അഖിലേഷും മായാവതിയും ഉത്തർ പ്രദേശിൽ ബിജെപിയെ തൂത്തെറിയും, 71ൽ നിന്ന് 23ലേക്ക് വീഴ്ച!
ലഖ്‌നൗ: 80 ലോക്‌സഭാ മണ്ഡലങ്ങളുളള ഉത്തര്‍ പ്രദേശിലെ ജനവിധിയാണ് രാജ്യം ആര് ഭരിക്കണം എന്ന തീരുമാനത്തില്‍ നിര്‍ണായകമാവുക. 2014ല്‍ ഉത്തര്‍ പ്രദേശില്‍ എന്‍ഡിഎ മുന്നേറിയത് മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു. എസ്പിയോ ബിഎസ്പിയോ കോണ്‍ഗ്രസോ ചിത്രത്തിലേ ഇല്ലായിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കളിയും കളിക്കാരും മാറിയിരിക്കുന്നു. ബിജെപിയെ തുരത്താന്‍ എസ്പിയും ബിഎസ്പിയും കൈ കോര്‍ത്തിരിക്കുന്നു. തകര്‍ക്കാന്‍ അത്ര എളുപ്പമുളള കോട്ടയല്ല അത്. ബിജെപിക്ക് നന്നായി വിയര്‍പ്പ് ഒഴുക്കേണ്ടി വരും. പുതിയ സാഹചര്യത്തിലെ കണക്കുകള്‍ ബിജെപി ഉത്തര്‍ പ്രദേശില്‍ നിന്ന് തൂത്തെറിയപ്പെടും.

യുപിയിൽ ബിജെപി വിയർക്കും
കേന്ദ്രത്തില്‍ മോദിയും സംസ്ഥാനത്ത് ആദിത്യനാഥും അധികാരത്തിലേറിയതിന് ശേഷം ഉത്തര്‍ പ്രദേശ് കുറ്റവാളികളുടേയും കുറ്റകൃത്യങ്ങളുടേയും വിളനിലമായി മാറിയിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തേയും പോലെ രാമക്ഷേത്ര ഗിമ്മിക്കുകളില്‍ ഇത്തവണ ബിജെപിക്ക് തന്നെ അത്ര വിശ്വാസം പോര. ഇരു ചേരികളില്‍ നിന്നിരുന്ന മായാവതിയും അഖിലേഷും കൈ കോര്‍ത്തതോടെ ബിജെപിക്ക് ഭയപ്പെടാനുളള വകുപ്പുകളേറെയുണ്ട്.

സഖ്യം തൂത്ത് വാരും
കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിക്കൊണ്ടുളള സഖ്യമാണ് അഖിലേഷ് യാദവും മായാവതിയും പ്രഖ്യാപിച്ചിട്ടുളളത്. അത് സഖ്യത്തിന് ഗുണം ചെയ്യുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ വെച്ച് എസ്പിയും ബിഎസ്പിയും കണക്ക് കൂട്ടുന്നു. എസിപി-ബിഎസ്പി സഖ്യം മത്സര രംഗത്ത് എത്തുന്നതോടെ ബിജെപി തൂത്തെറിയപ്പെടും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വെറും 23 സീറ്റുകൾ
നിലവില്‍ 80 ലോക്‌സഭാ സീറ്റുകളില്‍ 71ലും വിജയിച്ചിരിക്കുന്നത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍ ഇത്തവണ എന്‍ഡിഎയ്ക്ക് നേടാന്‍ സാധിക്കുക 80ല്‍ വെറും 23 സീറ്റുകള്‍ മാത്രമായിരിക്കുന്നുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ വിശകലനത്തില്‍ പറയുന്നു. ബാക്കി 57 സീറ്റുകളും എസ്പി-ബിഎസ്പി സഖ്യം പിടിച്ചെടുക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

കക്ഷികൾ വിട്ടാലും ഇല്ലെങ്കിലും
എന്‍ഡിഎ സഖ്യകക്ഷികളായ അപ്‌നാ ദളും സുഹല്‍ദേവ് സമാജ്വദി പാര്‍ട്ടിയും മുന്നണി വിടുമെന്നുളള ഭീഷണികള്‍ മുഴക്കിയിരുന്നു. ഇവര്‍ മുന്നണിയില്‍ തുടര്‍ന്നാല്‍ തന്നെയും ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാകാനിടയില്ല. അതേസമയം ബിജെപി ബന്ധം ഉപേക്ഷിച്ച് അപ്‌നാ ദളും സുഹല്‍ദേവ് സമാജ്വാദ് പാര്‍ട്ടിയും മായാവതിക്കും അഖിലേഷിനുമൊപ്പം നില്‍ക്കുകയാണ് എങ്കില്‍ അത് സഖ്യത്തിന് ഗുണം ചെയ്യും.

പുറത്തെങ്കിലും ഒപ്പം തന്നെ
എസ്പിയും ബിഎസ്പിയും ഇത്തവണ 38 സീറ്റുകളാണ് പങ്കു വെച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും മണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലും ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. എന്ന് മാത്രമല്ല, കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കൂടിയും കോണ്‍ഗ്രസിന് സ്വാധീനമുളള മണ്ഡലങ്ങളില്‍ സഖ്യം അടവ് നയം സ്വീകരിക്കും

ഉപതെരഞ്ഞെടുപ്പുകളിലെ തോൽവി
ഉത്തര്‍ പ്രദേശില്‍ ഏറ്റവും ഒടുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് തോല്‍വിയായിരുന്നു ഫലം. മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രാജി വെച്ച ഗൊരഖ്പൂരില്‍ ബിജെപി തോറ്റു. പിന്നീട് ഉപതെരഞ്ഞെടുപ്പ് നടന്ന ഫൂല്‍പൂരിലും കയ്‌റാനയിലും ബിജെപി തോറ്റു.

സീറ്റുകൾ വൻ തോതിൽ കുറയും
ഇതുവരെ പുറത്ത് വന്ന സര്‍വ്വേകളില്‍ എല്ലാം ബിജെപിയുടെ തിരിച്ചടിയാണ് പ്രവചിക്കുന്നത്. 36 മുതല്‍ 52 വരെ സീറ്റുകള്‍ ബിജെപിക്ക് കുറയും എന്നാണ് പ്രവചനങ്ങള്‍. 2014ല്‍ ബിജെപിക്ക് ലഭിച്ചത് 71 സീറ്റുകളും 43.3 ശതമാനം വോട്ടുകളും ആയിരുന്നു. എസ്പിക്ക് 22.35 ശതമാനം വോട്ടുകളും 5 സീറ്റുകളും ലഭിച്ചു.

ശതമാനക്കണക്കുകൾ പറയുന്നത്
ബിഎസ്പിക്ക് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ലെങ്കിലും 19.77 ശതമാനം വോട്ടുകള്‍ ലഭിച്ചു. എസ്പിയുടേയും ബിഎസ്പിയുടേയും വോട്ടിംഗ് ശതമാനക്കണക്കുകള്‍ പരിശോധിച്ചാല്‍ 42. 12 ശതമാനം എന്നതാണ് അവസ്ഥ. എസ്പിക്കും ബിഎസ്പിക്കും ചേര്‍ത്ത് 41 മണ്ഡലങ്ങളില്‍ ലഭിച്ച വോട്ടിന്റെ കണക്ക് ബിജെപിയെക്കാള്‍ കൂടുതലാണ്.

മോഹം മുന്നോക്ക വോട്ടുകളിൽ
ഈ കണക്കാണ് ബിജെപിയുടെ ഉറക്കം കെടുത്തുന്നതും. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നീക്കം ഉത്തര്‍ പ്രദേശിലെ മുന്നോക്ക വോട്ട് തങ്ങളുടെ പെട്ടിയിലെത്തിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ തുല്യ ശക്തികളായ മായാവതിയും അഖിലേഷും കൈ കോര്‍ക്കുന്നതോടെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ ബിജെപി പാട് പെടും.












Click it and Unblock the Notifications