കള്ളപ്പണം; തെളിവുകള്‍ വേണമെന്ന് ഇന്ത്യയോട് സ്വിറ്റ്‌സര്‍ലന്‍ഡ്
മുംബൈ: ഇന്ത്യക്കാര്‍ തങ്ങളുടെ രാജ്യത്ത് നിക്ഷേപിച്ചിരിക്കുന്ന പണം തിരികെയെത്തിക്കണമെങ്കില്‍ അത് കള്ളപ്പണമാണെന്ന് തെളിയിക്കേണ്ടിവരുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്. ഇന്ത്യയിലെ സ്വിസ് അംബാസഡര്‍ ലിനസ് വോണ്‍ കാസില്‍മര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിന് ശേഷമല്ലാതെ പണം കൈമാറ്റം ചെയ്യാന്‍ സാധ്യമല്ലെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ എത്തിക്കാന്‍ നടത്തുന്ന ശ്രമത്തെ അദ്ദേഹം പുകഴ്ത്തി. എന്നാല്‍ സ്വറ്റ്‌സര്‍ലന്‍ഡിന് നിയമപരമായല്ലാതെ ഇക്കാര്യത്തില്‍ നീങ്ങാനാവില്ല. പല രാജ്യങ്ങളില്‍ നിന്നായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ പണമെത്തുന്നുണ്ട്. എല്ലാപണവും നികുതി വെട്ടിക്കാത്തതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വസ് സര്‍ക്കാരില്‍ നിന്നും ചോര്‍ത്തിയെടുത്ത അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ ഇന്ത്യയുമായി സഹകരിക്കാനാകില്ല. സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ അത് നികുതിവെട്ടിച്ച പണമാണെന്ന് തങ്ങള്‍ക്കുകൂടി ബോധ്യപ്പെടേണ്ടതുണ്ടെന്ന് ലിനസ് വോണ്‍ വ്യക്തമാക്കി. രാജ്യത്തിന് നിലവിലെയും ഭാവിയിലെയും കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലെത്തി വെറും 100 ദിവസത്തിനകം വിദേശ രാജ്യങ്ങളിലെ കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കള്ളപ്പണം നിക്ഷേപിച്ചതെന്ന് കരുതുന്ന ആളുകളുടെ പേരുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ മടികാണിച്ചതും കള്ളപ്പണവിഷയത്തില്‍ മോദി സര്‍ക്കാരിനുള്ള ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നതാണ്.