ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നവരെ കൊന്ന് തള്ളും; വിവാദപ്രസ്താവനയുമായി ബിജെപി എംഎൽഎ
ഇന്ത്യക്കെതിരെയും ഹിന്ദുക്കൾക്കെതിരെയും സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎ.ബസവനഗൗഡ പാട്ടീൽ യത്നാലിന്റേതാണ് വിവാദ പ്രസ്തവന. എംഎൽഎയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
വിജയപുരയിലെ റാലിയിൽ വെച്ചായിരുന്നു എംഎൽഎ വിവാദ പ്രസ്താവന നടത്തിയത്. 'ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ചോ ഇന്ത്യയെക്കുറിച്ചോ ഹിന്ദുക്കളെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞാൽ അവരെ ജയിലിലേക്ക് അയക്കില്ല. പകരം റോഡിൽ തന്നെ കാര്യത്തിൽ തീരുമാനമെടുക്കും' എന്നായിരുന്നു എംഎൽഎയുടെ പരാമർശം.

കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയാൽ യോഗി ആദിത്യനാഥ് മാതൃകയിലുള്ള ഭരണം നടപ്പാക്കുമെന്നും യത്നാൽ അവകാശപ്പെട്ടു.കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരേയും യത്നാൽ രംഗത്തെത്തിയിരുന്നു. 'വിഷകന്യ' എന്നായിരുന്നു എംഎൽഎ സോണിയയെ പരാമർശിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ പ്രസംഗങ്ങളിൽ കത്തി കയറുകയാണ് രാഷ്ട്രീയ നേതാക്കൾ. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസംഗം വിവാദത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയായിരുന്നു ഖാർഗെയുടെ പ്രസംഗം.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വിഷ പാമ്പിനെ പോലെയാണ്. അതിന്റെ വിഷം പരിശോധിക്കാൻ നിങ്ങൾ ശ്രമിച്ചാൽ മരണം ഉറപ്പാണ്.മോദിയെപ്പോലുള്ള ഒരു നല്ല മനുഷ്യൻ നിങ്ങൾക്ക് വിഷം നൽകിയത് കൊണ്ട് ഇത് വിഷമല്ലെന്ന് നിങ്ങൾ വിചാരിച്ചേക്കാം, പക്ഷേ നിങ്ങൾ രുചിച്ചാൽ നിങ്ങൾ നിലത്ത് ചത്ത് കിടക്കും', എന്നായിരുന്നു ഖാർഗെ പറഞ്ഞത്.
അതേസമയം പരാമർശം വിവാദമായതോടെ പിന്നീട് ഖാർഗെ ഖേദം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല, മറിച്ച് ബിജെപിയെ ആണ് ഉദ്ദേശിച്ചതെന്നും ഖാർഗെ പറഞ്ഞിരുന്നു. 'എന്റെ പ്രസ്താവന മോദിയേയോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയേയോ കുറിച്ച് ഉള്ളതല്ല, മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ചാണ് എന്നായിരുന്നു ഖാർഗെയുടെ പരാമർശം.
അതിനിടെ ഖാർഗെയ്ക്ക് മറുപടിയുമായു മോദിയും രംഗത്തെത്തിയിരുന്നു. ഭഗവാൻ ശിവന്റെ കഴുത്തിലാണ് പാമ്പെന്നും അതിനാൽ പാമ്പെന്ന് തന്നെ വിളിക്കുന്നതിൽ പ്രശ്നമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'എന്നെ പാമ്പെന്നാണ് അവർ വിളിച്ചത്. ശിവഭഗവാന്റെ കഴുത്തിലാണ് പാമ്പ്. രാജ്യത്തെ ജനങ്ങള്‍ എനിക്ക് ഈശ്വരന് തുല്യമാണ്. അതിനാല്‍ അവർക്കൊപ്പം തന്നെ ഞാൻ ഉണ്ടാകും. അതുകൊണ്ട് പാമ്പെന്ന് വിളിക്കുന്നതിൽ തനിക്ക് പ്രശ്നമില്ല.സന്യാസിമാരുടെയും സംസ്‌കാരത്തിന്റെയും നാടായ കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന്റെ അധിക്ഷേപങ്ങൾക്ക് വോട്ടിലൂടെ മറുപടി നൽകും', മോദി പറഞ്ഞു.












Click it and Unblock the Notifications