തെലങ്കാനയില്‍ കോണ്‍ഗ്രസ് ചരിത്രം തിരുത്തും: സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേക്കെന്ന് സർവ്വെ
ഹൈദരാബാദ്: രൂപീകരണ കാലം മുതല്‍ തന്നെ കോണ്‍ഗ്രസ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. ആന്ധ്രാ പ്രദേശ് നഷ്ടമായാലും തെലങ്കാനയില്‍ അധികാരം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കൂടിയായിരുന്നു ആന്ധ്രാപ്രദേശ് വിഭജിച്ചുകൊണ്ടുള്ള തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കോണ്‍ഗ്രസ് പച്ചക്കൊടി ഉയർത്തിയത്. എന്നാല്‍ 2014 ലെ ആദ്യ തിരഞ്ഞെടുപ്പിലും 2018 ലെ തിരഞ്ഞെടുപ്പിലും കെ സി ആറിന്റെ ബി ആർ എസ് ( നേരത്തെ ടി ആർ എസ്) അധികാരത്തിലെത്തുകയായിരുന്നു.
എന്ത് വന്നാലും ഇത്തവണ അധികാരം പിടിക്കുമെന്ന് ഉറപ്പിച്ചായിരുന്നു കോണ്‍ഗ്രസ് പ്രചരണം. ആ കഠിനാധ്വാനത്തിന് തെലങ്കാനയില്‍ കോണ്‍ഗ്രസിന് ഫലം ലഭിക്കുമെന്നാണ് നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ചാണക്യ സ്ട്രാറ്റജീസ് പുറത്ത് വിട്ട സർവ്വേ പ്രകാരം വ്യക്തമായ ഭൂരിപക്ഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.

സർവ്വേ പ്രകാരം കോണ്‍ഗ്രസിന് 67 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കും. ആകെ 119 സീറ്റുകളാണ് സംസ്ഥാന നിയമസഭയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 60 സീറ്റുകള്‍ മാത്രം. നിലവിലെ ഭരണ കക്ഷിയായ ബി ആർ എസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. അവർ 22 മുതല്‍ 31 സീറ്റിലേക്ക് വരെ ഒതുങ്ങും. സംസ്ഥാനത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ബി ജെ പിക്കും വലിയ പ്രതീക്ഷയില്ല. ആറ് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ മാത്രമായിരിക്കും ബി ജെ പിക്ക് ലഭിക്കുകയെന്നാണ് പ്രവചനം.

അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം പതിവ് പ്രകടനം നടത്തും. ആറ് മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിച്ചേക്കും. മറ്റുള്ളവർക്ക് സീറ്റുകളൊന്നും സർവ്വേ പ്രവചിക്കുന്നില്ല. സർവ്വെ ശരിയാകുകയാണെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആദ്യമായി അധികാരം ലഭിക്കും.
അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്നാണ് ടൈം നൗ എക്‌സിറ്റ് പോള്‍ സർവ്വേ പ്രവചിക്കുന്നത്. അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സർവ്വേ പ്രവചിക്കുന്നത്. ആകെയുള്ള 200 സീറ്റില്‍ 65 സീറ്റുകള്‍ മാത്രമായിരിക്കും അശോക് ഗെലോട്ട് നയിക്കുന്ന കോണ്‍ഗ്രസിന് ലഭിക്കുക. അതേസമയം ശക്തമായ തിരിച്ച് വരവ് നടത്തുന്ന ബി ജെ പി സംസ്ഥാനത്ത് അധികാരം പിടിക്കും.












Click it and Unblock the Notifications