'ജനങ്ങൾ തള്ളിക്കളഞ്ഞവർ പാർലമെന്റ് തടസപ്പെടുത്താൻ ശ്രമിക്കുന്നു'; കോൺഗ്രസിനെതിരെ മോദി
കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവർ അനാവശ്യമായി പാർലമെന്റ് നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മോദി വിമർശിച്ചു. ജനങ്ങൾ ഇവരുടെ പ്രവൃത്തികൾ കാണുന്നുണ്ട്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ് ഈ നടപടി കാരണം ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു.
'ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവരാണ് പാർലമെന്റ് തടസപ്പെടുത്തുന്നത്.ചില ആളുകൾ ഗുണ്ടായിസം കാണിക്കുകയാണ്.രാജ്യത്തെ ജനങ്ങൾ അവരുടെ എല്ലാ പ്രവൃത്തികളും കാണുന്നുണ്ട്. സമയമാകുമ്പോൾ അവർ ഇതിനെല്ലാം കൃത്യമായ ശിക്ഷ കൊടുത്തുകൊള്ളും. എന്നാൽ ഈ ഗുണ്ടായിസം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പുതിയ ആശയങ്ങളോടെയും ഊർജത്തോടേയും പാർലമെന്റിലേക്ക് വരുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ്. ഒരു പാർട്ടിയുടെ കാര്യമല്ല പറയുന്നത്. എല്ലാ പാർട്ടികളുടേയും അവസ്ഥ ഇതാണ്. ചില എംപിമാർക്ക് സംസാരിക്കാൻ പോലും അവസരം ലഭിക്കാറില്ല', മോദി പറഞ്ഞു.

' നിരന്തരം തിരസ്കരിക്കപ്പെട്ടവർ ജനാധിപത്യത്തിന്റെ ആത്മാവിനെ മാനിക്കുകയോ ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയോ ചെയ്യുന്നില്ല. ജനങ്ങളോട് അവർക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. അവർക്ക് ജനങ്ങളെ മനസിലാക്കാനാകില്ല, അതിനാൽ അവർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുമില്ല.
ഇന്ത്യയിലെ ജനം ജനാധിപത്യത്തോട് കടപ്പെട്ടിരിക്കുന്നവരാണ്. ജനാധിപത്യത്തോടും പാർലമെന്റിലെ പ്രവർത്തനങ്ങളോടും അർപ്പണബോധം ഉള്ളവരാണ്.പാർലമെന്റിൽ ഇരിക്കുന്നവർ ജനങ്ങളുടെ വികാരത്തിന് അനുസരിച്ച് പ്രവർത്തിക്കണം. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഓരോ വിഷയത്തിന്റേയും വിവിധ വശങ്ങൾ സഭയിൽ ആരോഗ്യകരമായ രീതിയിൽ ചർച്ച ചെയ്യാൻ ശ്രമിക്കണം. അടുത്ത തലമുറയും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളും. ഈ സമ്മേളനകാലയളവ് വളരെ ഫലപ്രദമാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്', മോദി പറഞ്ഞു.












Click it and Unblock the Notifications