സിബിഐ വേണമെന്ന് സ്വാമി; നിര്‍ത്താറായില്ലേയെന്ന് തരൂര്‍
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് എയിംസ് ഫോറന്‍സിക് തലവന്‍ ഡോ. സുധീര്‍ ഗുപ്ത നടത്തിയ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. വെളിപ്പെടുത്തല്‍ കെട്ടിച്ചമച്ചതാണ് എന്ന് വിശദീകരണവുമായി എയിംസ് അധികൃതര്‍ രംഗത്തുവന്നെങ്കിലും കേസ് അവിടം കൊണ്ടൊന്നും നില്‍ക്കുന്ന മട്ടില്ല. ശശി തരൂരിനെതിരായ ആയുധമായി ബി ജെ പി വെളിപ്പെടുത്തലിനെ ഉപയോഗിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയരംഗം.
സുനന്ദ പുഷ്‌കറിന്റെ മരണം സി ബി ഐ അന്വേഷിക്കണം എന്നാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം. ഇക്കാര്യം കാണിച്ച് താന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും സ്വാമി പറഞ്ഞു. സുനന്ദ പുഷ്‌കർ പ്രൊഫഷണൽ രീതിയിൽ കൊല്ലപ്പെട്ടു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. ഐ പി എൽ ഒത്തുകളിയിൽ പലതും വെളിപ്പെടുത്തുമെന്ന് അവർ പറഞ്ഞിരുന്നു. ഡോ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലില്‍ അതിശയപ്പെടാന്‍ ഒന്നുമില്ല എന്നായിരുന്നു സ്വാമി രാവിലെ പ്രതികരിച്ചത്.

അതേസമയം സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണം എന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ ആവശ്യപ്പെട്ടു. കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണം. ഇക്കാര്യം താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ താന്‍ ഇടപെട്ടു എന്ന വെളിപ്പെടുത്തലിനെ പറ്റി പക്ഷേ തിരുവനന്തപുരം എം പി കൂടിയായ ശശി തരൂര്‍ പ്രതികരിച്ചില്ല.
2014 ജനുവരി 17 നാണ് ദില്ലിയിലെ ലീല ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരിന് പാക് ജേര്‍ണലിസ്റ്റായ മെഹര്‍ തരാറുമായി ബന്ധമുണ്ടെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സുനന്ദ മരിക്കുന്നത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് താന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എഴുതിയതെന്നാണ് ഡോ. സുധീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications