വിധി കാത്ത് ഗുര്‍മീത് അനുയായികള്‍: സിര്‍സ അതീവ സുരക്ഷാവലയത്തില്‍, ഉത്തരേന്ത്യ വീണ്ടും കലാപ ഭീതിയില്‍
30,000 ഓളം ദേരാ സച്ചാ സൗദാ അനുയായികളാണ് 1000 ഏക്കര്‍ വിസ്തൃതിയുള്ള ദേര സച്ചായുടെ ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുള്ളത്.
സിര്‍സ: ബലാത്സംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിന് ശിക്ഷ വിധിക്കാനിരിക്കെ ഹരിയാനയിലെ സിര്‍സ കനത്ത സുരക്ഷാ വലയത്തില്‍. തിങ്കളാഴ്ചയാണ് കേസില്‍ സിംഗ് കുറ്റക്കാരനെന്ന് വിധിച്ച സിബിഐ കോടതി ശിക്ഷ വിധിക്കുന്നത്. ശിക്ഷ വിധിക്കുന്നത് മുന്നില്‍ക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 30,000 ഓളം ദേരാ സച്ചാ സൗദാ അനുയായികളാണ് 1000 ഏക്കര്‍ വിസ്തൃതിയുള്ള ദേര സച്ചായുടെ ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുള്ളത്.
സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനം വിട്ടുപോകാനുള്ള ഹരിയാന ഭരണകൂടത്തിന്‍റെ ആവശ്യം ഇവര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
ഗുര്‍മീത് സിംഗ് കുറ്റക്കാരനെന്ന കോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഗുര്‍മീത് സിംഗിനെ അതീവ സുരക്ഷയിലാണ് റോത്തഗിലെ ജയിലിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ചത്തെ അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളത്.
വ്യാപക റെയ്ഡ്
ഹരിയാന, പഞ്ചാബ് എന്നീ എന്നിവിടങ്ങളിലെ 130 ദേരാ സച്ചാ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ വടികളുതം ദണ്ഡുകളും പെട്രോള്‍ നിര്‍മിക്കുന്നതിനുള്ള സാമഗ്രികളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. സിര്‍സ ക്യാമ്പസിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.
അറസ്റ്റുമായി സൈന്യം
വെള്ളിയാഴ്ച ബലാത്സംഗക്കേസില്‍ സിംഗ് കുറ്റക്കാരനെന്ന വിധി വന്നതോടെ 500 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിയാന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 28 കമ്പനി പാരാമിലിറ്ററി സേനയെയാണ് ഇരു സംസ്ഥാനങ്ങളിലുമായി രണ്ട് ദിവസത്തിനിടെ വിന്യസിച്ചിട്ടുള്ളത്.
പ്രവര്‍ത്തകര്‍ത്ത് വിലക്ക്
ഗുര്‍മീത് സിംഗിനെ പാര്‍പ്പിച്ചിട്ടുള്ള റോത്തഗിലേയ്ക്ക് പ്രവേശിക്കുന്നതിന് ഭരണകൂടവും സൈന്യവും ദേരാ സച്ചാ അനുയായികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
തീകൊണ്ട് കളി
ദേരാ സച്ചാ തലവന്‍ സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചതോടെ ദേരാ സച്ചാ അനുയായികള്‍ റെയില്‍വേ സ്റ്റേഷനും പെട്രോള്‍ പമ്പിനും തീയിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്രമമിച്ച സംഘം ഒബി വാനിനും തീവെച്ചിരുന്നു. പഞ്ച്ഗുളയില്‍ വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു.
മോദിയുടെ വിമര്‍ശം
വിശ്വാസത്തിന്‍റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ത രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മന്‍ കി ബാത്തില്‍ വ്യക്തമാക്കിയത്. സിബിഐ കോടതി റാം റഹീം കുറ്റക്കാരനെന്ന് വിധിച്ചതോടെ ഹരിയാനയില്‍ ഗുര്‍മീതിന്‍റെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മോദിയുടെ പരസ്യ വിമര്‍ശനം.
വിട്ടുവീഴ്ചക്കില്ല
വിശ്വാസം, മതം, രാഷ്ട്രീയം എന്നിവയുടെ പേരിലുള്ള ഒരു സംഘര്‍ഷങ്ങളും അംഗീകരിക്കില്ലെന്നും നടപടി സ്വീകരിക്കുമെന്നുമാണ് മോദി വ്യക്തമാക്കിയത്. വ്യക്തി, രാഷ്ട്രീയ പ്രത്യയശാസ്ത്രം, പാരമ്പര്യം, വിശ്വാസം എന്നിവയുടെ പേരില്‍ കലാപം സൃഷ്ടിക്കുന്നലരെയും നിയമം കയ്യിലെടുക്കുന്നവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും മോദി മുന്നറിയിപ്പ് നല്‍കി.
ഖട്ടറിന് പച്ചക്കൊടി കാട്ടിയത്!!
ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ ഹരിയാനയില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും ക്രമസമാധാന നില തകാരാറിലാവുകയും ചെയ്തതോടെ ഹരിയാന മുഖ്യമന്ത്രിയെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നടത്തിയത് വോട്ട് ബാങ്ക് പ്രീണനത്തിനുള്ള രാഷ്ട്രീയ കീഴടങ്ങലാണെന്നും കോടതി വിമര്‍ശിച്ചു.
പ്രധാനമന്ത്രി ആരുടേത്
പ്രധാനമന്ത്രി ബിജെപിയുടെ മാത്രമല്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി അക്രമസംഭവങ്ങളില്‍ കേന്ദ്രം ഇടപെടാന്‍ വൈകിയതിനെയും വിമര്‍ശിച്ചിരുന്നു. രാജ്യം മുഴുവന്‍ അക്രമങ്ങള്‍ ഉണ്ടായ ശേഷം മാത്രമാണ് കേന്ദ്രം സര്‍ക്കാര്‍ ഇടപെട്ടതെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
സുരക്ഷ പിന്‍വലിച്ചു
ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ സിംഗിന്‍റെ വിവിഐപി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ഹരിയാന ചീഫ് സെക്രട്ടറി ഡിഎസ് ദേശായിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ റോത്തഗ് ജയിലിൽ ഗുര്‍മീതിന് ഏർപ്പെടുത്തിയ പ്രത്യേക ചികിത്സയും പരിഗണനയും എടുത്തു കളഞ്ഞു. രാജ്യത്ത് ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്ന 36 വ്യക്തികളില്‍ ഒരാളായിരുന്നു ഗുര്‍മീത് റാം റഹിം. ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന സിബിഐ കോടതിയുടെ വിധിച്ചതോടെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആള്‍ദൈവത്തിനെതിരെ നപടികള്‍ ആരംഭിച്ചത്.
അക്രമം വിതച്ച് അനുയായികള്‍
ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ വന്‍ തോതിലുള്ള അക്രമസംഭവങ്ങളാണ് ഹരിയാനയില്‍ ഉണ്ടായത്. അക്രമത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും പലയിടങ്ങളിലായി നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റിനും ചട്ടങ്ങള്‍!!
വെള്ളിയാഴ്ച ഹരിയാന പോലീസിന്റേയും സ്വകാര്യ കമ്മാൻഡോ സംഘത്തിന്റേയും അകമ്പടിയോടെയായിരുന്നു ഗുർമീത് സിബിഐ കോടതിയിൽ എത്തിയത്. കുറ്റക്കാരനാണെന്ന വിധി വന്നതോടെ അറസ്റ്റ് ചെയ്ത് ഹെലികോപ്ടർ മാർഗം വഴി റോഹ്തഗിലെ ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു
കോടതി വിധി അക്രമത്തിലേയ്ക്ക് കോടതി വിധി അക്രമത്തിലേയ്ക്ക്
വിവാദ ആൾ ദൈവം ഗുർമിത് റാം റഹീമിനെതിരെയുള്ള ബലാത്സംഗക്കേസിന്റെ വിധി വെള്ളിയാഴ്ചയായിരുന്നു പ്രസ്താവിച്ചത്. കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് വിധിച്ച കോടതി ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി പഞ്ച്ഗുളയിലും ഹരിയാനയുടെ വിവിധ ഭാഗങ്ങളുമായി തടിച്ചുകൂടിയ ആള്‍ദൈവത്തിന്‍റെ അനുയായികളാണ് സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത്. പ്രക്ഷോഭത്തിൽ മുപ്പതിലേറെ പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരണം മുപ്പത് കടന്നു
സിബിഐ കോടതി ബലാത്സംഗക്കേസിലെ വിധി പ്രഖ്യാപിച്ച പഞ്ച്ഗുളയില്‍ 30 പേരും സിര്‍സയില്‍ ആറ് പേരുമാണ് കോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പോലീസിന് പുറമേ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നുവെങ്കിലും അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പുറത്തറിഞ്ഞത് ഊമക്കത്തില്‍
2002ല്‍ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ അനുയായിരുന്ന സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസില്‍ 2007 മുതല്‍ തന്നെ സിംഗിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പഞ്ചാബ് & ഹരിയാന കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്ത് ലഭിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
സുരക്ഷാ മുന്നൊരുക്കങ്ങള്‍
ആഗസ്റ്റ് 25ന് കേസില്‍ വിധി പറയാനിരിക്കെ വ്യാഴാഴ്ച തന്നെ പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ 72 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗതാഗത നിയന്ത്രണത്തിന് പുറമേ 33ഓളം തീവണ്ടികളാണ് തിങ്കളാഴ്ച വൈകിട്ട് വരെ റദ്ദാക്കിയിട്ടുള്ളത്. ബസ് ഗതാഗതം നിര്‍ത്തിവെച്ചതിന് പുറമേ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചഗുള, സിര്‍സ, ഹിസാര്‍ മേഖലകളിലും കനത്ത സൈനിക സാന്നിധ്യമാണുള്ളത്.