ടു ജി കേസ്, സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ വിമര്‍ശനം
ദില്ലി: ടു ജി കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു എന്ന് ആരോപണം നേരിട്ട സി.ബി.ഐ ഡയറക്ടര്‍ രജിത് സിന്‍ഹയ്ക്ക് പിന്നാലെ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ അശോക് തിവാരിയോട് കോടതിമുറി വിട്ട് സ്വന്തം ജോലി നോക്കാന്‍ സുപ്രീം കോടതി. ടു ജി കേസ് അന്വേഷണത്തില്‍ നിന്നും സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ മാറിനില്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സിന്‍ഹയ്‌ക്കെതിരായ ആരോപണങ്ങളില്‍ നിലപാട് അറിയിക്കുവാന്‍ അശോക് തിവാരി ശ്രമിച്ചപ്പോള്‍ ആണ് കോടതിമുറി വിട്ടുപോകാനും ഓഫീസില്‍ സ്വന്തം ജോലി ചെയ്യാനും ആവിശ്യപെട്ടത്. നിങ്ങള്‍ അയാളുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടെന്നും കോടതി ശാസിച്ചു.
വര്‍ഷങ്ങളായി കോളിളക്കം ശൃഷ്ടിച്ച ടു ജി സ്‌പെക്ട്രം കേസില്‍ സി.ബി.ഐ ഡയറക്ടര്‍ രജിത് സിന്‍ഹ തുരപ്പന്‍ എലിയെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. സിന്‍ഹ ഒരു അന്വേഷണ ഏജന്‍സിക്ക് യോജിക്കാത്ത രീതിയിലാണ് കാര്യങ്ങളില്‍ ഇടപ്പെട്ടത്. കേസ് വിവരങ്ങള്‍ പ്രതികളുടെ അഭിഭാഷകന് ചോര്‍ത്തികൊടുത്ത് തരം താണ പ്രവൃത്തിയാണ് ചെയ്തതെന്നും ആനന്ദ് ഗ്രോവര്‍ പറഞ്ഞിരുന്നു. സിന്‍ഹയുടെ നിലപാടുകള്‍ അംഗീകരിക്കുകയാണെങ്കില്‍ ടു ജി കേസ് തന്നെ ഇല്ലാതാകുമെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ടു ജി സ്‌പെക്ട്രം ഇടപാടിലൂടെ സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. കേസില്‍ നിരവധി മന്ത്രിമാരും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ ടെലികോം മന്ത്രി എ.രാജയാണ് കേസിലെ പ്രധാന പ്രതി. 2008ല്‍ എ.രാജ അനുവദിച്ച 122 ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എ.രാജയ്ക്ക് പുറമേ ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെറുറ, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
സി.ബി.ഐ ഡയറക്ടര്‍ക്ക് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. സിബിഐയുടെ പേരും പ്രശസ്തിയും തകരാന്‍ സാധ്യതയുള്ളതിനാല്‍ വിശദമായ ഒരു വിധി പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.