എല്ലാക്കാലവും ദേശീയ പാത സ്തംഭിപ്പിക്കാനാകുമോ? കർഷക സമരത്തിൽ ചോദ്യമുയർത്തി സുപ്രീം കോടതി
ദില്ലി: ദില്ലിയില്‍ മാസങ്ങളായി നടന്ന് വരുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തി സുപ്രീം കോടതി. കര്‍ഷകര്‍ സമരം തുടരുന്നതോടെ ദേശീയ പാതയില്‍ തടസ്സം നേരിടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. സമരത്തിന്റെ പേരില്‍ എല്ലാക്കാലവും ദേശീയ പാത സ്തംഭിപ്പിക്കാന്‍ സാധിക്കുമോ എന്ന് സുപ്രീം കോടതി ചോദിച്ചു. സമരം എപ്പോഴാണ് അവസാനിപ്പിക്കുക എന്നും സുപ്രീം കോടതി നോയ്ഡ സ്വദേശിയുടെ ഹര്‍ജി പരിഗണിച്ച് കൊണ്ട് ചോദിച്ചു.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തന്‍ കോടതിയെ സമീപിക്കുകയോ സമരം നടത്തുകയോ അല്ലെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുകയോ ചെയ്യാം. അതല്ലാതെ എപ്പോഴും ഹൈവേ ഗതാഗതം തടസ്സപ്പെടുത്താനാകുമോ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എസ്‌കെ കൗള്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് കര്‍ഷക സമരത്തിന് എതിരെയുളള ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് എസ്‌കെ കൗള്‍ ആണ് കര്‍ഷക സമരത്തിന്റെ ഭാഗമായി ഹൈവേകളിലെ ഗതാഗതം സ്തംഭിപ്പിക്കുന്നതിനെ കുറിച്ചുളള ചോദ്യങ്ങള്‍ ഉന്നയിച്ചത്.

കര്‍ഷക സമരത്തിന്റെ ഭാഗമായി ദില്ലിയേയും അയല്‍ സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന ഹൈവേകള്‍ അടച്ചിടുന്നത് മൂലം ദിവസേനെയുളള യാത്രക്കാര്‍ മുതല്‍ ദീര്‍ഘദൂര യാത്രക്കാര്‍ വരെ ബുദ്ധിമുട്ടുന്നതായി ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ഉത്തര്‍ പ്രദേശ്, ഹരിയാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശിലും പഞ്ചാബിലും അടക്കം കര്‍ഷക സമരം വലിയ വെല്ലുവിളി ആയേക്കുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കാര്‍ഷിക നിയമവും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഹൈവേകളിലെ തടസ്സം നീക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തത് എന്ന് സുപ്രീം കോടതി ആരാഞ്ഞു. തങ്ങള്‍ മുന്നോട്ട് വെച്ച കാര്യം നടപ്പാക്കുക എന്നത് നിങ്ങളുടെ ജോലിയാണ് എന്നും അത് തങ്ങള്‍ക്ക് ചെയ്യാനാകില്ലെന്നും സുപ്രീം കോടതി സര്‍ക്കാരുകളോട് പറഞ്ഞു. കര്‍ഷകരുമായുളള ചര്‍ച്ചകള്‍ക്ക് വേണ്ടി ഒരു ഉന്നത തല സമിതി രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ സമിതിയുമായി സഹകരിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.












Click it and Unblock the Notifications