ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക്? ബിജെപി പരിഗണിക്കുന്ന പേരുകള്‍ ഇതാണ്
ന്യൂദല്‍ഹി: രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആരാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബി ജെ പി. പാര്‍ലമെന്റില്‍ കാര്യമായ ഭൂരിപക്ഷമുള്ളതിനാല്‍ ബി ജെ പി ശുപാര്‍ശ ചെയ്യുന്നയാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഏകീകരിച്ച് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ പ്രതിപക്ഷവും കരുനീക്കം നടത്തുന്നുണ്ട്. അതേസമയം ബി ജെ പി പരിഗണിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥികളുടെ ചര്‍ച്ചകളില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉള്‍പ്പെട്ടിട്ടുണ്ട്.
ബി ജെ പിയുടെ സാധ്യതാ പട്ടികയിലെ നാലാമത്തെ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ലിബറല്‍ ആശയങ്ങളുള്ള നേതാവ് എന്നറിയപ്പെടുന്നതാണ് ആരിഫ് മുഹമ്മദ് ഖാനെ പരിഗണിക്കാന്‍ കാരണം. മുസ്ലീമാണ് എന്നതും ആരിഫ് മുഹമ്മദ് ഖാന് പ്ലസ് പോയന്റാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് ശേഷമാണ് ബി ജെ പി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. നിലവില്‍ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന്റെ കാലാവധി ഈ വര്‍ഷം ജൂലൈയില്‍ അവസാനിക്കും.

അതേസമയം ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളായ രണ്ട് പേരാണ് ബി ജെ പിയുടെ പ്രഥമ പരിഗണന. ഛത്തീസ്ഗഡ് ഗവര്‍ണറായ അനസൂയ യൂക്കേ, മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപതി മുര്‍മു എന്നിവരെയാണ് ബി ജെ പി പരിഗണിക്കുന്നത്. കേന്ദ്ര, സംസ്ഥാന പട്ടിക വര്‍ഗ കമ്മീഷനുകളുടെ ഭാഗമായിരുന്നു അനസൂയ യൂക്കേ. ദ്രൗപതി മുര്‍മു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഡീഷയിലെ മന്ത്രിയായിരുന്നു. ഇവര്‍ ഗോത്ര വിഭാഗത്തില്‍ നിന്നാണെന്നതും വനിതയുമാണെന്നതും ദ്രൗപതി മുര്‍മുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

രാജ്യത്തെ ജനസംഖ്യയുടെ 9 ശതമാനത്തോളം ഗോത്രവര്‍ഗ സമുദായങ്ങളാണ്. അവരുടെ സാമൂഹിക സമന്വയത്തിനായുള്ള മറ്റ് നയങ്ങള്‍ക്കൊപ്പം പ്രകൃതി കൃഷിയും കാര്‍ഷിക വനവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍ കൊണ്ടുവന്ന് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി കേന്ദ്രീകൃതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ടും ബി ജെ പിയുടെ സാധ്യത പട്ടികയില്‍ മുന്‍പന്തിയിലാണ്. ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, ഗെഹ്ലോട്ട് ബി ജെ പിയുടെ മുതിര്‍ന്ന ദളിത് മുഖവും രാജ്യസഭയിലെ പാര്‍ട്ടി നേതാവുമായിരുന്നു.

കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ (2017) ബി ജെ പിയും ആര്‍ എസ് എസും ദളിത് നേതാവായ രാം നാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. ദളിത് സമുദായങ്ങള്‍ക്കിടയില്‍ മുന്നേറ്റം നടത്താന്‍ ഇത് ബി ജെ പിയെ സഹായിച്ചിരുന്നു. ബി ജെ പി അതിന്റെ തെരഞ്ഞെടുപ്പ് അടിത്തറ വിപുലീകരിക്കാനുള്ള ശ്രമം തുടരുമ്പോള്‍, എസ് സി/എസ് ടി വിഭാഗങ്ങള്‍, ഒബിസികള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരോടുള്ള അവരുടെ സംവേദനക്ഷമത പ്രകടിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിയമനങ്ങളെ വിശകലന വിദഗ്ധര്‍ കാണുന്നത്.

ഇവരെക്കൂടാതെ പരിഗണിക്കപ്പെടുന്ന മറ്റ് രണ്ട് പേര്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങും അര്‍ജുന്‍ മുണ്ടെയുമാണ്. നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍, ആന്ധ്രയിലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയും ബി ജെ പിക്ക് ആവശ്യമായി വരും. ഒറ്റയ്ക്കും സഖ്യത്തിലുമായി 17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും അധികാരത്തിലാണ് ബി ജെ പി. ഇത് രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളേജില്‍ ആകെ 1,098,903 വോട്ടുകളാണുള്ളത്. 6,264 വോട്ട് മൂല്യമുള്ള ജമ്മു കശ്മീര്‍ നിയമസഭ സസ്‌പെന്‍ഡ് ചെയ്തതോടെ ഭൂരിപക്ഷം 546,320 വോട്ടായി കുറഞ്ഞു. ബി ജെ പിക്ക് 465,797 വോട്ടുകളും സഖ്യകക്ഷികള്‍ക്ക് 71,329 വോട്ടുകളുമാണുള്ളത്.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇത് യാഥാര്‍ത്ഥ്യമാകുമോ എന്നത് മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), എം.കെ. സ്റ്റാലിന്‍ (ദ്രാവിഡ മുന്നേറ്റ കഴകം), ഉദ്ധവ് താക്കറെ (ശിവസേന), കെ. ചന്ദ്രശേഖര്‍ റാവു (തെലങ്കാന രാഷ്ട്ര സമിതി) എന്നിവരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ജൂണ്‍ പകുതിയോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യപ്പെടുകയും ഒരു മാസത്തിന് ശേഷം പോളിംഗ് നടത്തുകയും ചെയ്യുക എന്നതാണ് ചട്ടം.












Click it and Unblock the Notifications