ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഖലിസ്ഥാൻ ഭീകരനേതാവ് സുഖ ദുൻകെ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ സുഖ ദുനെകെ കാനഡയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കാനഡയിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ദുനെകെ. 2017-ൽ വ്യാജ പാസ്‌പോർട്ടിൽ കാനഡയിലേക്ക് രക്ഷപ്പെട്ട പഞ്ചാബിലെ മോഗയിൽ നിന്നുള്ള "എ കാറ്റഗറി" ഗുണ്ടാസംഘമായിരുന്നു ദുനെകെ.
തീവ്രവാദി അർഷ്ദീപ് ദല്ലയുടെ അടുത്ത കൂട്ടാളിയായ ഇയാൾ കഴിഞ്ഞ ദിവസം തീവ്രവാദ വിരുദ്ധ ഏജൻസിയായ എൻ ഐ എ പുറത്തുവിട്ട പട്ടികയിൽ ഖാലിസ്ഥാനിലും കാനഡയിലും ബന്ധമുള്ള 43 ഗുണ്ടാസംഘങ്ങളിൽ ഒരാളാണ്.

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ്ങിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻറുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായിരുന്നു. ഇതിനിടയിൽ ആണ് അടുത്ത ഖലിസ്ഥാൻ നേതാവ് കൂടി കൊല്ലപ്പെടുന്നത്.
അതേസമയം, കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടെയുള്ള ഇന്ത്യൻ പൗരന്മാരോടും വിദ്യാർത്ഥികളോടും ജാഗ്രത പുലർത്താൻ ഇന്ത്യ നിർദ്ദേശിച്ചിരുന്നു. കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും കണക്കിലെടുത്ത് അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാൻ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
അതേസമയം, കാനഡയിൽ കഴിയുന്ന ഖലിസ്ഥാൻ ഭീകർക്കെതിരായ നടപടികൾ എൻ ഐ എ വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ കേസുകളിൽ പ്രതികളായ കാനഡയുമായി ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടേയും പട്ടിക പുറത്ത് വിട്ടിരുന്നു. 43 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്.
പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളിൽ പ്രതികളായ അഞ്ച് ഖലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ബബർ കൽസ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുക.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ തർക്കത്തിനിടയിൽ, ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കുറ്റാരോപിതരായ ഗുണ്ടാസംഘം ഗോൾഡി ബ്രാറിന്റെ കൂട്ടാളികൾക്കെതിരെ പഞ്ചാബ് പോലീസ് ഇന്ന് സംസ്ഥാനവ്യാപകമായി നടപടി ആരംഭിച്ചു. ബ്രാറിന് ഖാലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടെന്നും കാനഡയിൽ ഒളിവിൽ കഴിയുകയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications