വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഉഷ്ണ തരംഗം ഇന്ന് മുതൽ കുറഞ്ഞേക്കും
ഡൽഹി; ഡൽഹിയിലും വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും ഇന്ന് മുതൽ ചൂട് കുറയാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും. ഇവിടം ഭാഗികമായി മേഘാവൃതമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, പശ്ചിമ രാജസ്ഥാൻ എന്നിവിടങ്ങളിൽ മെയ് 3 മുതൽ ചൂട് കുറയുമെന്നും ഐഎംഡി ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കടുത്ത ചൂടാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത്. വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിൽ 122 വർഷത്തിനിടയിൽ ഏറ്റവും ചൂടേറിയ ഏപ്രിലിനാണ് ഇത്തവണ ജനങ്ങൾ സാക്ഷ്യം വഹിച്ചത്. ഏപ്രിൽ മാസത്തെ ശരാശരി പരമാവധി താപനില യഥാക്രമം 35.9 ഡിഗ്രി സെൽഷ്യസും 37.78 ഡിഗ്രി സെൽഷ്യസും വരെ എത്തി. വടക്കുപടിഞ്ഞാറൻ മേഖലയിൽ മുമ്പ് 2010 ഏപ്രിലിൽ ശരാശരി പരമാവധി താപനില 35.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, അതേസമയം മധ്യമേഖലയിലെ മുൻകാല റെക്കോർഡ് 1973 ൽ 37.75 ഡിഗ്രി സെൽഷ്യസായിരുന്നു.

നിലവിൽ കുറച്ചു വർഷങ്ങളായി മാർച്ച് മാസം മുതൽ തന്നെ ചൂട് വർധിച്ചു വരികയാണ്. ഹ്രസ്വകാല വസന്തകാലം വേനൽക്കാലമായി രൂപാന്തരപ്പെട്ടതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ ശേഖരണമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. രാജ്യത്തെ മഴക്കുറവും ചൂട് വർധിക്കാൻ കാരണമായിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ഇന്ത്യയെയാണ് മഴക്കുറവ് കാര്യമായി ബാധിച്ചിരിക്കുകന്നത്. 89 ശതമാനത്തോളം മഴയിൽ കുറവ് ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ 10 വർഷത്തിലും ഇന്ത്യയിൽ ഉഷ്ണതരംഗ ദിവസങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പിന്റെ തുടർച്ചയായ പഠനം വ്യക്തമാക്കുന്നു. 1981-90-ൽ 413-ൽ നിന്ന് 2001-10-ൽ 575-ഉം 2011-20-ൽ 600 എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്.
ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് ഉഷ്ണതരംഗങ്ങൾ ഏറ്റവും ശക്തി പ്രാപിക്കുന്നത്. അതേ സമയം അടുത്ത 20 വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസോ അതിലധികമോ വർധിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിദഗ്ധരുടെ സമിതി കണ്ടെത്തിയിരിക്കുന്നത്. 1960 നും 2009 നും ഇടയിൽ ഇന്ത്യയുടെ ശരാശരി താപനില 0.5 ഡിഗ്രിയിൽ കൂടുതൽ ഉയർന്നിട്ടുണ്ട്. ചൂട് മൂലം നൂറിലധികം മരണങ്ങളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications