കൊറോണ നിരീക്ഷണ ചട്ടം ലംഘിച്ചു: ഉന്നത പോലീസ് ഉദ്യോഗസ്ഥനും മകനുമെതിരെ കേസ്, കർശന നടപടിയെന്ന്...
ഹൈദരാബാദ്: സ്വയം നിരീക്ഷണ ചട്ടങ്ങൾ ലംഘിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനും മകനുമെതിരെ കേസ്. ലണ്ടനിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മകനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്വയം നിരീക്ഷണ ചട്ടങ്ങൾ ലംഘിച്ച് 23 കാരനായ മകൻ പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതോടെയാണ് ഡിസിപിക്കും മകനുമെതിരെ പോലീസ് കേസെടുത്തത്. തെലങ്കാനയിൽ കൊറോണ സ്ഥിരീകരിക്കുന്ന 26മത്തെ രോഗിയാണ് ഈ 23കാരൻ. ലണ്ടനിൽ നിന്ന് കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.
പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെ വെന്റിലേറ്ററിന്റേയും സാനിറ്റൈസറിന്റേയും കയറ്റുമതി നിരോധിച്ചു
ഭദ്രാദ്രി കൊത്തഗുഡേം ജില്ലാ ഡെപ്യൂട്ടി സൂപ്രണ്ട് എസ്എം അലി അദ്ദേഹത്തിന്റെ മകൻ എന്നിവർ ഹോം ക്വാറന്റൈൻ ചട്ടങ്ങളും കർശന ഉത്തരവുകളും ലംഘിച്ചെന്നാണ് ആരോഗ്യ മന്ത്രി എട്ടാല രാജേന്ദർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ബോധപൂർവ്വമുള്ള അശ്രദ്ധ കൊണ്ട് നിരവധി പേരുടെ ജീവൻ അപകടത്തിലാക്കിയെന്ന് കാണിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഇതൊരു വ്യക്തിഗത പ്രശ്നമല്ല. നിരവധി പേരുടെ ജീവിതം അപകടത്തിലാക്കുന്ന ഒന്നാണ്. ചട്ടം ലംഘിക്കുന്നവർ ആരായാലും കർശന നടപടികൾ തന്നെ നേരിടേണ്ടിവരും. ആരും ഒഴിവാക്കപ്പെടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവർ ഇത് സർക്കാരിൽ നിന്നുള്ള കർശന മുന്നറിയിപ്പായി കണക്കാക്കണമെന്നും അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലണ്ടനിൽ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മകൻ മുടി വെട്ടുന്നതിനായി പുറത്തിറങ്ങയതിന് പുറമേ ഒരു ചടങ്ങിലും പങ്കെടുത്തിരുന്നു. മാർച്ച് 19ന് യുവാവ് ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലേക്കും പോയിരുന്നതായും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 23കാരനുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ.
പോലീസ് ഉദ്യോഗസ്ഥനെ അനുഗമിച്ച രണ്ട് ഗൺമാൻമാർ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കുന്നവർ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് തെലങ്കാന പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തെലങ്കാന മാർച്ച് 31 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ- പൊതു ഗതാഗത സംവിധാനങ്ങളും നിർത്തലാക്കിയിരുന്നു. സംസ്ഥാനാന്തര സർവീസുകളും തെലങ്കാന റദ്ദാക്കിയിരുന്നു.
20000 ഓളം പേരാണ് മാർച്ച് ഒന്നിന് ശേഷം വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. ആ സാചര്യത്തിൽ വിദേശത്ത് നിന്നെത്തുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ ആവശ്യകതയ്ക്കാണ് ഇപ്പോൾ പ്രധാന്യം നൽകേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾ നിർബന്ധമായും ലോക് ഡൌൺ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.