിരുന്നു സഞ്ജയ് റൗത്ത് വ്യക്തമാക്കിയത്.

അതേസമയം കൂടുതൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ 23 പ്രതിപക്ഷ പാർട്ടികളെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ച് കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലുകാർജ്ജുൻ ഖാർഗെ കത്തയച്ചിട്ടുണ്ട്.ആം ആദ്മി, ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്രീയ സമിതി അടക്കമുള്ള പാർട്ടികളെയാണ് ക്ഷണിച്ചിരിക്കുന്നത്. പരിപാടിയിൽ സി പി എം, ഡി എം കെ , ജെ ഡി യു തുടങ്ങിയ പാർട്ടികൾ പങ്കെടുത്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സി പി ഐ ഒഴികെയുള്ള പാർട്ടികൾ ഒന്നും തന്നെ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നിലവിൽ പഞ്ചാബിലാണ് ഭാരത് ജോഡോ യാത്ര. വ്യാഴാഴ്ചയാണ് യാത്ര കാശ്മീരിൽ പ്രവേശിക്കുക. ജനുവരി 25-ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27-ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറില്‍ പ്രവേശിക്കും. ജനവരി 30 നാണ് കാശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ സമാപനം. സമാപന സമ്മേളനം വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. അതേസമയം കാശ്മീരിൽ രാഹുലിന് വലിയ സുരക്ഷ ഏർപ്പെടുത്തും. ചില ഭാഗങ്ങളിൽ രാഹുൽ കാൽനടയായി പോകരുതെന്നും വാഹനത്തിൽ യാത്ര ചെയ്യണമെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.

ശ്രീനഗറിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിയ്ക്കൊപ്പം ആൾക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. യാത്ര എത്തുന്ന സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസികൾ സുരക്ഷാ പരിശോധന തുടരുകയാണ്. രാത്രിയില്‍ തങ്ങേണ്ട സ്ഥലങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന പുരോഗമികുന്നുണ്ട്.












Click it and Unblock the Notifications