തമിഴ് കുട്ടികൾക്ക് ഇനി തമിഴ് പേര് മതി? എംകെ സ്റ്റാലിൻ 'സ്റ്റാലിൻ' ആയതിനു പിന്നിലും ഒരു കഥയുണ്ട്...
ചെന്നൈ: കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണെങ്കിൽ 1965ന് സമാനമായ പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ മക്കൾക്ക് തമിഴിൽ പേരിടാൻ ആഹ്വാനം ചെയ്ത് ഡിഎംകെ വർക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിൻ. ഒരു കല്ല്യാണ വിരുന്നിൽ പങ്കെടുത്തുകൊണ്ടാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്.
കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണെങ്കിൽ 1965ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഡിഎംകെ നിനർബന്ധിതരാകുമെന്ന് ഞായറാഴ്ചയാണ് സ്റ്റാലിൻ വ്യക്തമാക്കിയത്. തുടർന്ന് ഒരു വിവാഹ വീട്ടിൽ പങ്കെടുത്തുകൊണ്ട് ദമ്പതികൾക്ക് തമിഴ് പേരിടാൻ സ്റ്റാലിൻ അഭ്യർത്ഥിക്കുകയായിരുന്നു.
തമിഴ് പേര്
അപരാജിതൻ, പ്രീതി എന്നിവരുടെ വിവാഹ വിരുന്നിൽ പങ്കെടുക്കവെയാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. ഇവരുടെ പേര് വായിച്ചപ്പോഴാണ് ഇവരുടെ മക്കൾക്ക് കൂടി മനോഹരമായ തമിഴ് പേര് ഇടുകയാണെങ്കിൽ കൂടുതൽ അനുയോജ്യമാകുമെന്ന് കൂടി നിൽക്കുന്നവരോട് പറയുകയായിരുന്നു.
സ്റ്റാലിൻ 'സ്റ്റാലിനായത്' എങ്ങിനെ?
സ്റ്റാലിന് ആ പേര് വന്നത് എങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അയ്യാദുരൈ എന്ന പേരിടാനാണഅ പിതാവ് കരുണാനിധി ആഗ്രഹിച്ചതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. എന്നാൽ സ്റ്റാലിനെന്ന പേര് വരാൻ ഒരു ചരിത്ര സംഭവം ഉണ്ടായിരുന്നു.
റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവ്
റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മരണത്തെ തുടർന്നുള്ള ഒരു അനുശോചന പരിപാടിക്കിടെയാണ് താൻ ജനിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇതറിഞ്ഞതിനെ തുടർന്ന് ജോസഫ് സ്റ്റാലിൻ എന്ന് കലൈഞ്ജർ പ്രഖ്യാപിക്കുകയായിരുന്നെന്നും സ്റ്റാലിൻ പറയുന്നു.
മകനും രാഷ്ട്രീയത്തിലേക്ക്
അതേസമയം സൂപ്പര്‍ സ്റ്റാറുകളായ രജനികാന്തിനും കമലഹാസനും പിറകെ ഡിഎംകെ ആക്ടിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്റെ പുത്രനും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിനും രാഷ്ട്രീയത്തിലേക്ക് പുതുതായി രംഗപ്രവേശം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
തനിക്ക് രാഷ്ട്രീയം അന്യമല്ല
കഴിഞ്ഞ കുറച്ചു നാളുകളായി ഡിഎംകെയുടെ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കാറുള്ള തനിക്ക് രാഷ്ട്രീയം അന്യമല്ലെന്ന് ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നും ഉദയനിധി പറഞ്ഞു. എന്നാല്‍ ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സ്റ്റാലിനും അമ്മയ്ക്കും അതിയായ താല്‍പര്യം ഉണ്ടെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.