അൽഫോൺസ് കണ്ണന്താനത്തെ മോദി ക്ഷണിച്ചത് മൂവർ സംഘത്തിലേക്ക്; ഇവരാണ് മലയാളികളായ ആ വിശ്വസ്തർ
ദില്ലി: അൽഫോൺസ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയാകുന്നതോടെ പ്രദാനമന്ത്രപി നരേന്ദ്രമോദിയുടെ വിശ്വസ്തരുടെ പട്ടികയിൽ കേരള കേഡറിൽ നിന്നും മൂന്നു പേരായി. മോദി സംഘത്തിൽ ഉൾപ്പെടുന്ന മൂന്നാമത്തെ കേരള കേഡർ ഉദ്യോഗസ്ഥനാണ് അൽഫോൺസ് കണ്ണന്താനം. അജിത് ദോവലും ആർഎൻ രവിയുമാണ് മറ്റ് രണ്ടുപേർ.
ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അജിത് ദോവൽ ജോയന്റ് ഇന്റലിജൻസ് കമ്മിറ്റി (ജെഐസി) ചെയർമാനാണ് ആർഎൻ രവി. 1968 ബാച്ച് ഐപിഎസുകാരനാണ് അജിത് ദോവൽ. 1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആർഎൻ രവി. ഇവരുടെ കൂചട്ടത്തിലേക്കാണ് 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അൽഫോൻസ് കണ്ണന്താനം രംഗപ്രവേശനം ചെയ്യുന്നത്.
മോദിയുടെ പ്രത്യേക താൽപ്പര്യം
പുതിയ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അൽഫോൺസ് കണ്ണന്താനത്തെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെ പോലെ തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപ്പര്യമെടുത്താണ് മന്ത്രിസഭയിൽ കൊണ്ടുവരുന്നത്.
രണ്ട് പേർ കൂടി
പുതുതായി ചുമതലയേൽക്കുന്നവരിൽ മറ്റ് രണ്ട് മന്ത്രിമാർ കൂടി ഉദ്യോഗസ്ഥ തലത്തിൽ നിന്നും വരുന്നവരാണ്. ഹർദീപ് സിംഗ് പൂരിയും സത്യപാൽ സിംഗുമാണവർ.
ഉദ്യോഗസ്ഥർ
ഇന്ത്യൻ ഫോറിൻ സർവ്വീസിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് ഹർദീപ് സിംഗ് പൂരി. മുംബൈ സിറ്റി പോലീസ് കമ്മീഷണറായിരുന്നു സത്യപാൽ സിംഗ്.
ഭരിക്കാനറിയുന്നവരെ ഭരണത്തിലേറ്റുക
മുഖ്യധാരയിലേക്ക് സർവ്വീസിൽ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരിക മാത്രമല്ല, ഉന്നത പദവി നൽകി അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താനും മോദി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഭരിക്കാനറിയുന്നവരെ ഭരണത്തിലേറ്റുക എന്ന തന്ത്രമാണ് മോദി ഇപ്പോൾ ചെയ്യുന്നത്.
വിജയ് കുമാർ ഐപിഎസ്
വീരപ്പൻ വേട്ടക്ക് നേതൃത്വം കൊടുത്തും ചെന്നൈയിൽ ഗുണ്ടകളെ എൻകൗണ്ടറിലൂടെ നിലംപരിശാക്കിയും ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് വിജയ് കുമാർ. യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിയമിച്ചത്. എന്നാൽ എൻഡിഎ ഭരണകാലത്തും സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും മാറ്റാതെ മാവോയിസ്റ്റ് വേട്ടയുടെ പൂർണ്ണ ചുമതല നൽകിയിരിക്കുകയാണിപ്പോൾ കേന്ദ്ര സർക്കാർ.
മുഖ്യധാരയിലേക്ക് ഉദ്യോഗസ്ഥരും
രാജ്യത്തെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസർ കിരൺ ബേദിയെ പോണ്ടിച്ചേരി ലഫ്.ഗവർണ്ണറാക്കിയതും മോദി മുൻകൈ എടുത്ത് തന്നെയാണ്. മുഖ്യധാരയിലേക്ക് സർവ്വീസിൽ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരിക മാത്രമല്ല, ഉന്നത പദവി നൽകി അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താനും മോദി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെ തെളിവ് കൂടിയാണിത്.