'ഇത് ഇപ്പോഴും അവർക്കു പിടികിട്ടിയില്ലെന്നു തോന്നുന്നു', നിർമ്മല സീതാരാമന് തോമസ് ഐസകിന്റെ മറുപടി
രൂപയുടെ മൂല്യം ഇടിയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളര്‍ ശക്തിപ്പെടുന്നതാണ് എന്നുമാണ് ധനമന്ത്രി പ്രതികരിച്ചത്. വലിയ തോതില്‍ ട്രോളുകള്‍ക്കും നിര്‍മ്മല സീതാരാമന്റെ പ്രതികരണം വഴിവെച്ചിട്ടുണ്ട്. അതിനിടെ നിര്‍മ്മല സീതാരാമനെ വിമര്‍ശിച്ച് മുന്‍ സംസ്ഥാന ധനമന്ത്രി കൂടിയായ ഡോ. ടിഎം തോമസ് ഐസക് രംഗത്ത് വന്നിരിക്കുകയാണ്.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: 'കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനു മേലുള്ള ട്രോളുകൾക്കു വിരാമമായിട്ടില്ല. "ആദ്യം പറയട്ടെ ഞങ്ങളത് രൂപ ദുർബലപ്പെടുന്നതായിട്ടല്ല കാണുന്നത്. ഡോളർ നിരന്തരമായി ശക്തിപ്പെടുകയാണു ചെയ്യുന്നത്." എന്നതാണ് രൂപയുടെ മൂല്യം ചരിത്രത്തിൽ ഏറ്റവും താഴ്ന്ന നിലയിലെത്തിയതു സംബന്ധിച്ച് അവരുടെ പ്രതികരണം. ഇപ്പോൾ രൂപയുടെ മൂല്യം ഡോളറിനു 83 രൂപയ്ക്കു മുകളിലാണ്. നാണയത്തിന്റെ മൂല്യം മറ്റേതെങ്കിലും ചരക്കിലോ നാണയത്തിലോ പ്രകടിപ്പിക്കാൻ കഴിയൂ. അതുകൊണ്ട് നമ്മുടെ നാണയത്തിന്റെ മൂല്യം കുറഞ്ഞാൽ സംശയം വേണ്ട മറ്റേതെങ്കിലും നാണയത്തിന്റെ മൂല്യം ഉയർന്നിരിക്കും. ഇത് ഇപ്പോഴും അവർക്കു പിടികിട്ടിയില്ലെന്നു തോന്നുന്നു.
Viral Video: ഇതാര് ലേഡി മിന്നല്‍മുരളിയോ! ബിയര്‍ നിറച്ച 12 ഗ്ലാസ് കയ്യിലെടുത്ത് യുവതി
ഇതേ നിർമ്മലാ സീതാരാമൻ തന്നെ 2012-ൽ രൂപയുടെ മൂല്യം ഇടിഞ്ഞതു സംബന്ധിച്ച് പ്രതികരിച്ചത് വായിക്കൂ: "രൂപയുടെ മൂല്യം ഇടിയുന്നതിൽ ഉത്കണ്ഠപ്പെട്ടേ തീരൂ. അത് 62 രൂപ മറികടക്കാൻ പോവുകയാണ്. ഇന്ത്യൻ സമ്പദ്ഘടനയിലെ ഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്." രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ട് നമ്മുടെ ഇറക്കുമതി ചെലവുകൾ കൂടും. നമ്മുടെ കയറ്റുമതിക്ക് ഇതു പ്രോത്സാഹനമാകേണ്ടതാണ്. എന്നാൽ ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതി വർദ്ധിക്കുക പ്രയാസമാണ്. അതുകൊണ്ട് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഒരു പ്രത്യാഘാതം നമ്മുടെ വ്യാപാര കമ്മി വർദ്ധിക്കുകയായിരിക്കും.
രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഫലമായി വിദേശത്തുനിന്നും ഡോളറിൽ വായ്പയെടുത്തിരിക്കുന്ന കമ്പനികളുടെയും കേന്ദ്ര സർക്കാരിന്റെയും കടബാധ്യതകൾ ഉയരും. കടം തിരിച്ചടവ് വർദ്ധിക്കും. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ വലിയ തോതിൽ റിസർവ്വ് ബാങ്ക് ഇടപെടുന്നുണ്ട്. അതിന്റെ ഭാഗമായി റിസർവ്വ് ബാങ്ക് വിദേശവിനിമയ ശേഖരത്തിൽ നിന്ന് ആവശ്യക്കാർക്ക് ഡോളർ വിൽക്കാൻ തയ്യാറാകുന്നു. ഇതിന്റെ ഫലമായി വിദേശവിനിമയ ശേഖരം ഇടിയാം. 2022-ൽ 10000 കോടി ഡോളർ വിദേശവിനിമയ ശേഖരത്തിൽ കുറവ് വന്നു. ഇതിൽ നല്ല പങ്കും ഇത്തരത്തിൽ ഡോളർ വിറ്റതിന്റെ ഫലമാണ്. എന്നാൽ ഇന്ത്യാ സർക്കാരിന്റെ കൈയിൽ ഇപ്പോഴും 50000 കോടി ഡോളർ വിദേശവിനിമയ ശേഖരം ബാക്കിയുണ്ട്. അതുകൊണ്ട് ഉടനടി ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ, രൂപ ഇങ്ങനെ താഴേക്ക് പൊയ്ക്കൊണ്ടിരുന്നാൽ വിനിമയ ശേഖരം അപകടകരമായി കുറയാം.
ബ്രട്ടീഷ് പ്രധാനമന്ത്രി ചെയ്തതുപോലെ അബദ്ധങ്ങൾ എന്തെങ്കിലും കാണിച്ചാൽ ഈ വിദേശവിനിമയ ശേഖരം ആവിയാകുന്നതിനു അധികസമയമൊന്നും വേണ്ടിവരില്ല. കാരണം ചൈനയിൽ നിന്നു വ്യത്യസ്തമായി വ്യാപാരമിച്ചത്തിൽ നിന്നല്ല ഇന്ത്യയുടെ ഭീമൻ വിദേശവിനിമയ ശേഖരം ഉണ്ടായിട്ടുള്ളത്. വിദേശമൂലധനം ഇന്ത്യയിലെ ഓഹരി കമ്പോളത്തിൽ കളിക്കുന്നതിന് ഒഴുകി വന്നതാണ്. നോട്ടുനിരോധനം പോലുള്ള മഠയത്തരങ്ങൾ നടത്തിയ എൻഡിഎ സർക്കാരിന് ഇനിയും ഇങ്ങനെയുള്ള അബദ്ധങ്ങൾ പറ്റിക്കൂടായ്കയില്ല.