നിയമസഭയിലേക്ക് പുതിയ ഇന്നിങ്സിന് മുഹമ്മദ് അസ്ഹറുദ്ധീൻ: മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം
ഹൈദരാബാദ്: തെലങ്കാന നിയമസഭയില്‍ പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കാന്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ. ജൂബിലി ഹിൽസ് മണ്ഡലത്തില്‍ നിന്നും അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടും. ബി ആർ എസിന്റെ സിറ്റിങ് സീറ്റില്‍ അസ്ഹറുദ്ധീന്റെ ജനപ്രീതി മുതലെടുത്ത് വിജയം കൈവരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
2009 ലെ തിരഞ്ഞെടുപ്പില്‍ പി വിഷ്ണുവർധൻ റെഡ്ഡിയിലൂടെ കോണ്‍ഗ്രസിന് ജൂബിലി ഹിൽസിൽ വിജയിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ തുടർന്നുള്ള രണ്ട് തിരഞ്ഞെടുപ്പില്‍ അദ്ദേഹം മാഗന്തി ഗോപിനാഥിനോട് പരാജയപ്പെട്ടു. ഇത്തവണയും വിഷ്ണുവർധൻ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് അസ്ഹറുദ്ധീന് നല്‍കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. ഇതോടെ കോണ്‍ഗ്രസ് വിട്ട് വിഷ്ണുവർധൻ ബി ആർ എസില്‍ ചേരുകയും ചെയ്തു.

മുൻ എംപിയായ അസ്ഹറുദ്ദീന്റെ പരീക്ഷണം എന്നതിലുപരി, ജൂബിലി ഹിൽസ് മണ്ഡലത്തിലെ ഏകദേശം 27% മുസ്ലീം വോട്ടർമാർ തിരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിച്ചേക്കാം. തെരഞ്ഞെടുപ്പിൽ ബി ആർ എസിനെ പിന്തുണയ്ക്കുമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജിലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) മണ്ഡലത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ അസ്ഹറുദ്ദീന് അത് തിരിച്ചടിയാകാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസും ബി ആർ എസും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണെങ്കില്‍ അസ്ഹറുദ്ധീന് സാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത്. 2018 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ രാജേന്ദ്രനഗർ ഉൾപ്പെടെ എട്ട് മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തിയത്. ഇത്തവണ കൂടുതല്‍ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ നിർത്തുന്നതില്‍ എഐഎംഐഎം ആലോചന തുടരുകയാണ്.
"ഞങ്ങളുടെ സർവേകൾ അനുസരിച്ച്, വോട്ടർമാർ വിഷ്ണുവർദ്ധൻ റെഡ്ഡിയെ മടുത്തു. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം മണ്ഡലത്തില്‍ സജീവമല്ല, ആദ്യ ലിസ്റ്റിൽ തന്നെ അസ്ഹറിന് സീറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഞങ്ങളുടെ മുൻ പ്രസിഡന്റ് ഉത്തം കുമാർ റെഡ്ഡിയെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇപ്പോഴും വിഷ്ണുവർദ്ധന് ടിക്കറ്റ് നൽകാൻ ശ്രമിച്ചുകൊണ്ടിരുന്നു, "അസ്ഹറുദ്ദീനോടൊപ്പം പ്രചാരണത്തിൽ പ്രവർത്തിക്കുന്ന ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു
" നല്ല പ്രചാരണം നടത്തിയാല്‍, നമുക്ക് ബിആർഎസിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാം. വിഷ്ണുവർദ്ധന്റെ സഹോദരിക്ക് കോൺഗ്രസ് ടിക്കറ്റ് നൽകിയിട്ടുണ്ട്. അസ്ഹർ അറിയപ്പെടുന്ന മുഖമാണ്, കുറച്ച് മുസ്ലീങ്ങളെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യും. എഐഎംഐഎമ്മിന് കോൺഗ്രസിന് ലഭിക്കുന്ന വോട്ടുകൾ തകർക്കാൻ മാത്രമേ ആഗ്രഹമുള്ളൂ," കോൺഗ്രസ് നേതാവ് പറഞ്ഞു.
2018ലെ തിരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസിൽ മാഗന്തി ഗോപിനാഥ് 68,979 വോട്ടുകൾ നേടി വിജയിച്ചപ്പോൾ അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി വിഷ്ണുവർധൻ 52,975 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 18,000 വോട്ടുകൾ നേടിയ സ്വതന്ത്ര സ്ഥാനാർത്ഥി നവിൻ യാദവാണ് മൂന്നാം സ്ഥാനത്ത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎമ്മിന്റെ സ്ഥാനാർഥിയായിരുന്ന നവീൻ 41,656 വോട്ടുകൾ നേടി രണ്ടാമതെത്തിയിരുന്നു. നേരത്തെ തെലുങ്കുദേശം പാർട്ടിക്കൊപ്പമുണ്ടായിരുന്ന മാഗന്തി ഗോപിനാഥ് തന്നെയായിരുന്നു അന്നത്തെ വിജയി.












Click it and Unblock the Notifications