മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയം; തമിഴ്നാട്ടിൽ 15കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു
കാരുർ: ആൾക്കൂട്ട ആക്രമണത്തിൽ പതിനഞ്ചുകാരൻ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ കാരുർ ജില്ലയിലാണ് സംഭവമുണ്ടായത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് കുട്ടിയെ തല്ലിക്കൊന്നത്.
കുട്ടി നേരത്തെയും ചില ചെറിയ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. അല്ലാലികൗണ്ടനൂരിൽ വെച്ച് മുപ്പതിനായിരം രൂപയും മൊബൈൽ ഫോണും കുട്ടി മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ചിലർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസ് പറയുന്നു.

കുട്ടിയെ അന്വേഷിച്ച് ഒരുസംഘം ആളുകൾ വീട്ടിലേക്ക് വന്നതോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇവർ വീട്ടിൽ തിരികെയെത്തിയപ്പോൾ മർദ്ദനമേറ്റ് മരിച്ച് കിടക്കുന്ന മകനേയാണ് കണ്ടത്.
കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായി മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ സംസ്ഥാനങ്ങൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് ആഴ്ചകൾ പിന്നിടുമ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം.












Click it and Unblock the Notifications