വിദ്വേഷ പ്രചാരണം: ബിജെപി എംഎൽഎയ്ക്ക് പണികൊടുത്ത് ഫേസ്ബുക്ക്; അക്കൌണ്ട് പൂട്ടിച്ചു
ദില്ലി: ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന രൂക്ഷ വിമർശനങ്ങൾക്കിടെ വിദ്വേഷ പ്രചാരണത്തിന് ബിജെപി എംഎൽഎയ്ക്ക് വിലക്കേർപ്പെടുത്തി ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ആഴ്ചകളോളം സമ്മർദ്ദത്തിലായതിന് പിന്നാലെയാണ് ഫേസ്ബുക്ക് ബിജെപി എംഎൽഎ ടിഎം രാജയ്ക്കെതിരെ നടപി സ്വീകരിച്ചിട്ടുള്ളത്. ഫേസ്ബുക്കിന്റെ ഇൻസ്റ്റഗ്രാമിൽ അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.

അക്കൌണ്ട് പൂട്ടിച്ചു
ബിജെപി എംഎൽഎ രാജാ സിംഗ് ഫേസ്ബുക്കിൽ അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നത് ഞങ്ങളുടെ നയങ്ങൾക്ക് എതിരായതിനാൽ രാജയ്ക്ക് വിലക്കേർപ്പെടുത്തുന്നുവെന്നാണ് ഫേസ്ബുക്ക് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. നിയമലംഘകരെ കണ്ടെത്തുന്നതിനും അവരെ വിലയിരുത്തുന്നതിനുമുള്ള ഫേസ്ബുക്കിന്റെ ഫേസ്ബുക്കിന്റെ പ്രക്രിയ വിപുലമാണ് അതുകൊണ്ടാണ് ബിജെപി എംഎൽഎയുടെ അക്കൌണ്ട് നീക്കം ചെയ്യാനുള്ള നടപടി വൈകിയതെന്നും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി. തെലങ്കാനയിൽ നിന്നുള്ള ബിജെപിയുടെ എംഎൽഎയാണ് സിംഗ്

വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. 300 മില്യൺ ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയിലുള്ളത്. ബിജെപി എംഎൽഎ ടി രാജയുടെ വിദ്വേഷ പ്രസംഗം ഉൾപ്പെടെ ബിജെപി അനുകൂല പോസ്റ്റുകളെ ഫേസ്ബുക്ക് അവഗണിക്കുന്നുവെന്ന വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പുറത്തുവന്നത് ഇന്ത്യയിൽ വലിയ തോതിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഫേസ്ബുക്ക് പക്ഷപാതിത്വപരമായാണ് നിലകൊള്ളുന്നതെന്ന ആരോപണമാണ് ഇതോടെ ശക്തമായത്. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞ ദിവസം പാർലമെന്ററി കാര്യ സമിതി ഫേസ്ബുക്ക് ഇന്ത്യ തലവൻ അജിത് മോഹനനെ ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുവരുത്തിയത്. പാർലെന്ററി സമിതിയ്ക്ക് മുമ്പിൽ ഹാരജായ അജിത് മോഹനൻ വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട ഫേസ്ബുക്കിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിന്റെ നിലപാട് നിഷ്പക്ഷമാണെന്നും ഫേസ്ബുക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ് വ് കാണിച്ചിട്ടില്ലെന്നുമാണ് സമിതിയ്ക്ക് മുമ്പാകെ വ്യക്തമാക്കിയത്.
Recommended Video

വിമർശനം രൂക്ഷം
ഫേസ്ബുക്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബിജെപിയോട് ചായ് വ് പുലർത്തിയെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ബിജെപിയ്ക്കെതിരെ ശബ്ദമുയർത്തിയ ഫേസ്ബുക്ക് പേജുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പുറത്ത് വന്നതോടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും തൃണമൂൺ കോൺഗ്രസും ഇതേ വിഷയത്തിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്ഗിന് കത്തയച്ചിരുന്നു. ഫേസ്ബുക്ക് ജീവനക്കാർ പ്രധാനമന്ത്രിയെയും മുതിർന്ന ക്യാബിനറ്റ് മന്ത്രിമാരെയും അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് ഐടി മന്ത്രി രവി ശങ്കർ പ്രസാദ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്ഗിന് കത്തയച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ തകർക്കാൻ ഫേസ്ബുക്കിനെ ഉപയോഗിക്കാൻ ശ്രമം നടക്കുന്നതായും മന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് ഫേസ്ബുക്ക് ഇന്ത്യയുടെ തലവന്റെ പാർലമെന്ററികാര്യ കമ്മറ്റി ബുധനാഴ്ച വിളിച്ചുവരുത്തിയത്.

അംഖി ദാസിന്റെ പോസ്റ്റ്
ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി അംഖി ദാസിന്റെ പോസ്റ്റും നേരത്തെ വിവാദത്തിന് ആധാരമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദി സർക്കാർ അധികാരം നിലനിർത്തിയതോടെ അംഖി ഫേസ്ബുക്കിലെ ജീവനക്കാരുടെ ആഭ്യന്തര ഗ്രൂപ്പിലിട്ട പോസ്റ്റും വാൾസ്ട്രീറ്റ് ജേണൽ നേരത്തെ പുറത്തുവിട്ടിരുന്നു. ''മോദിയുടെ വിജയത്തിന് നമ്മൾ തിരികൊളുത്തി, ബാക്കിയുള്ളത് ചരിത്രമായിരുന്നു. മുപ്പത് വർഷം വേണ്ടി വന്നു ഇന്ത്യയിലെ സ്റ്റേറ്റ് സോഷ്യലിസത്തിന്റെ വേര് പിഴുതെറിയാൻ" ഇതായിരുന്നു അംഖി ദാസിന്റെ പോസ്റ്റ്. ഇത് ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.












Click it and Unblock the Notifications