കെജ്രിവാളിനെ അത്താഴത്തിന് വിളിച്ച ആ ഓട്ടോഡ്രൈവര്‍ മോദി ആരാധകന്‍!! വന്‍ ട്വിസ്റ്റ്
അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അത്താഴത്തിന് വിളിച്ച് ഓട്ടോഡ്രൈവറെ ആരും അങ്ങനെ പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. കാരണം ആ സംഭവം അത്രമാത്രം ഓളമാണ് ഉണ്ടാക്കിയിരുന്നത്.
അഹമ്മദാബാദിൽ ആംആദ്മി പാർട്ടിയുടെ പരിപാടിയിൽ അരവിന്ദ് കെജ്രിവാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഓട്ടോഡ്രവർ വിക്രം ദന്താനി കെജ്രിവാളിനോട് തന്റെ വീട്ടിലേക്ക് അത്താഴം കഴിക്കാൻ വരുമോ എന്ന് ചോദിച്ചത്. ഉടൻ തന്നെ വരാം നിങ്ങൾ ഞങ്ങളെ ഓട്ടോയിൽ കൊണ്ടുപോകാൻ വരുമോ എന്നാണ് അരവിന്ദ് കെജ്രിവാൾ ചോദിച്ചത്. ഈ സംഭവം വലിയരീതിയിൽ സോഷ്യൽമീഡിയയിൽ വാൈറലായിരുന്നു. എന്നാൽ ഇപ്പോൾ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.
അരവിന്ദ് കെജ്‌രിവാളിന് അത്താഴമൊരുക്കിയ ഗുജറാത്തിലെ ആ ഓട്ടോ ഡ്രൈവർ ബിജെപി റാലിയിൽ പങ്കെടുത്ത ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്..വെള്ളിയാഴ്ച ആണ് , വിക്രം ദന്താനി ബിജെപി റാലിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നത്. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്കാണ് കാവി ഷാളും തൊപ്പിയും ധരിച്ച് വിക്രം എത്തിയത്. കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും താൻ മോദിയുടെ കടുത്ത ആരാധകനാണ് എന്നും ബിജെപി അനുയായിയാണെന്നും വിക്രം മാധ്യമങ്ങളോടു പറഞ്ഞു.
''യൂണിയൻ നേതാക്കൾ എന്നോട് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാൻ കെജ്രിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. അദ്ദേഹത്തിന് എന്റെ വീട്ടിൽ ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ, കെജ്രിവാൾ അത് സമ്മതിച്ചു. അത് ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ആം ആദ്മി പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ആ സംഭവത്തിനു ശേഷം ഒരു എഎപി നേതാവുമായും ഞാൻ ബന്ധപ്പെട്ടിട്ടില്ല.''- വിക്രം ദന്താനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Video: ആംബുലന്‍സിന് കടന്നുപോകാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിട്ടു; വൈറലായി വീഡിയോ
മോദിയുടെ കടുത്ത ആരാധകനായതു കൊണ്ടാണ് താൻ റാലിയിൽ പങ്കെടുത്തതെന്നും വിക്രം പറഞ്ഞു. ആദ്യം മുതൽ ബിജെപിക്കൊപ്പം ആണ്. മുൻകാലങ്ങളിൽ ബിജെപിക്ക് മാത്രം ആണ് വോട്ടു ചെയ്തിട്ടുള്ളത്. ഒരു സമ്മർദത്തിനും വഴങ്ങിയല്ല താൻ ഇതു പറയുന്നതെന്നും യുവാവ്ക്ത വ്യക്തമാക്കി. സെപ്റ്റംബർ 13ന് അഹമ്മദാബാദിൽ ഓട്ടോ ഡ്രൈവർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുമ്പോഴായിരുന്നു ഒട്ടോഡ്രൈവറായ യുവാവ് അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചത്.
യുവാവിന്റെ ആ ചോദ്യം കേട്ട ഉടനെ വരാമെന്ന് കെജ്രിവാൾ പറഞ്ഞു. അദ്ദേഹത്തെ വീട്ടേലക്ക് കൊണ്ട് പോകാൻ യുവാവ് വരികയും, ഓട്ടോയിൽ പോകാൻ ഒരുങ്ങിയ കെജ്രിവാളിനെ പോലീസ് തടയുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് പറഞ്ഞത് തള്ളി കെജ്രിവാൾ യുവാവിന്റെ വീട്ടിൽ പോകുകയും അത്താഴം കഴിക്കുകയും ചെയ്തു, വീട്ടിലെത്തിയ കെജ്രിവാളിനെ തിലകം ചാർത്തിയാണ് വീട്ടുകാർ സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായ വെളിപ്പെടുത്തലിൽ ഞെട്ടയിരിക്കുകയാണ് എല്ലാവരും.