മധ്യപ്രദേശ് വിശ്വാസ വോട്ടിലേക്ക്, ബംഗളൂരില്‍ നിരീക്ഷകനെ വെക്കാമെന്ന് കോടതി, സ്പീക്കര്‍ക്കും ആവശ്യം!!
ദില്ലി: മധ്യപ്രദേശിലെ രാഷ്ട്രീയ നാടകത്തില്‍ സുപ്രീം കോടതിയില്‍ ചൂടേറിയ ചര്‍ച്ചകള്‍. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് സുപ്രീം കോടതി മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചു. ഇതിനിടെ സ്പീക്കറുടെ വാദങ്ങളും സുപ്രീം കോടതി കേട്ടു. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെങ്കില്‍, കുതിരക്കച്ചവടത്തിനുള്ള സമയം ഇനിയും ലഭിക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം വിമതരെയും കമല്‍നാഥിനെയും ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി പ്രേരിപ്പിച്ചിരിക്കുകയാണ്. ബിജെപിയുടെ ആവശ്യത്തിനുള്ള അംഗീകാരം കൂടിയാണിത്. എന്നാല്‍ കുതിരക്കച്ചവടം എന്ന കോണ്‍ഗ്രസ് വാദത്തെയും സുപ്രീം കോടതി പിന്തുണച്ചിട്ടുണ്ട്. ഇതോടെ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വിമതര്‍ കമല്‍നാഥിനെ കൈവിട്ടാല്‍ അതോടെ സര്‍ക്കാര്‍ താഴെ വീഴും. എന്നാല്‍ വിമതര്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കമല്‍നാഥ് അവകാശപ്പെടുന്നത്.
സുപ്രീം കോടതിയില്‍ വാദം
സ്പീക്കര്‍ക്ക് വേണ്ടി അഭിഷേക് മനു സിംഗ്‌വിയാണ് ഹാജരായത്. വിശ്വാസ വോട്ട് എന്ന ആവശ്യം നടപടികളെ ഇല്ലാതാക്കുന്നതാണ്. ഇപ്പോള്‍ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്ന സൂചനയാണ് സിംഗ്‌വി നല്‍കിയത്. ഇതോടെ സ്പീക്കര്‍ വിമത എംഎല്‍െമാരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്ട് സംസാരിക്കട്ടെയെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ പറ്റില്ലെന്നായിരുന്നു സിംഗ്‌വിയുടെ മറുപടി.
ചന്ദ്രചൂഡിന്റെ വാദങ്ങള്‍
കോണ്‍ഗ്രസിനെ വിശ്വാസ വോട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയത്. നിങ്ങള്‍ക്ക് എന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടാനും, എന്നാല്‍ അതിന്റെ കുറ്റങ്ങള്‍ അതേസമയം തന്നെ എന്റെ മേല്‍ ചാര്‍ത്തി തരാനും സാധിക്കില്ലെന്ന് ചന്ദ്രചൂഡ് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഏറ്റവും സുതാര്യമായി വിശ്വാസ വോട്ട് നടത്താനുള്ള സാഹചര്യങ്ങള്‍ സുപ്രീം കോടതി ഒരുക്കിതരും. ബംഗളൂരുവില്‍ സര്‍ക്കാരിനായി ഞങ്ങള്‍ നിരീക്ഷകനെ വെച്ച് തരാം. വീഡിയോ കോണ്‍ഫറന്‍സിലൂടെ നിരീക്ഷകന്‍ വിമത എംഎല്‍എമാരുമായി നിങ്ങള്‍ക്ക് സംസാരിക്കാനുള്ള വഴിയൊരുക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സ്പീക്കറുടെ ആവശ്യം
എന്തുകൊണ്ടാണ് എംഎല്‍എമാരുടെ രാജി സ്വീകരിക്കാത്തതെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാല്‍ എംഎല്‍എമാരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് സിംഗ്‌വി പറഞ്ഞു. എന്നാല്‍ രാജിക്കാര്യത്തില്‍ കുറച്ച് സമയം കൂടി ആവശ്യമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ആദ്യം വിമതര്‍ മധ്യപ്രദേശില്‍ തിരിച്ചെത്തി സംസാരിക്കട്ടെ, അതിന് ശേഷം രാജിക്കാര്യം അംഗീകരിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
വഴങ്ങി വിമതര്‍
കോടതിയുടെ ആവശ്യത്തിന് വിമതര്‍ വഴങ്ങിയിരിക്കുകയാണ്. സ്പീക്കറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ പറഞ്ഞു. അതേസമയം കുതിരക്കച്ചവടം ഒരിക്കലും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അതുകൊണ്ടാണ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പറയുന്നത്. എത്രയും പെട്ടെന്ന് വിശ്വാസ വോട്ട് നടത്തിയിട്ടില്ലെങ്കില്‍, കുതിരക്കച്ചവടത്തിന് കൂടുതല്‍ സമയം നല്‍കുന്നതിന് തുല്യമാണ്. വിശ്വാസ നടത്തുന്നത് കൊണ്ട് അത് തടയാന്‍ സാധിക്കുമെന്നും ചന്ദ്രചൂഡ് പറഞ്ഞു.
രണ്ടാഴ്ച്ച നീട്ടണം
വിശ്വാസ വോട്ട് നടത്തുന്നത് രണ്ടാഴ്ച്ചയെങ്കിലും നീട്ടണമെന്ന് സ്പീക്കര് വാദിച്ചു. ഇത് കര്‍ണാടകത്തിന് തുല്യമായ കാര്യമാണ്. സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി ആ കേസില്‍ പറഞ്ഞിട്ടുള്ളതാണെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു പ്രത്യേക സമയപരിധിക്കുള്ളില്‍ സ്പീക്കറുടെ അധികാരങ്ങളില്‍ കോടതി ഇടപെടില്ലെന്നാണ് കര്‍ണാടക വിധിയില്‍ പറഞ്ഞതെന്ന് സുപ്രീം കോടതി പറഞ്ഞു. വിശ്വാസ വോട്ട് നേരത്തെ നടക്കേണ്ടതായിരുന്നു. അത് സ്പീക്കര്‍ തടഞ്ഞു എന്നത് പ്രസക്തമല്ല. യഥാര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്ന കാര്യമായിരുന്നു വിശ്വാസ വോട്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ദിഗ് വിജയ് സിംഗിനും വിമര്‍ശനം
സര്‍ക്കാര്‍ പറയുന്നത് എംഎല്‍എമാര്‍ സ്വന്തം മണ്ഡലത്തില്‍ വേണമെന്നാണ്. എന്നാല്‍ ദിഗ് വിജയ് സ്വന്തം മണ്ഡലത്തില്‍ നില്‍ക്കാതെയല്ലേ കര്‍ണാടകത്തില്‍ പോയതെന്നും സുപ്രീം കോടതി ചോദിച്ചു. സ്പീക്കര്‍ക്ക് 22 പേരുടെ രാജിക്കത്ത് ലഭിച്ചു. അതില്‍ ആറ് പേരുടെ രാജി സ്വീകരിച്ചു. എന്തനടിസ്ഥാനത്തിലാണ് ഇത്തരമൊരു രാജി സ്വീകരിക്കല്‍ നടന്നത്. എന്തടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരുടെ സ്വീകരിക്കാതിരിക്കുകയും, ആറ് മന്ത്രിമാരുടെ മാത്രം രാജി സ്വീകരിച്ചതെന്നും സുപ്രീം കോടതി സ്പീക്കറോട് ചോദിച്ചു
കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കട്ടെ
സ്പീക്കറുടെ മുന്നില്‍ വിമത എംഎല്‍എമാരുടെ രാജി വേണ്ടെന്നാണ് ഭരണഘടനാ തത്വം അനുസരിച്ചുള്ള വാദം. എന്നാല്‍ ഗവര്‍ണര്‍ തന്റെ കരുത്തിന് ചേര്‍ന്ന വിധം പ്രവര്‍ത്തിക്കുമോ എന്നാണ് ഞങ്ങള്‍ നോക്കുന്നത്. മറ്റൊരു ചോദ്യം ഇങ്ങനെയാണ്, ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍, എന്താണ് അദ്ദേഹം ചെയ്യും. ഗവര്‍ണറുടെ മുന്നിലുള്ള വഴി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം വിമതര്‍ എല്ലാം ഒറ്റക്കെട്ടാണ്. രാഷ്ട്രീയമായി അവര്‍ നിങ്ങളെ നേരിടുകയാണ്, അതിലേക്ക് ഞങ്ങള്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.