#metoo വെളിപ്പെടുത്തല്‍: എംജെ അക്ബര്‍ ദില്ലിയിലെത്തി, പ്രസ്താവന പിന്നീടെന്ന് മന്ത്രി
#metoo വെളിപ്പെടുത്തല്‍: എംജെ അക്ബര്‍ ദില്ലിയിലെത്തി, പ്രസ്താവന പിന്നീടെന്ന് മന്ത്രി, മുഖം രക്ഷിക്കാന്‍ ബിജെപി നടപടിയെടുക്കും, കണ്ണ് തിരഞ്ഞെടുപ്പ് നേട്ടത്തില്‍ മാത്രം!!
ദില്ലി: ലൈംഗിക അതിക്രമത്തില്‍ ആരോപണമുയര്‍ന്ന ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ ദില്ലിയിലെത്തി. മീടൂ ക്യാമ്പെയിനില്‍ നിരവധി സ്ത്രീകള്‍ എംജെ അക്ബറിനെതിരെ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എംജെ അക്ബറിന്റെ രാജിക്കും സമ്മര്‍ദ്ദമേറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശത്തായിരുന്ന അക്ബര്‍ ഞായറാഴ്ച രാവിലെ ദില്ലിയില്‍ തിരിച്ചത്.
മോഹൻലാലിന് മുന്നിൽ നാവനങ്ങില്ല, നടിമാരെ കയ്യിൽ കിട്ടിയാൽ രക്തം തിളയ്ക്കും! കുറിപ്പ് വൈറൽ
എട്ടോളം സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ചതോടെ അക്ബര്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച തീരുമാനം മോദി സര്‍ക്കാരാണ് കൈക്കൊള്ളുക. ഇന്ത്യയിലെത്തിയെങ്കിലും പിന്നീട് വിശദീകരണം നല്‍കാമെന്ന് എംജെ അക്ബര്‍ പ്രതികരിച്ചിരുന്നു. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തീരുമാനം സര്‍ക്കാരിനൊപ്പം
നൈജീരിയയില്‍ ആയിരുന്ന എംജെ അക്ബറിനെതിരെ ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ തിരിച്ചെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില് നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ ക്യാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. അതേസമയം ലൈംഗിക ആരോപണം ഉയര്‍ന്നതോടെ എംജെ അക്ബറിന് വിദേശകാര്യ സഹമന്ത്രി സ്ഥാനം നഷ്ടമാകുമെന്നാണ് ചില ബിജെപി വൃത്തങ്ങള്‍ നല്കുന്ന വിവരം. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
ബിജെപി കയ്യും കെട്ടി നോക്കി നില്ക്കും!
എംജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മന്ത്രിയാവുന്നതിനും ഏറെക്കാലം മുമ്പുള്ളതായതിനാല്‍ ബിജെപി നടപടി സ്വീകരിക്കില്ലെന്നും ചില സൂചനകളുണ്ട്. എന്നാല്‍ ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ എംജെ അക്ബറിനെതിരെ നടപടി സ്വീകരിക്കാത്തത് പ്രതികൂലമായി ബാധിക്കുമെന്നാണ് ചില ബിജെപി നേതാക്കള്‍ നല്കുന്ന മുന്നറിയിപ്പ്. എംജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പല കേന്ദ്രമന്ത്രിമാരും ലൈംഗിക അതിക്രമ കേസിലെ ഇരകള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ആരോപണം തെളിഞ്ഞാല്‍ രാജി!!
എംജെ അക്ബറിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞാല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്ത് വാലെ ആവശ്യപ്പെട്ടിരുന്നു. എംജെ അക്ബറിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയും ഉത്തരവിട്ടിരുന്നു. വിരമിച്ച നാല് ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘം ഇത് സംബന്ധിച്ച കേസുകള്‍ ഏറ്റെടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും സംഭവത്തില്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.
വിശ്വസനീയത പരിശോധിക്കും!
എംജെ അക്ബറിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളുടെ വിശ്വസനീയത പരിശോധിക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. എംജെ അക്ബറിനെതിരെ ഒന്നിലധികം സ്ത്രീകള്‍ ആരോപണവുമായി രംഗത്തെത്തിയതോടെ അക്ബര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ വിശ്വാസ്യത പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന സൂചന അമിത് ഷാ നല്‍കിയത്. സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച മീടൂ ക്യാമ്പെയിനിലാണ് എട്ടോളം സ്ത്രീകള്‍ എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഓഫീസ് ക്യാബിനില്‍ വച്ച് അതിക്രമത്തിന് ഇരയായെന്ന് വരെയുള്ള ആരോപണങ്ങളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്.