കർണ്ണന്‍ ശിക്ഷ അനുഭവിക്കണം: റദ്ദാക്കാനുള്ള ആവശ്യം സുപ്രീം കോടതി തള്ളി, ജാമ്യാപേക്ഷയും തള്ളി!!
സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിന്‍റേതാണ് ഉത്തരവ്
ദില്ലി: കോടതിയലക്ഷ്യ കേസിൽ തനിയ്ക്കെതിരെയുള്ള ശിക്ഷ റദ്ദാക്കണമെന്ന റിട്ട. ജസ്റ്റിസ് കർണ്ണൻറെ ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കർണൻ സമർപ്പിച്ച ഹര്‍ജി പരിഗണിച്ച കോടതിയാണ് ഈ ആവശ്യം തള്ളിക്കളഞ്ഞ ശേഷം കർണൻ തടവ് അനുഭവിക്കണമെന്ന് വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ചൊവ്വാഴ്ച കോയമ്പത്തൂരിൽ നിന്ന് അറസ്റ്റിലായ കർണ്ണൻ സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല. ശിക്ഷ വിധിച്ച ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഏഴംഗ ബെഞ്ചാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. കര്‍ണ്ണന്‍റെ അഭിഭാഷകനാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കര്‍ണ്ണന്‍റെ ഹര്‍ജി മെയ് 19 നാണ് സുപ്രീം കോടതി തള്ളിയത്.

റിട്ട. ജസറ്റിസ് കര്‍ണനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ വിധിപറഞ്ഞ സുപ്രീം കോടതി ജസ്റ്റിസ് കര്‍ണ്ണന് ആറ് മാസത്തെ തടവ് വിധിച്ചിരുന്നു. വിധി പുറപ്പെടുവിച്ച കോടതി ജസ്റ്റിസിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ പോലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ കര്‍ണ്ണന്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടിലും, ആന്ധാപ്രദേശിലും പോലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും കര്‍ണനെ കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെടുകയായിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ നിയമനവ്യവസ്ഥയില്‍ കോടതിലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.












Click it and Unblock the Notifications