ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് ടിക് ടോക്ക്; മുഴുവൻ ജീവനക്കാരേയും പിരിച്ചുവിട്ടു
ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂണിലായിരുന്നു ടിക് ടോക്ക് ഉൾപ്പെടെയുള്ള 300 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചത്

ദില്ലി: ബെറ്റ് ഡൈൻസിന്റെ ഉടമസ്ഥതയിൽ ഉള്ള ടിക് ടിക് ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. മുഴുവൻ ജീവനക്കാരേയും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ബാക്കിയുണ്ടായിരുന്ന 40 ജീവനക്കാരേയാണ് പിരിച്ചുവിട്ടത്. ജീവനക്കാർക്കുള്ള 9 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകിയിട്ടുണ്ടെന്നും ഇക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28 ആണ് കമ്പനിയുടെ ഇന്ത്യയിലെ അവസാന പ്രവൃത്തി ദിനം. ജീവനക്കാർ മറ്റ് ജോലി തേടുന്നതായിരിക്കും ഉചിതമെന്നും സർക്കാർ ചൈനീസ് ആപ്പുകൾക്കുള്ള നിയന്ത്രണം പിൻവലിക്കാൻ സാധ്യതയില്ലെന്നുമാണ് അധികൃതർ നൽകിയ സൂചനയെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂണിലായിരുന്നു ടിക് ടോക്ക് ഉൾപ്പെടെയുള്ള 300 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചത്. ഇതോടെ ടിക് ടോക്കിന്റെ ഇന്ത്യൻ ജീവനക്കാർ കൂടുതലും ബ്രസീലിലും ദുബായിലുമാണ് ജോലി ചെയ്തിരുന്നത്.നിരോധിക്കുന്നതിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയിൽ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം, ചൈനീസ് ആപ്പിന് അമേരിക്കയിലും നിരോധനം നേരിട്ടേക്കുമെന്നാണ് സൂചന.തങ്ങളുടെ പൗരന്മാരുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ചേക്കാമെന്ന് ആശങ്ക വിദഗ്ദർ പങ്കുവെച്ച ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് ഇത്.












Click it and Unblock the Notifications