സോണിയയുടെ കാൽ തൊട്ട് തൊഴുത് മോദി! നരേന്ദ്ര മോദിയെ കാണാൻ 'സുനാമി'! വ്യാജ വൈറൽ ചിത്രങ്ങൾ
Recommended Video
ദില്ലി: തിരഞ്ഞെടുപ്പ് ചൂടില്‍ തിളച്ച് മറിയുകയാണ് സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തുമുളള ലോകം. വാര്‍ത്തകളുടെ കുത്തൊഴുക്കാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും സിപിഎമ്മിന്റെയും സൈബര്‍ പോരാളികള്‍ സോഷ്യല്‍ മീഡിയ വാളുകള്‍ കീഴടക്കിയിരിക്കുന്നു.
ശരിയെന്നോ തെറ്റെന്നോ വേര്‍തിരിച്ചറിയാനാകുന്നത് മുന്‍പ് തന്നെ പല വാര്‍ത്തകളും കത്തിപ്പടര്‍ന്ന് കാണും. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പാക് പതാക വീശിയെന്നും നരേന്ദ്ര മോദി സോണിയാ ഗാന്ധിയും കാല്‍ തൊട്ട് തൊഴുതെന്നും വാര്‍ത്തകള്‍ വരും. തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്ന അത്തരം ചില ചിത്രങ്ങളും അവയുടെ സത്യാവസ്ഥയും നോക്കാം:
മോദി സുനാമി
മോദിയുടെ പരിപാടിയില്‍ ആളുകളുടെ സുനാമി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണ്. മോദിയും അമിത് ഷായും ഇരിക്കുന്ന വേദിക്ക് മുന്നില്‍ കടുക് വിതറിയത് പോലെ വലിയ ആള്‍ക്കൂട്ടം കാണാം. ചിത്രം 2017ല്‍ ഹിമാചല്‍ പ്രദേശില്‍ മോദി ബിജെപി നേതാവിന്റെ സത്യപ്രതിജ്ഞാ ടങ്ങില്‍ പങ്കെടുത്തതിന്റെതാണ്. ജനക്കൂട്ട സുനാമിയെ ഫോട്ടോഷോപ്പ് ചെയ്ത് ഉണ്ടാക്കിയെടുത്തതും.
പാക് പതാക
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് മുതല്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പാകിസ്താന്റെ പതാക വീശി എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഫേസ്ബുക്കിലും യൂട്യൂബിലും പച്ച നിറത്തിലുളള പതാക പറക്കുന്ന വീഡിയോ വൈറലാണ്. എന്നാലീ പതാക യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെതാണ് എന്നതാണ് വാസ്തവം.
പച്ച നിറത്തിൽ കോൺഗ്രസ് ഓഫീസ്
ലീഗിനെ പാകിസ്താനാക്കുന്ന പരിപാടി അവിടെ തീര്‍ന്നിട്ടില്ല. മുഴുവനായും പച്ച പെയിന്റടിച്ച, ചുവരില്‍ ചന്ദ്രക്കലയും വെള്ള നക്ഷത്രവും വരച്ച് ചേര്‍ത്തിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസാണ് എന്നാണ് ഉത്തരേന്ത്യയിലെ പ്രചാരണം. പറയേണ്ടതില്ലല്ലോ, അതും ലീഗിന്റെ ഓഫീസാണ്.
സോണിയയുടെ കാൽ തൊട്ട് മോദി
അടുത്തത് ഏറെ വിചിത്രമാണ്. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊടുന്നതായി കാണാം. ഇങ്ങനൊന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചോ എന്ന് ആരും അന്തം വിട്ട് പോകും. യഥാര്‍ത്ഥ ചിത്രം 2013ലേതാണ്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പകര്‍ത്തിയ ചിത്രത്തില്‍ മോദി കാല് പിടിച്ച് അനുഗ്രഹം വാങ്ങുന്നത് സോണിയ അല്ല, മുതിര്‍ന്ന ബിജെപി നേതാവാണ്.
ദില്ലിയിലെ ട്രാഫിക് ബ്ലോക്ക്
ദില്ലി ബിജെപി തലവന്‍ മനോജ് തിവാരിക്ക് എതിരെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദില്ലിയിലെ തിരക്കേറിയ റോഡില്‍ പോലീസുണ്ടാക്കിയ ട്രാഫിക് ബ്ലോക്കില്‍ ഒരു ആംബുലന്‍സ് കുടുങ്ങിക്കിടക്കുന്നതാണ് വീഡിയോ. തിവാരിക്ക് വേണ്ടി പോലീസ് വഴിയൊരുക്കിയതാണ് എന്നാണ് പ്രചാരണം. ഇതിന് മനോജ് തിവാരിയുമായി ബന്ധമില്ല. 2017ല്‍ മലേഷ്യന്‍ പ്രധാനനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിടെ ഉണ്ടായിരുന്ന ബ്ലോക്കായിരുന്നു അത്.
മെഷീൻ കടത്തൽ
വോട്ടിംഗ് മെഷീനുകളില്‍ പലയിടത്ത് നിന്നും വ്യാപക ക്രമക്കേട് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപി ഗൂഢാലോചന നടത്തി വോട്ടിംഗ് മെഷീനുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. 2018ലെ ഈ വീഡിയോ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളുടേതാണ്.
കാവിയിൽ താരദമ്പതികൾ
ഏറ്റവും പുതിയതായി ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ബിജെപിയുടെ കാവി ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യൂ എന്നാണ് ഷാളില്‍ എഴുതിയിരിക്കുന്നത്. വിവാഹ ശേഷം ഇരുവരും ആദ്യമായി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രത്തില്‍ കാവി ഷാള്‍ ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്.
സിപിഎമ്മിന് വോട്ട് തേടി രാഹുൽ! മധുരയിൽ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി കളത്തിൽ കോൺഗ്രസ് അധ്യക്ഷൻ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ