ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നാല് പേരെ അറസ്റ്റ്് ചെയ്തു. ഇവരില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ നേരത്തെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
ബലാല്‍സംഗത്തിനിടെ ഡോക്ടര്‍ മരിച്ചുവെന്നാണ് വിവരം. ശേഷം പ്രതികള്‍ മൃതദേഹം കത്തിക്കുകയായിരുന്നു. ഡോക്ടറെ അവസാനമായി കണ്ട ടോള്‍ പ്ലാസയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് നടുക്കുന്ന സംഭവം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറുകയാണ്...
ചുരുക്കം ഇങ്ങനെ
ഷംസാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട ഡോക്ടര്‍. കൊല്ലൂരു ഗ്രാമത്തിലെ മൃഗാശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ടോള്‍ പ്ലാസക്കടുത്ത് നാലു യുവാക്കള്‍
നാല് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ശ്വാസം മുട്ടിയാണ് ഡോക്ടര്‍ മരിച്ചിരിക്കുന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ശേഷമാണ് പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ചത്. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടോള്‍ പ്ലാസക്കടുത്ത് നാലു യുവാക്കള്‍ നില്‍ക്കുന്നത് വ്യക്തമാണ്.
അറസ്റ്റിലായത് ഇവര്‍
മുഹമ്മദ് അരീഫ്, ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്തകുണ്ട ചെന്നകേശവുലു എന്നിവരെയാണ് സൈബറാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ പതിവായി യാത്ര ചെയ്യുന്ന വഴി പ്രതികള്‍ നേരത്തെ മനസിലാക്കിയിരുന്നു. ശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തത്. സ്ഥിരം മദ്യപാനികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
ടയര്‍ കേടുവരുത്തി
സ്‌കൂട്ടറിലാണ് ഡോക്ടര്‍ ആശുപത്രിയിലേക്ക് പോകാറ്. തിരിച്ചുവരുന്ന വേളയില്‍ ടോള്‍ പ്ലാസക്കടുത്ത ക്ലിനിക്കില്‍ കയറുന്നതും പ്രതികള്‍ കണ്ടുവച്ചിരുന്നു. ഈ വേളയില്‍ പ്രതികളിലൊരാളായ നവീന്‍ സ്‌കൂട്ടറിന്റെ ടയര്‍ കേടുവരുത്തി. തിരിച്ചെത്തിയ ഡോക്ടര്‍ ടയര്‍ പരിശോധിക്കുന്നതിനിടെ സഹായിക്കാമെന്ന വ്യാജേന അടുത്തുകൂടിയ പ്രതികളാണ് പിന്നീട് അവരെ ബലാല്‍സംഗം ചെയ്തതും കൊലപ്പെടുത്തിയതും.
അവസാന നിമിഷങ്ങള്‍
ക്ലിനിക്കില്‍ നിന്ന് ഡോക്ടര്‍ തിരിച്ചെത്തിയ വേളയില്‍ അരീഫ് ആണ് ആദ്യം സമീപിച്ചത്. പിന്നീട് ശിവ എത്തി സ്‌കൂട്ടര്‍ നന്നാക്കാം എന്ന വ്യാജേന കൊണ്ടുപോയി. അല്‍പ്പനേരം കഴിഞ്ഞ് തിരിച്ചെത്തി എല്ലാ കടകളും അടച്ചുവെന്ന് അറിയിച്ചു. പിന്നീടാണ് ഡോക്ടറെ അരീഫിന്റെ കാറില്‍ കൊണ്ടുപോയതും ബലാല്‍സംഗം ചെയ്തതുമെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു.
പോലീസ് അന്വേഷണം ഇങ്ങനെ
ഡോക്ടര്‍ മരിച്ചുവെന്ന് ബോധ്യപ്പെട്ട പ്രതികള്‍ പെട്രോള്‍ വാങ്ങി വിദൂരത്തുള്ള പാലത്തിനടിയില്‍ വച്ച് മൃതദേഹം കത്തിക്കുയായിരുന്നു. പുലര്‍ച്ചെയോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ ഡോക്ടറെ കാണുന്നുണ്ട്. എന്നാല്‍ പിന്നീടുള്ള ക്യാമറകളില്‍ കാണുന്നില്ല.
അവസാനത്തെ കോള്‍
തുടര്‍ന്നാണ് പോലീസ് പ്രദേശത്ത് വിശദമായ പരിശോധന നടത്തിയതും രാവിലെ ഏഴ് മണിയോടെ പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതും. കൊല്ലപ്പെടുന്ന രാത്രി 9.22ന് സഹോദരി ഡോക്ടറെ വിളിച്ചിരുന്നു. ടയര്‍ കേടുന്ന കാര്യവും ചിലര്‍ സഹായിക്കാനെത്തിയതും തനിക്ക് പേടിയാകുന്നുവെന്നും ഡോക്ടര്‍ സഹോദരിയോട് പറഞ്ഞിരുന്നു.
ഡോക്ടറുടെ മൊബൈല്‍ ഓഫ് ആയി
അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ ഡോക്ടറുടെ മൊബൈല്‍ ഓഫ് ആയിരുന്നു. വീട്ടുകാര്‍ പ്രദേശത്ത് എത്തിയെങ്കിലും ആരെയും കണ്ടില്ല. പിന്നീടാണ് പോലീസില്‍ പരാതിപ്പെട്ടത്. ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിലെ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തെലങ്കാന ആഭ്യന്തര മന്ത്രി നടത്തിയ പ്രസ്താവന വിവാദമായിട്ടുണ്ട്.
ആദ്യം 100ല്‍ വിളിച്ചിരുന്നെങ്കില്‍..
സംശയകരമായ സാഹചര്യം തോന്നിയ ഡോക്ടര്‍ എന്തുകൊണ്ടാണ് അപ്പോള്‍ തന്നെ പോലീസിനെ വിവരം അറിയിക്കാതിരുന്നതെന്ന് മന്ത്രി മുഹമ്മദ് മഹ്മൂദ് ചോദിക്കുന്നു. സഹോദരിയെ ആണ് അവര്‍ വിളിച്ചത്. നിര്‍ഭാഗ്യകരമായ സംഭവമാണത്. ഡോക്ടര്‍ ആദ്യം 100ല്‍ വിളിച്ചിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മറ്റൊരു മൃതദേഹം കണ്ടെത്തി
ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മറ്റൊരു യുവതിയുടെ മൃതദേഹവും സമീപത്തുനിന്ന് ലഭിച്ചു. സൈബറാബാദിലെ അമ്പലത്തിനോട് ചേര്‍ന്ന ആളൊഴിച്ച പ്രദേശത്താണ് മൃതദേഹം കണ്ടത്. ബലാല്‍സംഗം നടന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് പോലീസ് കമ്മീഷണര്‍ വിസി സജ്ജന പറഞ്ഞു.