പുകഴ്ത്തൽ മാത്രം കേട്ട് ശീലം, ലൈവ് പരിപാടി പാരയായി, പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് മോദി
Recommended Video
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണം നിലനിര്‍ത്താനുളള പല തന്ത്രങ്ങളും നരേന്ദ്ര മോദിയും ബിജെപിയും പയറ്റിത്തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും ജയിക്കാന്‍ സാധിക്കാതിരുന്നതും മൂന്നിടത്ത് ഭരണം പോയതും ബിജെപിയെ തളര്‍ത്തിയിട്ടുണ്ട്. മോദി പ്രഭാവം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകളും ബിജെപിക്ക് ആശ്വാസകരമല്ല.
എങ്കിലും മോദിയെ മുന്‍നിര്‍ത്തി തന്നെയാവും 2019ലെ തെരഞ്ഞെടുപ്പിനേയും ബിജെപി നേരിടുക. താഴെത്തട്ടിലുളല ബിജെപി പ്രവര്‍ത്തകരുമായി മോദി നേരിട്ട് സംവാദം നടത്തുന്ന പരിപാടിയടക്കം നടന്നു വരുന്നു. അതിനിടെ തമിഴ്‌നാട്ടിലെ പ്രവര്‍ത്തകരുമായുളള സംവാദത്തിനിടെ മോദിക്ക് അപ്രതീക്ഷിതമായി മുട്ടന്‍ പണിയും കിട്ടി.
ലൈവായി സംവാദം
തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകരെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കുന്ന പരിപാടി എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ടയിലെ പ്രവര്‍ത്തകരുമായി മോദി ലൈവില്‍ സംവദിക്കുകയുണ്ടായി. ശബരിമല വിഷയത്തില്‍ മോദി അതിനിടെ കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
പോണ്ടിച്ചേരിയിൽ പണി പാളി
എന്നാല്‍ തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായിളള സംവാദത്തില്‍ മോദിക്ക് അക്കിടി പറ്റി. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ടുളള ഇത്തരം പരിപാടികളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകാറില്ല. മോദിയേയും സര്‍ക്കാര്‍ പദ്ധതികളേയും പ്രവര്‍ത്തകര്‍ പുകഴ്ത്താറാണ് പതിവ്. എന്നാല്‍ തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയില്‍ നടന്ന പരിപാടിയില്‍ പണി പാളി.
മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്
മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത് എന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംവാദം. തുടക്കത്തില്‍ പോണ്ടിച്ചേരി വളരെ നല്ല നാടാണെന്നും താന്‍ വന്നിട്ടുണ്ടെന്നുമടക്കം മോദി വന്‍ പുകഴ്ത്തല്‍ തന്നെ നടത്തി. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്ക് മോദിയോട് ചോദ്യം ചോദിക്കാനുളള അവസരം. നിരവധി പേര്‍ കൈ ഉയര്‍ത്തിയതില്‍ നിന്ന് നിര്‍മല്‍ കുമാര്‍ ജെയ്ന്‍ എന്ന വ്യക്തിക്കാണ് മോദിയോട് ചോദ്യം ചോദിക്കാനുളള അവസരം ലഭിച്ചത്.
നികുതി പിരിക്കൽ മാത്രമാണോ
വന്‍ പുകഴ്ത്തല്‍ പ്രതീക്ഷിച്ചവര്‍ക്കെല്ലാം തെറ്റി. മോദിയെ കുഴക്കുന്ന ചോദ്യമാണ് നിര്‍മല്‍ കുമാര്‍ ചോദിച്ചത്. ചോദ്യം ഇതായിരുന്നു. ''ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കളോട് സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദി. താങ്കള്‍ രാജ്യത്തിന് വേണ്ടി വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സാധാരണക്കാര്‍ കരുതുന്നത് താങ്കളുടെ സര്‍ക്കാരിന്റെ ഉന്നം ഏത് വിധേനെയും നികുതി പിരിക്കുക എന്നത് മാത്രമാണെന്നാണ്. കാരണം ജനങ്ങള്‍ക്ക് അതിന്റെ നേട്ടമൊന്നും ലഭിക്കുന്നില്ല.
സാധാരണക്കാർക്ക് ആശ്വാസം വേണം
ബാങ്ക് ഇടപാടിലെ ഫീസും പിഴയും ലോണ്‍ ലഭിക്കാനുളള ബുദ്ധിമുട്ടും ഐടി മേഖലയുമൊക്കെ ഉദാഹരണങ്ങളാണ്. ഈ രംഗത്തെല്ലാം പിഴവുകള്‍ കാണുന്നു. അതുകൊണ്ട് നികുതി പിരിക്കുന്നത് പോലെത്തന്നെ പാര്‍ട്ടിയുടെ അടിത്തറയായ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുളള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു നിര്‍മ്മല്‍ കുമാര്‍ പറഞ്ഞ് അവസാനിപ്പിച്ചത്.
ഇഞ്ചി കടിച്ചത് പോലെ മോദി
ഇതോടെ പ്രധാനമന്ത്രി ഇഞ്ചി കടിച്ചത് പോലെ ആയി. മോദിയോ മറ്റുളളവരോ ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല എന്നത് വീഡിയോയിലെ മോദിയുടെ മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തം. ആദ്യത്തെ ജാള്യത മറച്ച് പിടിച്ച് മുഖത്ത് ചിരി വരുത്തിയാണ് മോദി ചോദ്യത്തിന് ഉത്തരം പറഞ്ഞത്. നന്ദി നിര്‍മ്മല്‍ ജീ എന്ന് പറഞ്ഞ്, നിങ്ങളൊരു കച്ചവടക്കാരന്‍ ആയത് കൊണ്ട് അതുമായി ബന്ധപ്പെട്ട കാര്യമല്ലേ ചോദിക്കുകയുളളൂ എന്ന് മോദി മറുപടി തുടങ്ങി.
നൈസായി ഊരി
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കാണ് ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നും അക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നുവെന്നും പറഞ്ഞ് മോദി ഉത്തരം അവസാനിപ്പിച്ചു. ആ മറുപടിയില്‍ കേള്‍വിക്കാര്‍ ആരും തൃപ്തരല്ലെന്ന് വ്യക്തമായ മോദിയുടെ മുഖത്ത് അസ്വസ്ഥത തെളിഞ്ഞ് നിന്നു. പുതുച്ചേരിക്ക് വണക്കം എന്ന് പറഞ്ഞ് മോദി അടുത്ത ചോദ്യത്തിലേക്ക് കടന്നു. ബിജെപിയുടെ ഒഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ടില്‍ നിന്നും പുറത്ത് വിട്ടിട്ടുളള വീഡിയോ പാര്‍ട്ടിക്ക് തന്നെ പാരയായിരിക്കുകയാണ്.
വീഡിയോ കാണാം
വീഡിയോയുടെ 14ാം മിനുറ്റിൽ മോദിയെ കുഴപ്പിച്ച ചോദ്യം കാണാം